സ്വന്തം ലേഖകന്‍
കൊല്ലം: കളക്ട്രേറ്റില്‍ പ്രവര്‍ത്തിച്ചുവന്ന നോര്‍ക്ക റൂട്ട്സിന്റെ ജില്ലാ ഓഫീസ് അടച്ചുപൂട്ടി. നിലവിലുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരിയുടെ കാലാവധിയും അവസാനിച്ചതാണ് ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണം.
കളക്ട്രേറ്റിലെ മൂന്നാം നിലയില്‍ വടക്ക് കിഴക്ക് ഭാഗത്തായി മൂന്നുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന നോര്‍ക്കയുടെ ജില്ലാ ഓഫീസ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത് പ്രവാസജീവിതം നയിച്ച അപേക്ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
ഒരാഴ്ചയായി ഓഫീസ് തുറക്കാറില്ല. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓഫീസ് പ്രവര്‍ത്തിക്കില്ലെന്നാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ വരെ താഴിനോടൊപ്പം വച്ചിട്ടുണ്ട്. അടച്ചുപൂട്ടിയ വാതിലില്‍ തിരുവനന്തപുരം ഓഫീസിലെ ഫോണ്‍നമ്പറും നോര്‍ക്കയുടെ പൊതുവായ ടോള്‍ ഫ്രീ നമ്പരും നല്‍കിയിട്ടുണ്ട്. ഇതില്‍ വിളിച്ച് അന്വേഷിക്കുന്നവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. വിദേശറിക്രൂട്ട്മെന്റ് സംബന്ധമായ വിവരങ്ങള്‍ക്ക് മലയാളി പൗരന്മാര്ക്ക് ഏറ്റവും ആശ്രയമായിരുന്ന സംവിധാനമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്.
ജില്ലയില്‍ നിന്നും വിദേശത്തേക്ക് ജോലി അന്വേഷിക്കുന്നവര്‍ക്കും തൊഴില്‍ ലഭിച്ചവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, പ്രവാസജീവിതം നയിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ക്ഷേമനിധിസംരംഭമായ സാന്ത്വനഫണ്ടിനെ പറ്റിയുള്ള വിശദാംശങ്ങള്‍ നല്കല്, വിവിധ ക്ഷേമപദ്ധതികള്‍ക്കും അപേക്ഷഫോം നല്‍കലും പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കലും, വിദേശത്തുള്ളവര്‍ക്ക് ആവശ്യമായ എംബസി സഹായം സജ്ജമാക്കല്‍, തൊഴിലന്വേഷകര്‍ക്കുള്ള പരിശീലനപരിപാടി, ജോബ് ഫെസ്റ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍, പ്രവാസി സംബന്ധിയായ അസോസിയേഷനുകളുടെ സേവനങ്ങള്‍, നോര്‍ക്ക റൂട്ട്സിന്റെ വിവിധ പദ്ധതികളും സേവനങ്ങളും എന്നിവയെല്ലാം ഈ ഓഫീസ് അടച്ചുപൂട്ടിയതോടെ ഇല്ലാതായിരിക്കുകയാണ്.
ഓഫീസ് അടച്ചുപൂട്ടിയതറിയാതെ ദിവസവും അപേക്ഷകളും അന്വേഷണങ്ങളുമായി നിരവധിപേര്‍ കളക്ട്രേറ്റിലെത്തി നിരാശയോടെ മടങ്ങുകയാണ്. എത്രയും വേഗം ഓഫീസ് പുനസ്ഥാപിച്ച് സേവനങ്ങള്‍ ഉറപ്പാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: