കണ്ണൂര്‍: പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥി അമല്‍ റസാഖിനെ(20) റാഗ് ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍. ഉത്തരവാദികളായ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വൈകുന്നത് നീതി നിഷേധമാണെന്ന് മാതാപിതാക്കളും പെരുമ്പാവൂര്‍ സ്വദേശികളുമായ പരീതും സുഹ്രയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ മൂന്ന് തവണയാണ് റസാഖിനെ എസ്എഫ്ഐക്കാര്‍ അക്രമിച്ചത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ശരീരമാസകലം മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് റസാഖ്. എസ്എഫ്ഐയുടെ സംസ്ഥാന-ജില്ലാ നേതാക്കളടങ്ങുന്ന സംഘമാണ് റാഗിംങ്ങിന് നേതൃത്വം നല്‍കിയത്. മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂനിയന്‍ ചെയര്‍മാനായ എസ്എഫ്ഐ നേതാവ് വിഷ്ണുവിന്റെ നേതൃത്വത്തിലാണെന്നും മറ്റൊരാള്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ ഹസന് ആണെന്നും ഇവര്‍ പറഞ്ഞു. മുഖ്യമന്ത്രി ഇടപ്പെട്ട് നീതി ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കോളേജ് വിദ്യാര്‍ത്ഥികളടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ക്കു തുടക്കമെന്നും മാതാപിതാക്കള്‍ പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അമല്‍ റസാഖ്. എന്നാല്‍ എസ്പിയെയും ഡിവൈഎസ്പിയെയും കണ്ട് പരാതി നല്‍കിയിട്ട് രണ്ടു ദിവസമായിട്ടും മൊഴിയെടുക്കാന്‍പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. റാഗിങ്ങ് മറച്ചു വയ്ക്കാന്‍ എസ്എഫ്ഐ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും അമല്‍ റസാഖിനെതിരെ കള്ളപരാതി നല്‍കുകയാണെന്നും ഇവര്‍ ആരോപിച്ചു. കാമ്പസുകളില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന എസ്എഫ്ഐയുടെ ഫാസിസ്റ്റ് നയമാണ് റാഗിങ്ങിനും അക്രമത്തിനും കാരണമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഷംസീര്‍ ഇബ്രാഹീം, ആശിഖ് കാഞ്ഞിരോട് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: