തുളസീ മഹരാജ് നിര്‍മ്മലാനന്ദസ്വാമികള്‍ ആരായിരുന്നുവെന്നോ, അദ്ദേഹത്തിന്റെ ദൗത്യം എന്തായിരുന്നുവൊ എന്ന് ഇന്നത്തെ തലമുറയിലെ രാമകൃഷ്ണ ഭക്തന്മാര്ക്ക് വേണ്ടത്ര അറിവില്ലെന്നു തോന്നുന്നു. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, സ്വാമികള്‍ ശ്രീരാമകൃഷ്ണദേവന്റ ശിഷ്യരില്‍ പ്രമുഖനും രാമകൃഷ്ണസന്ദേശവാഹകനും, കേരളത്തിലെ രാമകൃഷ്ണ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്നു.
രാമകൃഷ്ണസംഘത്തിലെ യുവസംന്യാസിമാരും ബ്രഹ്മചാരിമാരും മാതൃകയാക്കേണ്ടത് ‘തുളസി’യെയാണെന്ന് വിവേകാനന്ദസ്വാമികള്‍ ഒരിക്കല്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. “തുളസിയെ നോക്കൂ! ശരിയായ സാധു, ദൃഢഗാത്രം, നിശിതബുദ്ധി, ശാസ്ത്രപരിചയം, പ്രസംഗപാടവം, സംഭാഷണ ചാതുര്യം, ഗംഭീരധ്യാനം എന്നിവയോടൊപ്പം, പ്രായോഗിക കര്‍മ്മകൗശലം, പാചകവൈദഗ്ധ്യം, മധുരഗാനം, വാദ്യനൈപുണ്യം എന്നിവയെല്ലാം തികഞ്ഞ് മാതൃകാസാധുവായി, അനുകരണീയനായിരിക്കുന്നു”. ഇതിലധികം ഒരു സംന്യാസിക്ക് എന്തു മാഹാത്മ്യമാണുണ്ടാവേണ്ടത്? തുളസീമഹരാജ് നിര്‍മ്മലാനന്ദസ്വാമികളുടെ മാഹാത്മ്യത്തെ ഇതിലധികം ആര്‍ക്ക് എങ്ങനെയാണ് വര്‍ണ്ണിക്കാനാവുക?
സ്വാമിജിതന്നെ തന്റെ ഗുരുഭായി (സഹോദര സംന്യാസി)മാരെപ്പറ്റി ഇങ്ങനെ പറയുകയുണ്ടായി. “ഇവര്‍ മനുഷ്യരല്ല, ദേവന്മാരാണ്. രാമകൃഷ്ണദേവന്റെ ലീലാസഹചരന്മാരാവാന് വേണ്ടി മനുഷ്യരൂപം ധരിച്ച നിത്യസിദ്ധന്മാരാണ്.ഇച്ഛാമാത്രം കൊണ്ട് മനുഷ്യമനസ്സുകളില്‍ ആദ്ധ്യാത്മികതയുടെ വേലിയേറ്റം സൃഷ്ടിക്കാന്‍ കഴിവുള്ള നിത്യമുക്തന്മാരായ ഈശ്വരസ്വരൂപികളാണിവര്”. ഈ വര്‍ണ്ണന സ്വാമിജിക്കു തന്നെ ഏറെ യോജിക്കുന്ന ഒന്നാണ്. കാരണം, സ്വാമിജിയില്‍ നിന്നു പ്രസരിച്ച ഏതോ വശ്യശക്തി ഭാരതത്തിലുടനീളവും കേരളത്തില്‍ വിശേഷിച്ചും സൃഷ്ടിച്ച രാമകൃഷ്ണബോധം അമാനുഷമായ അത്യത്ഭുതമെന്നേ പറഞ്ഞുകൂടൂ. രാമകൃഷ്ണസന്ദേശം ഇത്രയും ദീര്‍ഘകാലം ഇത്രയുമധികം ജനഹൃദയങ്ങളിലെത്തിച്ച മറ്റൊരു രാമകൃഷ്ണ സംന്യാസിശിഷ്യനെപ്പോലും കണ്ടെത്തുക വിഷമമാണ്.
വിവേകാനന്ദസ്വാമികളിലെന്നപോലെ നിര്മ്മലാനന്ദസ്വാമികളിലും പ്രകടമായിക്കാണാമായിരുന്ന ഭാവം ബ്രഹ്മതേജസ്സിനേക്കാള്‍ ക്ഷാത്രവീര്യമായിരുന്നു- ശ്രീരാമനേക്കാള്‍ പരശുരാമനേയും, വസിഷ്ഠനേക്കാള് വിശ്വാമിത്രനേയും. അഗ്നിയെപ്പോലെ അടുക്കാനാവാത്തതും, സമുദ്രത്തെപ്പോലെ കടക്കാനാവാത്തതും, എങ്കിലും ഹിമാലയത്തെപ്പോലെ ശരണീയരുമായ ഈ രണ്ടുപേരിലും സിംഹതുല്യമായ പൗരുഷവും നിര്‍ഭയതയും, രാജകീയ പ്രൗഡിയും, ആജ്ഞാശക്തിയും സ്പഷ്ടമായിക്കാണാമായിരുന്നു. വിവേകാനന്ദ സ്വാമികളെ യതിരാജന്‍, ദേശികേന്ദ്രന്‍, വേദാന്തകേസരി എന്നീ കീര്ത്തിനാമങ്ങള്കൊണ്ടാണ് വിശേഷിപ്പിച്ചതെങ്കില്‍, നിര്‍മ്മലാനന്ദസ്വാമികളെ വിശേഷിപ്പിച്ചത് യതിശാര്‍ദ്ദൂലന്‍, ഭ്രാന്താലയഭിഷഗ്വരന്, കേരളോദ്ധാരകന് എന്നിവകൊണ്ടായിരുന്നു.
രാമകൃഷ്ണദേവന് ഭൗതികതയിലാണ്ട പാശ്ചാത്യലോകത്തെ ശരിയായ മത- ആദ്ധ്യാത്മിക ബോധത്തിലേക്ക് ഉണര്‍ത്തിയത് വിവേകാനന്ദ സിംഹഗര്ജനത്തിലൂടെയായിരുന്നുവെങ്കില്, അന്ധവിശ്വാസത്തിലും നിര്ജ്ജീവാചാരങ്ങളിലും ആണ്ടുകിടന്ന കേരളത്തെ ഉയര്‍ത്തിയത് നിര്‍മ്മാലനന്ദ മംഗളശംഖധ്വനിയിലൂടെയായിരുന്നു. രാമകൃഷ്ണസ്വാമികളുടെ ഗുരുഭക്തി, തുരീയാനന്ദസ്വാമികളുടെ തപശക്തി, അഭേദാനന്ദസ്വാമികളുടെ ശാസ്ത്രപാണ്ഡിത്യം, ശാരദാനന്ദസ്വാമികളുടെ സംഘടനാ പാടവവും ഭരണനൈപുണ്യവും, പ്രേമാനന്ദ-നിരഞ്ജനാനന്ദ-യോഗാനന്ദ സ്വാമിമാരുടെ ഹൃദയശുദ്ധിയും നിസ്സംഗതയും മറ്റുവൈശിഷ്ട്യങ്ങളും സ്വാമിജിയില്‍ സമ്മേളിക്കുന്നു. ഹസ്തിപദന്യായേന അവയെ സ്വാമിജി ഉള്ക്കൊള്ളുന്നുവെന്നുകാണാം.
സ്വാമിജിയുടെ രാമകൃഷ്ണസമര്പ്പിതമായ ത്യാഗസേവന ജീവിതത്തെ രണ്ടായിവിഭജിക്കാം- തപസ്സിന്റെയും യജ്ഞത്തിന്റേയും കാലഘട്ടങ്ങള്‍ എന്നിങ്ങനെ. തപസ്സിന്റേത് ആരംഭിക്കുന്ന് വരാഹനഗര- ആലംബസാര്‍ മഠങ്ങളിലെ കഠിനസാധനകളിലൂടെയാണ്.
മഠങ്ങളുടെ നിലനില്‍പ്പിന് സ്വാമിജി നല്കിയ അമൂല്യമായ സംഭാവന, സ്വന്തം വിയര്‍പ്പുതുള്ളികള്‍ മാത്രമല്ല, തന്റെ ഹൃദയരക്തം കൂടിയാണ്. 12 കൊല്ലം നീണ്ടുനിന്ന സ്വാമിജിയുടെ ഹിമാലയത്തിലെ തപസ്സവസാനിച്ചത് 1902 ലായിരുന്നു. തുടര്‍ന്ന് 1938-ല്‍ മഹാസമാധി പ്രാപിക്കുന്നതുവരെയുള്ള മൂന്നരപതിറ്റാണ്ട് ഇടവേളയില്ലാത്ത യജ്ഞത്തിന്റെ അഥവാ രാമകൃഷ്ണ സന്ദേശപ്രചരണത്തിന്റെ കാലഘട്ടമായിരുന്നു. ഇത് ആരംഭിച്ചതാവട്ടെ, ന്യൂയോര്‍ക്കിലുള്ള വേദാന്ത കേന്ദ്രത്തില്‍ നിന്നാണ്. അവിടെ മൂന്നരവര്‍ഷത്തിലധികം കാലം സ്തുത്യര്‍ഹമായ സേവനം നടത്തിവരവേ, ‘മാതൃഭൂമിയുടെ പുനരുദ്ധാരണത്തിനായി’ സ്വാമിജിയെ 1906 ല്‍ ഭാരതത്തിലേക്ക് മാടിവിളിക്കുകയാണുണ്ടായത്. 1909 ല്‍ ബെംഗളൂരു ആശ്രമാധ്യക്ഷനായിരിക്കെ, രാമകൃഷ്ണാനന്ദസ്വാമികളുടെ നിര്‍ദ്ദേശാനുസരണം 1911 ലാണ് സ്വാമിജി കേരളത്തില്‍ പ്രഥമ സന്ദര്‍ശനം നടത്തിയത്. കേരളം സ്വാമിജിയുടെ മുഖ്യയജ്ഞഭൂമി മാത്രമല്ല, യജ്ഞസമാപനഭൂമിയായിട്ടുകൂടി മാറുകയാണുണ്ടായത്.
സ്വാമിജിയുടെ പ്രഥമ സന്ദര്‍ശനം കേരളത്തിലെ രാമകൃഷ്ണപ്രസ്ഥാനത്തിന്റെ ആരംഭത്തിനും, ആദ്ധ്യാത്മിക ചരിത്രത്തില്‍ ഒരു നൂതനാധ്യായം എഴുതിചേര്‍ക്കുന്നതിനും കാരണമായി.
അവിടത്തെ അഭ്യസ്തവിദ്യരും ഉന്നതസ്ഥാനീയരുമായ വേദാന്ത സംഘാംഗങ്ങളേയും മറ്റും സ്വാമിജിയുടെ ആത്മീയ പ്രഭാവം ആഴത്തില്‍ സ്വാധീനിച്ചു. അവരില്‍ എത്രയോപേര്‍ സ്വാമിജിയെ തങ്ങളുടെ ആത്മീയഗുരുവായി മനസാ വരിച്ചുകഴിഞ്ഞിരുന്നു. തലസ്ഥാന നഗരിയില്‍ കാലുറപ്പിക്കാനായതുകൊണ്ട് സ്വാമിജിക്ക് അവിടെനിന്ന്് കേരളക്കരയെ മുഴുവന്‍ രാമകൃഷ്ണസന്ദേശത്തിലേക്ക് അടുപ്പിക്കാനാവുമെന്ന ആത്മവിശ്വാസവുമുണ്ടായി. കേരളത്തില്‍ രാമകൃഷ്ണപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്, 1911 ലെ സ്വാമിജിയുടെ ഹരിപ്പാട്-തിരുവനന്തപുരം സന്ദര്ശങ്ങളോടെയായിരുന്നുവെന്നും പറയാവുന്നതാണ്.
ആദ്ധ്യാത്മിക മാസികകളുടെ മാതാമഹിയായി മുന്നില്‍ നിലകൊള്ളുന്ന പ്രബുദ്ധ കേരളം എന്ന മാസികയും പ്രസിദ്ധീകരണ ശാലയും അദ്ദേഹത്തിന്റെ സംഭാവനയാണ്. 1915-ല്‍ വിജയദശമിനാളിലാണ് സ്ഥാപിതമായത്. രാമകൃഷ്ണദേവന്റെ മാനസപുത്രനും, പ്രഥമസംഘാദ്ധ്യക്ഷനുമായിരുന്ന ബ്രഹ്മാനന്ദസ്വാമികളെ ഒരു മാസം നീണ്ടു നിന്ന സന്ദര്‍ശനത്തിനായി സ്വാമിജി കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നു. ബ്രഹ്മാനന്ദസ്വാമികളുടെ കേരള സന്ദര്‍ശനം ഇവിടെ ആദ്ധ്യാത്മികതയുടെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിക്കുകയുണ്ടായി.
എന്റെ ഹൃദയം കേരളത്തിലാണ്…….. അവിടമാണെന്റെ സ്ഥാനം എന്ന സ്വാമിജിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സ്വാമിജി നമ്മെ എന്നും അനുഗ്രഹിക്കാന്‍ വേണ്ടി തന്റെ അന്ത്യവിശ്രമസ്ഥാനമായി തിരഞ്ഞെടുത്തത്, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒറ്റപ്പാലം രാമകൃഷ്ണാശ്രമത്തിനടുത്തുകൂടി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരമാണ്. വിന്ധ്യനു തെക്ക് നിത്യവിശ്രമം കൊള്ളുന്ന ഒരേയൊരു രാമകൃഷ്ണ ശിഷ്യനും നിര്‍മ്മലാനന്ദ സ്വാമികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: