പി.സി. കുട്ടികൃഷ്ണന് (ഉറൂബ്) എന്ന സാഹിത്യകാരനെ മറന്ന് പൊന്നാനി. 1915 ജൂണ്‍ എട്ടിന് പൊന്നാനി പള്ളപ്രം ഗ്രാമത്തില്‍ ജനിച്ച പി.സി. കുട്ടികൃഷ്ണന് വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു. അദ്ധ്യാപക ജീവിതത്തില്‍ ആരംഭിച്ച ഔദ്യോഗിക ജീവിതം പിന്നീട് ആകാശവാണി, മംഗളോദയം, മലയാള മനോരമ എന്നിവയിലൂടെ കടന്നുപോയി.
സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. നാടകം, കവിത, കഥ, നോവല്‍ തുടങ്ങി എല്ലാ മേഖലകളിലും ശ്രദ്ധിക്കപ്പെട്ട ഉറൂബ്, വള്ളത്തോളിന്റെ ആരാധകനായിരുന്നു.
മനുഷ്യബന്ധങ്ങളുടെ തീരാക്കഥ പറഞ്ഞ നിളയുടെ കാഥാകാരന് ജനിച്ച് 102 വര്‍ഷം പിന്നിടുന്നു. ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ‘ആമിന’ ശ്രദ്ധയാകര്‍ഷിച്ച നോവലൈറ്റ് ആണ്. തുറന്നിട്ട ജാലകം, നീലമല, നീലവെളിച്ചം, ഉള്ളവരും ഇല്ലാത്തവരും, കതിര്‍കറ്റ, കൂമ്പെടുക്കുന്ന മണ്ണ് തുടങ്ങിയ കഥാസമാഹാരങ്ങള്‍ ശ്രദ്ധേയമാണ്. അനന്ത വൈവിധ്യമാര്‍ന്ന മനുഷ്യജീവിതമായിരുന്നു ഉറൂബിന്റെ കഥകള്‍.
നാട്ടിന്‍പുറത്തിന്റെ കഥ പറയുന്ന ശുദ്ധാത്മാക്കളായിരുന്നു കഥാപാത്രങ്ങള്‍. ഉറൂബിന്റെ നാടകങ്ങളിലെ സ്ത്രീകഥാപാത്രങ്ങള്‍ ശക്തരായിരുന്നു. മനുഷ്യരാശിയെ രൂപാന്തരപ്പെടുത്തുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ച് മാറിനില്‍ക്കുന്ന സ്ത്രീയുടെ ഭാവങ്ങളാണ് ഉറൂബിന്റെ നോവലുകളില്‍ ഉള്ളത്.
എഴുത്തച്ഛനെപ്പോല മലപ്പുറവും പൊന്നാനിയും ഉറൂബിനെയും മറക്കുന്നു. പൊന്നാനി കളരിയിലെ സാഹിത്യകാരന്മാര്ക്ക് ഇന്ന് സ്ഥാനം മറവിയുടെ ഭാണ്ഡത്തിലാണ്. മലയാണ്മയുടെ വളര്‍ച്ചയ്ക്ക് പങ്ക് വഹിച്ച മഹാന്മാര്ക്ക് ജന്മംനല്കിയ പൊന്നാനിയിലെ മണ്ണ് അവസാനം ഉറൂബിനെയും മറന്നു. എഴുത്തച്ഛന്, പൂന്താനം, മേല്‍പ്പത്തൂര്‍, വള്ളത്തോള്‍, കുട്ടികൃഷ്ണമാരാര്, ഞെരളത്ത് രാമപൊതുവാള്, നന്ദനാര്‍ തുടങ്ങി നിരവധി മഹാന്മാര്ക്ക് ജന്മംനല്കിയ മലപ്പുറം ഇന്ന് ഇവരുടെ ഓര്‍മ്മകളെ ഭയക്കുന്നു.
ഇത് സ്വാഭാവികമായ മാറ്റമല്ല, മറിച്ച് ഒരു നാടിന്റെ സംസ്കാരത്തെ, അതിന്റെ ഓര്‍മ്മകളെ ഇല്ലാതാക്കാന്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. ഉറൂബ് വിസ്മരിക്കപ്പെടുമ്പോള്‍ നഷ്ടമാകുന്നത് വലിയ ഒരു സംസ്കാരത്തിന്റെ തുടര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: