വാര്‍ത്തയുണ്ടാക്കാന്‍ വ്യാജരേഖ ചമയ്ക്കാനും മടിയില്ലാത്ത പത്രമാണ് ‘ദേശാഭിമാനി’. 2001 ഫെബ്രുവരി 15-ലെ ‘മനോരമ’യിലും സിപിഎം സെല്‍’ എന്ന വാര്‍ത്തയിലാണ് ‘മനോരമ’യുടെ ലെറ്റര്‍ ഹെഡ്ഡില്‍ ചീഫ് എഡിറ്റര്‍ കെ.എം. മാത്യുവിന്റെതെന്ന പേരില്‍ ‘ദേശഭിമാനി’ വ്യാജ കത്ത് പ്രസിദ്ധീകരിച്ചത്. സിപിഎം സഹയാത്രികനായ ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ ‘ഒളികാമറകള്‍ പറയാത്തത്’ എന്ന പുസ്കത്തില്‍ ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്നുണ്ട്. വ്യാജരേഖയുണ്ടാക്കിയ മാധ്യമപ്രവര്ത്തകന് സ്ഥാനക്കയറ്റം നേടി ഇപ്പോഴും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ കൊലപ്പെടുത്തി ആര്‍എസ്എസ്സിന്റെ തലയിലിട്ടും, ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാഹനത്തില്‍ ‘മാഷാ അള്ള’ എന്നെഴുതിവച്ചും കലാപ സാധ്യതകള്‍ അന്വേഷിച്ച സിപിഎമ്മിന്റെ മുഖപത്രത്തില്നിന്ന് ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. കള്ളം പറയുന്നതില്‍ ‘ദേശാഭിമാനി’യോട് മത്സരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ മലയാളത്തിലെ ചില ‘നിഷ്പക്ഷ’ മാധ്യമങ്ങള്‍. മുന്‍ എസ്എഫ്ഐക്കാരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത നല്കുമ്പോള് പഴയ പാര്‍ട്ടി സ്നേഹം നുരഞ്ഞുപൊന്തും. ദല്‍ഹി എകെജി ഭവനില്‍ സീതാറാം യെച്ചൂരിക്ക് മുന്നിലുണ്ടായ പ്രതിഷേധം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ സിപിഎം കുഴലൂത്തിന് ഉദാഹരണമാണ്. യച്ചൂരി ആക്രമിക്കപ്പെട്ടെന്ന് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ആര്‍എസ്എസ്സാണ് ഇതിന് പിന്നിലെന്നും വരുത്തിത്തീര്‍ത്തു.
സംഭവം നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എകെജി ഭവനിലുണ്ടായിരുന്നു. രണ്ട് ദിവസത്തെ പൊളിറ്റ് ബ്യൂറോ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനാണ് ജനറല്‍ സെക്രട്ടറിയായ യെച്ചൂരി പത്രസമ്മേളനം വിളിച്ചത്. യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ച സജീവമായതിനാല്‍ മാധ്യമങ്ങള്‍ ആകാംക്ഷയിലായിരുന്നു. ഒന്നാം നിലയിലാണ് പത്രസമ്മേളന ഹാള്‍. ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ഹാളിനുള്ളിലായിരുന്നു. ഏഷ്യാനെറ്റ് ദല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശമുള്പ്പെടെ ചുരുക്കം ചിലര്‍ മാത്രമാണ് പുറത്തുണ്ടായിരുന്നത്. പ്രശാന്തിന്റെ തൊട്ടടുത്താണ് പ്രതിഷേധം അരങ്ങേറിയത്. സംഭവസ്ഥലത്തുവച്ച് അദ്ദേഹം ഏഷ്യാനെറ്റില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ: ”വൈകിട്ട് നാല് മണിക്ക് നടക്കാനിരുന്ന വാര്‍ത്താസമ്മേളനത്തിലേക്ക് ഈ പടിയിറങ്ങിയാണ് സീതാറാം യെച്ചൂരി ഒന്നാമത്തെ നിലയിലേക്ക് എത്തിയത്. യെച്ചൂരി ഈ ഇടനാഴി കടന്നതിനുശേഷം വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലെ ഈ വാതില്‍ കടന്നു (ഹാളിലെത്താന്‍ ഒരു വാതില്‍ കൂടിയുണ്ട്). ഇവിടെ ഞാന്‍ നില്‍പ്പുണ്ടായിരുന്നു. യെച്ചൂരി പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് പോകാന്‍ ശ്രമിച്ചു. പെട്ടെന്ന് രണ്ട് ആള്ക്കാര് ഇവിടെ വരികയും അദ്ദേഹത്തിന്റെ പിന്നില്‍ നില്‍ക്കുകയും സിപിഎം മൂര്‍ദ്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു. യെച്ചൂരി തിരിഞ്ഞ് അവരോട് എന്തിനാണ് ഈ മുദ്രാവാക്യം വിളിക്കുന്നതെന്ന് ചോദിച്ചു. പിന്നീട് ഓഫീസിലെ ജീവനക്കാര്‍ ചേര്‍ന്ന് ഇവരെ യെച്ചൂരിക്കടുത്തേക്ക് പോകാതെ തടഞ്ഞു നിര്‍ത്തി”.
പ്രതിഷേധക്കാര്‍ യെച്ചൂരിയെ ആക്രമിക്കുകയോ ആക്രമിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ഉണ്ടായത്. പ്രതിഷേധിച്ചവരെ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയല്ല, ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായതെന്ന് ചാനലിലെ ദൃശ്യങ്ങള്‍ തെളിയിക്കുന്നു. ഒരാളെ മുറിയില്‍ കൊണ്ടുപോയി 15 മിനിട്ടോളം പൂട്ടിയിട്ട് മര്‍ദ്ദിച്ചു. മറ്റൊരാള്‍ താഴേക്ക് ഓടുകയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ബഹളം കേട്ട് ഹാളിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ കാമറയുമായി പുറത്തേക്ക് കുതിച്ചു. ഇതോടെ തിക്കും തിരക്കുമായി. യെച്ചൂരിക്ക് ഹാളിലേക്ക് കയറാനായില്ല. മാധ്യമപ്രവര്‍ത്തകരുടെ ബഹളത്തിനിടെ വീഴാന്‍ ശ്രമിച്ച യെച്ചൂരിയെ ജീവനക്കാരിലൊരാള്‍ താങ്ങി അകത്തേക്ക് കൊണ്ടുപോയി. കുറച്ചു മിനിട്ടുകള്‍ക്കുള്ളില്‍ പത്രസമ്മേളനവും ആരംഭിച്ചു. തന്നെ ഒന്നും ചെയ്തിട്ടില്ലെന്നും നിങ്ങളാണ് എന്നെ തടഞ്ഞതെന്നും യെച്ചൂരി പത്രസമ്മേളനത്തില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇത് കേട്ടിട്ടും യെച്ചൂരിയെ കയ്യേറ്റം ചെയ്ത് താഴെയിട്ടു എന്നൊക്കെയാണ് മാധ്യമങ്ങള്‍ തട്ടിവിട്ടത്.
പോലീസിന്റെ സാനിധ്യത്തിലും ഹിന്ദുസേനാ പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഏതാണ് സംഘടനയെന്ന് ചോദിച്ചു. ഹിന്ദുസേനയെന്നായിരുന്നു മറുപടി. ആര്‍എസ്എസ്സിനെ വലിച്ചിഴക്കാനുള്ള താല്പര്യം കൊണ്ടാകാം സംഘപരിവാറാണോ എന്ന് വീണ്ടും ചോദ്യം. അപ്പോഴും അല്ല ഹിന്ദു സേനയെന്നാണ് പ്രതിഷേധക്കാരന്റെ ഉത്തരം. എന്തിനാണ് പ്രതിഷേധമെന്ന ചോദ്യത്തിന് സിപിഎം രാഷ്ട്ര വിരോധികളാണെന്ന് മറുപടി. ഭാരത് മാതാ കീ ജയ്, ഭാരതസേന (സൈന്യം) സിന്താബാദ്, സിപിഎം മൂര്‍ദ്ദാബാദ് എന്നീ മുദ്രാവാക്യങ്ങളാണ് അവര്‍ മുഴക്കിയത്. തങ്ങള്‍ സംഘപരിവാറല്ലെന്ന് ഹിന്ദുസേനക്കാര്‍ വ്യക്തമാക്കിയിട്ടും ആര്‍എസ്എസ്സിനെ കൂട്ടിക്കെട്ടാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിനെ യെച്ചൂരിയെ കയ്യേറ്റം ചെയ്തെന്നാക്കി വാര്‍ത്ത നല്കി. പ്രതിഷേധക്കാര്‍ ആര്‍എസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചതായി മാതൃഭൂമി, ന്യൂസ് 18 ചാനലുകളിലെ വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ എന്താണ് മുദ്രാവാക്യമെന്ന് വ്യക്തമാക്കുന്നുമില്ല. ഭാരത മാതാവിനും സൈന്യത്തിനും ജയ് വിളിക്കുന്നതാണോ ആര്‍എസ്എസ് അനുകൂല മുദ്രാവാക്യം!
കേരളത്തിലെ സിപിഎം അക്രമത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ വാതോരാതെ സംസാരിക്കുമ്പോഴാണ് ദല്‍ഹിയിലെ അക്രമമെന്ന് പരാമര്‍ശിച്ചാണ് ‘മാതൃഭൂമി’ വാര്‍ത്ത അവസാനിപ്പിക്കുന്നത്. ബിജെപിയും ആര്‍എസ്എസ്സും യച്ചൂരിയെ ആക്രമിച്ചുവെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയ്ക്കൊപ്പിച്ച് വാര്‍ത്ത നല്കിയ ‘മാതൃഭൂമി’ സിപിഎമ്മിന്റെ മെഗഫോണായി പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. യെച്ചൂരിയെ ആക്രമിച്ചത് എന്തിന്, യെച്ചൂരിക്കെതിരായ ആക്രമണത്തിന്റെ ലക്ഷ്യമെന്ത്, യെച്ചൂരിയെ കയ്യേറ്റം ചെയ്തതിന് പിന്നില്‍ സംഘപരിവാറോ എന്നിങ്ങനെയായിരുന്നു അന്തിച്ചര്‍ച്ചയിലെ തലക്കെട്ടുകള്‍. എല്ലാത്തിന്റെയും ഉള്ളടക്കം ഒന്നുതന്നെ-യെച്ചൂരി ആക്രമിക്കപ്പെട്ടു. പിന്നില്‍ സംഘപരിവാര്‍. യെച്ചൂരിക്ക് നേരെ എകെജി ഭവനില്‍ അക്രമമെന്ന തലക്കെട്ടില്‍ ‘മാതൃഭൂമി’ പത്രത്തിലെ ആദ്യ ഖണ്ഡിക ഇങ്ങനെ: ”സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം വൈകിട്ട് നാല് മണിയോടെ പത്രസമ്മേളനം നടത്താനെത്തിയപ്പോഴായിരുന്നു ഭാരതീയ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തിയത്”. ആദ്യ വരിയിലെ കയ്യേറ്റ ശ്രമം രണ്ടാമത്തെ വരിയില്‍ കയ്യേറ്റമായി മാറി. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ‘മനോരമ’യും എഴുതി. പ്രതിഷേധക്കാരെ തല്ലിച്ചതച്ചത് മലയാള മാധ്യമങ്ങള്‍ പരാമര്‍ശിച്ചതേയില്ല.
ദേശീയ മാധ്യമങ്ങളാണ് യാഥാര്‍ത്ഥ്യ ബോധത്തോടെ സംഭവത്തെ സമീപിച്ചത്. കടലാസ് സംഘടനയായ ഹിന്ദു സേനയുടെ പ്രതിഷേധത്തിന് ചാനലുകള്‍ വലിയ പ്രധാന്യം നല്‍കിയില്ല. പത്രങ്ങളില്‍ അകത്തെ പേജുകളില്‍ ഒറ്റക്കോളത്തിലൊതുങ്ങി. യെച്ചൂരിയുടെ രണ്ടാം ഭാര്യ സീമ ചിസ്തി എഡിറ്ററായിട്ടുള്ള ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒന്നാം പേജില്‍ പോലും വാര്‍ത്തയില്ല. സിപിഎം നേതാക്കളുടെ പ്രതികരണത്തിലൊഴികെ ആര്‍എസ്എസ്സിനെ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുമില്ല. യെച്ചൂരിയെ ആക്രമിച്ചെന്നും പറയുന്നില്ല. സ്വന്തം ഭാര്യക്കില്ലാത്ത വിഷമമാണ് മലയാളത്തിലെ മാധ്യമങ്ങള്‍ പ്രകടിപ്പിച്ചത്.
സിപിഎമ്മിനായി മലയാള മാധ്യമങ്ങള്‍ വിഷംതുപ്പിയത് ബിജെപിക്കെതിരായ അക്രമത്തിനും പ്രോത്സാഹനമായി. ബിജെപി, ബിഎംഎസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ബിജെപിയും ആര്‍എസ്എസ്സും സംഭവത്തെ അപലപിച്ചിട്ടും ഹിന്ദു സേനാ പ്രവര്‍ത്തകര്‍ സംഘപരിവാറുകാരെന്ന നിലപാട് തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. കോടിയേരി ബാലകൃഷ്ണന്റെയും കാരാട്ടിന്റെയും സൈന്യത്തിനെതിരായ പ്രസ്താവനകളില്‍ പ്രതിഷേധിക്കുകയാണ് ചെയ്തതെന്ന് ഹിന്ദു സേനാ തലവന്‍ വിഷ്ണു ഗുപ്ത പറഞ്ഞിരുന്നു. പാക്കിസ്ഥാനെതിരെ തീവ്രനിലപാടുമായി രംഗത്തുള്ള ഹിന്ദു സേനാ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്പ്പോലും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവരാണ്. കേരള ഹൗസില്‍ പശുവിറച്ചി വിളമ്പുന്നതായി ആരോപിച്ച് നേരത്തെ ഇവര്‍ രംഗത്തെത്തിയിരുന്നു. സംഘടനയുമായി ബന്ധമില്ലെന്ന് അന്നും ആര്‍എസ്എസ് വ്യക്തമാക്കിയതാണ്. ‘ഹിന്ദു’വിന്റെ കുത്തക ആര്എസ്എസ്സിനല്ലെന്ന് പറയുന്നവര്‍ ഹിന്ദു സേനയെ ആര്എസ്എസ്സാക്കി കള്ളപ്രചാരണം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: