തൃശൂര്‍: കഴിഞ്ഞ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത് 25 പേര്‍ക്ക്. 2017 മധ്യത്തില്‍ എത്തിനില്‍ക്കേ ഇതുവരെ 163 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 350 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
ഇക്കുറി പുത്തൂരും (27), ഒല്ലൂരും (21) ആണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ മുമ്പില്‍. എളനാട് – 12, തൃക്കൂര് – എട്ട്, ചൂണ്ടല്‍, മാടക്കത്തറ പ്രദേശങ്ങളില്‍ ഏഴു വീതവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓരോ കേസുകളായി ജില്ലയുടെ മുഴുവന്‍ മേഖലകളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. തോട്ടം മേഖലയില്‍ മാത്രമാണ് അല്പം ആശ്വാസം. മഴ കനക്കുന്നതോടെ ഈ മേഖലയിലേക്കും രോഗം ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് ജില്ലാ ആരോഗ്യവിഭാഗം.
മഴ തുടങ്ങിയതോടെ പനിയിലും ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 100 മുതല്‍ 200 വരെ പ്രതിദിന വര്‍ധനയുണ്ട്. നേരത്തെ 500 പേര്‍ക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ 700 മുതല്‍ 800 പേര്‍ക്കാണ് നിലവില്‍ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം എലിപ്പനിയും പടരുന്നുണ്ട്. ഇതുവരെ ഏഴുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഴ വ്യാപിച്ചതോടെ കൂടുതല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞ രണ്ടുമാസം ഉണ്ടായ നിരക്കില്‍ എച്ച് 1 എന്‍ 1 ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതാണ് ആശ്വാസം.
തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മഴക്കാല പൂര്‍വശുചീകരണം പാളിയതും മാലിന്യസംസ്കരണം കൃത്യമായി നടക്കാത്തതും കാര്യങ്ങള്‍ വഷളാക്കുകയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഏക പോംവഴിയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
കനത്തമഴയും ഇടവിട്ട വെയിലും രോഗം വ്യാപിപ്പിക്കുന്ന സാഹചര്യമാണ് ഒരുക്കുന്നത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ഈ മാസം ഡെങ്കിപ്പനി പ്രതിരോധമാസമായി ആചരിക്കുകയാണ്. ഒപ്പം മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും സംഘടിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനവും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: