പുതുക്കാട് : ദേശീയപാത റീ ടാറിങ്ങിന് കരാര്‍ തുക നല്‍കാത്തത് നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു. കരാര്‍ ചുമതലയുള്ള മുംബൈ സി.പി. അറോറ കമ്പനിക്ക് ടോള്‍ പിരിക്കുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനി അഞ്ച് കോടി രൂപയിലേറെ നല്കാനുണ്ടെന്നറിയുന്നു. വ്യാഴാഴ്ച ഒരു കിലോമീറ്ററില്‍ താഴെ മാത്രമാണ് ടാറിങ് നടത്തിയത്.
കഴിഞ്ഞ ദിവസം പുതുക്കാട് സി.ഐ.യുടെ നേതൃത്വത്തില്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി ദേശീയപാതയിലെ റീ ടാറിങ് പൂര്‍ത്തിയാക്കണമെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശമുണ്ടായി. ടാറിങ് നടത്തുമ്പോള്‍ വേണ്ടതായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഗതാഗത തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ദേശീയപാതയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതും റീ ടാറിങ്ങിലെ മെല്ലെപ്പോക്കും സംബന്ധിച്ച് ടോള്‍ കമ്പനിയും കരാര്‍ കമ്പനിയും പരസ്പരം പഴിചാരുകയാണ്. റോഡ് നിര്‍മ്മാണത്തിലെ അപാകവും മഴയും റീടാറിങിന് തടസ്സമാകുന്നുവെന്നാണ് കരാര്‍ കമ്പനി പറയുന്നത്.
കരാര്‍ വ്യവസ്ഥ പ്രകാരം പറയുന്ന റീ ടാറിങ് കൂടാതെ വീണ്ടും ടാറിങ് നടത്തേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതുമൂലം മഴക്കാലം കഴിയും മുന്‍പേ റീ ടാറിങ് പൂര്‍ത്തിയാക്കാന്‍ സാധ്യത കുറവാണ്.
ദേശീയപാത പൂര്‍ണ്ണമായി റീ ടാറിങ് നടത്തണമെന്നാണ് കരാര്‍ നിര്‍ദ്ദേശം. എന്നാല്‍ കൂടുതല്‍ അപകടങ്ങള്‍ നടന്ന കുറുമാലി, നന്തിക്കര, നെല്ലായി എന്നിവിടങ്ങളില്‍ ഭാഗികമായി നവീകരണം മാത്രമാണ് നടന്നത്.
മഴ ശക്തമാകുന്നതോടെ അപകടങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന ആശങ്കയിലാണ് യാത്രക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: