ചെറുതോണി: ജനുവരി മുതല്‍ മെയ് 30 വരെ ജില്ലയില്‍ 30305 പേര് പനിബാധിച്ച് ചികിത്സ തേടിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ ഇതിനോടകം 14 ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 168 പേരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിട്ടുണ്ട്. 3 എലിപ്പനി സ്ഥിരീകരിക്കപ്പെട്ടു 10 എണ്ണം നിരീക്ഷണത്തിലാണ്. 14 പേര്‍ക്ക് മഞ്ഞപ്പിത്തം ഉറപ്പാക്കി. 29 പേരെ നിരീക്ഷിച്ചുവരുന്നു. 4 എച്ച്.വണ്‍.എന്‍.വണ്‍ ബാധിതരുണ്ടായതില് ഒരാള്‍ മരണപ്പെട്ടതായും 4 ടൈഫോയിഡ് ബാധിതരെ കണ്ടെത്തിയതായും ഡി.എം.ഒ ഡോ.റ്റി.ആര് രേഖ പറഞ്ഞു. നാഷണല്‍ വെക്ടര്‍ കണ്ട്രോള് യൂണിറ്റില്‍ നിന്നും 1 ലക്ഷം രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് 2.5 ലക്ഷം രൂപയും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചിട്ടുണ്ട്. കൂടാതെ നാഷണല്‍ ഹെല്‍ത്ത് മിഷന് ഓരോ വാര്‍ഡിലേക്കും വാര്‍ഡ് സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 10,000/- രൂപവീതം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലേക്കും മരുന്ന് എത്തിച്ചിട്ടുണ്ടെന്നും ജില്ലയില്‍ ഒരിടത്തും മരുന്നിന്റെ ദൗര്‍ലഭ്യം ഇല്ലെന്നും ഡി.എം.ഒ പറഞ്ഞു.
മഴക്കാലരോഗങ്ങളെ ചെറുത്തു തോല്പ്പിക്കുവാന് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങളുടെ സഹായവും ഉണ്ടാവണമെന്നും ഡി.എം.ഒ ഡോ. റ്റി.ആര് രേഖ അഭ്യര്‍ത്ഥിച്ചു.മഴക്കാലരോഗങ്ങളെ ചെറുക്കുന്നതിനുളള മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റി.ആര് രേഖ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലും വീടുകള്‍തോറുമുളള സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ മെയ് 30 ന് തന്നെ പൂര്‍ത്തിയായി. ടെങ്കിപ്പനി, ടൈഫോയിഡ് എന്നിവയ്ക്കുളള സാധ്യത മുന്‍നിര്‍ത്തി കൊതുക് വളരാനുളള സാധ്യതകള്‍ നശിപ്പിച്ചു. ഇക്കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അവബോധം നല്കുവാന് വാര്‍ഡ് സാനിറ്റേറിയന്‍ കമ്മറ്റികള്‍ വിളിച്ചുചേര്‍ത്ത് പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കുകയും കുടുംബശ്രീ പ്രവര്‍ത്തകരും ജെഎച്ച്ഐമാരും, ജെവിഎച്ച്എന്മാരും ഉള്‍പ്പെട്ട ടീമിന്റെ ഭവന സന്ദര്‍ശനങ്ങളും നടത്തി. തോട്ടം മേഖലയിലും, അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിലും പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: