മലയാളിയുടെ പച്ച വിരോധം ജന്മസിദ്ധമാണ്. അതിന് വര്‍ഗീയതയുടെ നിറം നല്‍കാനുള്ള ശ്രമം ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ പരിണതഫലമാണ്. കേരളം ഭരിക്കുന്ന അഞ്ച് മുഖ്യമന്ത്രിമാരും ഒരു പാവമുഖ്യനും ഉള്‍പ്പെടുന്ന മന്ത്രിസഭയിലെ ഒരംഗം ടീച്ചര്മാര് പച്ച ബ്ലൗസ് ധരിക്കണം എന്ന് പറഞ്ഞതില്‍ മലയാളികള്‍ പ്രകോപിതരായത് അവര്‍ക്ക് ജന്മസിദ്ധമായ പച്ചവിരോധം കൊണ്ടുമാത്രമാണ് എന്നു കരുതാനാണെനിക്കിഷ്ടം. ഒരു സമുദായത്തിലെ പ്രമുഖരുടെ നിലവിളക്ക് വിരോധംപോലെ.
പ്രകൃതി മലയാളിയുടെ സ്വഭാവത്തിനനുസരിച്ചുള്ള ഭൂപ്രകൃതിയല്ല കേരളത്തിന് കനിഞ്ഞു നല്‍കിയത്. ഇവിടെ ചോര നിറത്തോടാണ് ആഭിമുഖ്യം എന്ന് കൊലപാതക രാഷ്ട്രീയം മാത്രമല്ല, നിരന്തരം അരങ്ങേറുന്ന മറ്റ് കൊലപാതകങ്ങളും അടിവരയിടുന്നു. ഹരിതസമൃദ്ധമായ കാടുകളും പച്ചവിരിച്ച വയലേലകളും മലയാളിയെ വിറളി പിടിപ്പിക്കുന്നത് കാരണമാണ് കാട് നിരന്തരം നിശ്ശേഷം നശിപ്പിക്കുന്നതും വികസനം എന്ന മിഥ്യാബോധത്തില്‍ വയലുകള്‍ നികത്തുന്നതും. ഭൂമി കൃഷിചെയ്യാനുള്ളതല്ല, ബഹുനില കെട്ടിടങ്ങളും ഫാക്ടറികളും മറ്റും സ്ഥാപിക്കാനുള്ളതാണ് എന്നാണ് ധാരണ. വീതിയുള്ള റോഡുകള്‍ പോലും വാഹനഭ്രാന്തരായ മലയാളിയ്ക്ക് ചതുര്‍ത്ഥിയാണ്. അതുകൊണ്ടാണല്ലോ റോഡ് വീതി കൂട്ടുന്നതിനായി സ്ഥലമെടുക്കുന്നതും ഗതാഗതക്കുരുക്കില്‍ വലയുന്ന കൊച്ചിയ്ക്ക് ആശ്വാസം വാഗ്ദാനം ചെയ്യുന്ന മെട്രോ റെയിലിന് സ്ഥലമെടുക്കുന്നതും പ്രക്ഷോഭജനകമാകുന്നത്.
ഭൂമിയ്ക്കുള്ള ആര്‍ത്തി മലയാളിയുടെ ചോരയില്‍ അലിഞ്ഞുചേര്‍ന്നതാണ്. അത് ഞാന്‍ കുട്ടിക്കാലത്തു തന്നെ തിരിച്ചറിഞ്ഞ വസ്തുതയാണ്. ഞാന്‍ ജനിച്ച വെങ്ങോല നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലുകളും കുന്നുകളും മലകളും നിറഞ്ഞ ഗ്രാമമായിരുന്നു. എന്റെ ആത്മകഥയായ “നിലയ്ക്കാത്ത സിംഫണി”യില്‍ ഞാന്‍ എഴുതിയപോലെ പച്ചയില്‍ പൊതിഞ്ഞ ഗ്രാമം. “പച്ചനിറങ്ങള്‍ക്കെത്ര വൈവിധ്യം! നെല്ലുമുളയ്ക്കുമ്പോഴുള്ള, വളരുമ്പോഴുള്ള, വിളയുമ്പോഴുള്ള പച്ചയ്ക്ക് പല പല പച്ച നിറം. കാഞ്ഞിരത്തിന്റെ ഇലയ്ക്ക് കറുപ്പ് കലര്‍ന്ന പച്ച നിറം. മാവ് തളിര്‍ക്കുമ്പോള്‍ പിങ്ക് കലര്‍ന്ന പച്ചപ്പ്. പുളിയിലയ്ക്ക് വ്യത്യസ്ത പച്ചപ്പ്” എന്നെഴുതിയത്. ഇടന എന്നും വഴന എന്നും വിളിക്കുന്ന ഇലയ്ക്ക് വാസനയുള്ള മരം തളിര്‍ക്കുമ്പോള്‍ പിങ്ക് നിറമുള്ള കാവടി പിടിച്ചപോലെ തോന്നും. പിന്നീടത് പച്ചയാകും. എവിടെ നോക്കിയാലും പച്ചനിറം മാത്രം കാണാമായിരുന്ന ഗ്രാമത്തില്‍ ഇന്ന് വയലുകളില്ല, മരങ്ങളില്ല, കുളങ്ങളില്ല, എവിടേയും പ്ലൈവുഡ് ഫാക്ടറികള്‍ മാത്രം.
ഭൂമിയോടുള്ള ആര്‍ത്തിയെപ്പറ്റി ഞാന്‍ പറഞ്ഞത് ആ കാലത്ത് വരമ്പ് വയ്ക്കല്‍ എന്നൊരു പ്രക്രിയ നടന്നിരുന്ന എന്നതിനാലാണ്. വിതയ്ക്കുന്നതിന് മുന്‍പ് വരമ്പുകള്‍ വൃത്തിയാക്കുന്നു. പക്ഷെ അപ്പോള്‍ അയല്ക്കാരന്റെ കണ്ടത്തിലേയ്ക്ക് ഈ കണ്ടത്തിലെ വരമ്പ് കയറ്റി അത്രയും ഭൂമി കൂട്ടാനുള്ള ശ്രമം ആ കാലത്തും എല്ലാ കൃഷിക്കാരും നടത്തിയിരുന്നു. അന്ന് കുടുംബങ്ങളില്‍ ഭാഗം ചെയ്തു കഴിഞ്ഞാല്‍ കണ്ടങ്ങള്‍ അടുത്തടുത്തായിരിക്കും. എന്റെ വലിയച്ഛന് (വലിയമ്മയുടെ ഭര്‍ത്താവ്) വരമ്പു വയ്ക്കുമ്പോള്‍ (അങ്ങനെയാണ് ഗ്രാമ്യഭാഷ) ഞങ്ങളുടെ കണ്ടത്തിലേയ്ക്ക് അവരുടെ വരമ്പ് കയറ്റി കയറ്റി കൊണ്ടുവരുന്നത് അമ്മയെ പ്രകോപിപ്പിച്ചിരുന്നു. വിധവയായ അമ്മയോട് എന്തു ദ്രോഹവും ചെയ്യാം എന്ന വിചാരത്തോടെ ചെയ്യുന്ന ഈ പ്രവൃത്തിക്കെതിരെ അമ്മ ഉറക്കെ തന്നെ പ്രതികരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മറ്റൊരു സൂത്രം പാര്വത്യകാരനെ കൈയിലെടുത്ത് ഭൂമി അളപ്പിച്ച് സര്‍വേകല്ല് മാറ്റി സ്ഥാപിക്കലായിരുന്നു. കുട്ടിക്കാലം മുതല്‍ കണ്ടുവരുന്ന ഭൂമിയോടുള്ള ഈ ആര്‍ത്തി മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണെന്ന് അങ്ങനെ ഞാന്‍ തിരിച്ചറിഞ്ഞു.
ഭൂമി കയ്യേറ്റവും വനഭൂമി കയ്യേറ്റവും ഇപ്പോള്‍ വഖഫ് ഭൂമി വില്‍ക്കുന്നതും ഹിന്ദു വനിതാ സംഘത്തിന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ശ്രമവും എല്ലാം ഭൂമിയോടുള്ള മലയാളിയുടെ ആര്‍ത്തിതന്നെയാണ് തെളിയിക്കുന്നത്. ഹിന്ദു വനിതാ സംഘത്തിന് 1925 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് നല്കിയ ഭൂമിയും സര്‍ക്കാര്‍ തന്നെ കയ്യേറുന്നു.
വളര്‍ന്ന് പന്തലിച്ച് നില്ക്കുന്ന മരങ്ങള്‍ കണ്ടാല്‍ മലയാളിയ്ക്ക് അസഹ്യതയാണ്. രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലുമെല്ലാം “ധര്‍മ രാജാവിന്റെ പരിഷ്ക്കാരങ്ങള്‍” എന്നു പറഞ്ഞ് കാണാതെ പഠിച്ചിരുന്നതും റോഡില്‍ ചോലമരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നതും വഴിയില്‍ യാത്രക്കാര്‍ക്ക് വെള്ളം, സംഭാരം എന്നിവ കൊടുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു എന്നും ചുമടു താങ്ങികള്‍ സ്ഥാപിച്ചതും മറ്റുമാണ്. കൊച്ചിയിലെ ബോട്ട് ജെട്ടി റോഡില്‍ തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച അന്ന് മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് ജാനകിയമ്മയുടെ ആത്മാവ് ആ തണല്‍മരങ്ങള്‍ വെട്ടിക്കളയുന്നതും ഉണക്കിക്കളയുന്നതും കണ്ട് പിടയുന്നുണ്ടാകാം. വനമഹോത്സവത്തിന്റെ പേരില്‍ എത്ര കോടികള്‍ ഒഴുക്കിക്കളഞ്ഞവരാണ് ഇന്ത്യക്കാര്‍. മരത്തിന്റെ തണല്‍ നല്കുന്ന കുളിര്‍മ്മ മേറ്റ്വിടെയും കിട്ടില്ല. പണ്ട് എന്നെ അമ്മ തല്ലിയാല്‍ ഞാന്‍ കരഞ്ഞുകൊണ്ട് ഓടിപ്പോയി പാണ്ടിമാവിനെയോ പടിഞ്ഞാറെ പ്ലാവിനെയോ കെട്ടിപ്പിടിച്ച് കരയുമായിരുന്നു. മരത്തിനെ തൊടുന്നതുപോലും ആശ്വാസമായി എന്റെ കുട്ടിക്കാലത്ത് എനിക്ക് തോന്നിയിരുന്നു.
ഞാന്‍ റിപ്പോര്‍ട്ടറായി കോട്ടയത്ത് വന്നപ്പോള്‍ ‘ഹിന്ദു’വിന്റെ ലേഖകന്‍ പി.ജെ.മാത്യു ആയിരുന്നു. ഇത്രയും സമര്‍ത്ഥനായ റിപ്പോര്‍ട്ടറെ ഞാന്‍ കണ്ടിട്ടില്ല. എന്റെ റിപ്പോര്‍ട്ടിംഗില്‍ എന്നെ എന്നും അഭിനന്ദിച്ചിരുന്ന ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ എസ്.കെ. അനന്തരാമന് പോപ്പ് കേരളത്തില്‍ വന്നതിനെക്കുറിച്ചുള്ള ഏറ്റവും നല്ല റിപ്പോര്‍ട്ട് മാത്യുവിന്റെതാണെന്ന് പറയുകയുണ്ടായി. മാത്യുവിന് മദ്യപാന ശീലം ഉണ്ടായിരുന്നു. ചിലപ്പോള്‍ ദിവസങ്ങളോളം പ്രസ് ക്ലബില്‍ വരില്ല. ഞങ്ങള്‍ കോട്ടയം പത്രക്കാര് മാത്യുവിന്റെ വിവരം അന്വേഷിച്ച് ഒരു ദിവസം കാഞ്ഞിരപ്പള്ളിയില്‍ ചെന്നപ്പോള്‍ അദ്ദേഹം വീട്ടുമുറ്റത്തുള്ള ഒരു മരത്തെ ആശ്ലേഷിച്ച് നില്‍ക്കുകയായിരുന്നു. എന്താ മാത്യു ഈ ചെയ്യുന്നത് എന്ന് സഹപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഈ മരത്തിനെ കെട്ടിപ്പിടിക്കുമ്പോള്‍ ഹൃദയത്തിന് ഒരാശ്വാസം! എന്നദ്ദേഹം മറുപടി പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞത് മാത്യുവിന്റെ മനസ്സിന്റെ വിക്ഷോഭമായിരുന്നു.
ഞാന്‍ ഇതെല്ലാം എഴുതിയത് “നെല്‍പ്പാടങ്ങള്‍ കര്‍ഷകര്‍ക്ക് മാത്രമേ വില്ക്കാന് പാടുള്ളൂ” എന്ന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു എന്ന വാര്‍ത്ത വായിച്ചപ്പോഴാണ്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംരക്ഷിക്കപ്പെടേണ്ട നിലങ്ങളുടെ ഡാറ്റാ ബാങ്കിലെ അപാകതകള്‍ പരിഹരിച്ച് കരട്പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ മന്ത്രിസഭ തന്നെയാണ് ആവശ്യമില്ലാത്ത വിമാനത്താവളത്തിന് വേണ്ടി ആറന്മുളയിലെ വയല്‍ നികത്താനും ശ്രമിക്കുന്നത്! കുറച്ചുകൂടി കഴിഞ്ഞാല്‍ പാടങ്ങള്‍ നികത്താന്‍ കരട്പട്ടിക തയ്യാറാക്കല്‍ സുഗമമാക്കും. പറമ്പിലെ മരങ്ങള്‍ വെട്ടാനും ഈ സര്‍ക്കാര്‍ അനുമതി നല്കുന്നു. ഇന്ന് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതുപോലും ഭൂമാഫിയകളാണെന്ന് ഇടുക്കി-വയനാട്, നെല്ലിയാമ്പതി വനഭൂമി കയ്യേറ്റത്തിനോടുള്ള സര്‍ക്കാരിന്റെ നിസ്സംഗത തെളിയിക്കുന്നു.
അതുപോലെ തന്നെയല്ലേ പശ്ചിഘട്ട മലനിരകള്‍? ഇപ്പോള്‍ ഇതിന് ലോകപൈതൃക പദവി ലഭിച്ചതും ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ പത്ത് കേന്ദ്രങ്ങളില്‍ ഒന്നാണെന്നുള്ള വസ്തുതയും കേരളത്തിന് അഭിമാനമല്ല നല്‍കുന്നത്. ഈ ലോകപൈതൃക പദവി ‘പാര’യാണെന്നാണ് കേരള സര്‍ക്കാരിന്റെ അഭിപ്രായം. ഈ അത്യപൂര്‍വ മലനിരകളിലുള്ള അതിരപ്പിള്ളി പാത്രക്കടവ് പദ്ധതി നിര്‍മ്മാണമാണ് കേരളം ലക്ഷ്യമിടുന്നതെങ്കില്‍ ഈ മലനിരകള്‍ അതിരിടുന്ന കര്‍ണാടക ഇതിനെ എതിര്‍ക്കുന്നത് ഖാനനം തടയുന്നതിനാലാണ്. ലോകപൈതൃക നിരയില്‍ സ്ഥാനം പിടിച്ച പശ്ചിമഘട്ടത്തിലെ 39 ല്‍ 20 ഉം കേരളത്തിലാണെന്നതും സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു. പദ്ധതി നിര്‍മ്മാണം തുടങ്ങിയാല്‍ എത്ര കോടികളാണ് പലരുടേയും ബാങ്ക് അക്കൗണ്ടില്‍ എത്തുക. അപ്പോള്‍ ഈ ‘പൈതൃക പാര’ ചെറുക്കേണ്ടതല്ലേ? സിംഹവാലന്‍ കുരങ്ങിനായി സെയിലന്റ് വാലി പദ്ധതി തടഞ്ഞ സുഗതകുമാരിയടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകരോടുള്ള രോഷം ഇനിയും കെട്ടണയാത്ത സാഹചര്യത്തിലാണ് പശ്ചിമഘട്ടത്തിലെ 16 സസ്തനി ജീവി വര്‍ഗങ്ങളേയും സിംഹവാലന്‍ കുരങ്ങിനേയും സംരക്ഷിക്കേണ്ട ‘ഗതികേട്’ കേരള സര്‍ക്കാരിന് വന്നുപെട്ടത്. പ്രകൃതി ദ്രോഹികളായ മലയാളിയ്ക്ക് സിംഹവാലന്‍ കുരങ്ങ് എന്നും ഒരു പാരയാണല്ലൊ!
പച്ചയെ കഠിനമായി വെറുക്കുന്ന മലയാളികളില്‍ നല്ലൊരു ശതമാനം ചെങ്കൊടി പേറിയതില് എനിക്കതിശയം തോന്നുന്നില്ല. “നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ!” എന്നു പാടി ലഭിച്ച വയലുകളൊക്കെ പൈങ്കിളികള്‍ നികത്തുകയായിരുന്നല്ലോ.
ഹരിതവനങ്ങളെയും ജീവജാലങ്ങളേയും സ്നേഹിക്കുന്നത് മനുഷ്യത്വത്തിന്റെ അല്ലെങ്കില്‍ മനുഷ്യനിലെ ദൈവീകത്വത്തിന്റെ പ്രതിഫലനമാണ്. പക്ഷെ ഇന്ന് മനുഷ്യത്വം മനുഷ്യാവകാശ കമ്മീഷനുപോലുമില്ല. മനുഷ്യാവകാശ കമ്മീഷന്റെ വണ്ടിയിടിച്ച് തെറിപ്പിച്ച മനുഷ്യര്‍ക്ക് യാതൊരു സഹായവും നല്‍കാതെ ഇടവഴിയില്‍ ഉപേക്ഷിച്ചു പോയത് ഇത് തെളിയിക്കുന്നു. റോഡപകടങ്ങളില്‍ തട്ടിത്തെറിപ്പിക്കുന്ന, റോഡില്‍ ചോര വാര്‍ന്നു കിടക്കുന്ന മനുഷ്യരെ സഹായിക്കാനുള്ള സന്മനസ്സ് കാത്തിരിക്കുന്നവര്‍ പോലും ഇന്ന് വിരളമാണ്. മലയാളി ഒരു സമൂഹമല്ലാതായി, കൂട്ടുകുടുംബമല്ലാതായി, അണുകുടുംബംപോലും അല്ലാതായി മാറുമ്പോള്‍ ഓരോ മനുഷ്യനും ഓരോ ഒറ്റപ്പെട്ട ദ്വീപുകളായി സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാനുള്ള പ്രവണത വര്‍ധിച്ചു വരികയാണ്. കേരളം ആയുര്‍ദൈര്‍ഘ്യം കൂടി മുതിര്‍ന്ന പൗരന്മാരുടെ സംസ്ഥാനമായി വരുന്നു. അഞ്ചിലൊന്നുപേര്‍ ഇപ്പോള്‍ തന്നെ 60 വയസ്സായവരാണ്. 12-ാം പദ്ധതി അവസാനം രണ്ടുശതമാനമാളുകള് 80 ന് മുകളിലായിരിക്കും. അപ്പോള്‍ വികസന അജണ്ടയില്‍ വൃദ്ധസദനങ്ങളേയും പെടുത്തേണ്ടിവരും.
കേരള സമൂഹം മനുഷ്യത്വം മറന്നുപോകുന്ന, ധനസമ്പാദന കേന്ദ്രീകൃത ലക്ഷ്യമുള്ള മനുഷ്യരടങ്ങുന്നവരാണ്. പണ്ട് മണ്ണിനെ സ്നേഹിക്കുന്നവന് നല്ലവനാണ് എന്ന് പറഞ്ഞിരുന്നത് മണ്ണിനോടുള്ള സ്നേഹം സമസ്ത ജീവജാലങ്ങളോടുമുള്ള സ്നേഹമായിരുന്നതിനാലാണ്. സുഗതകുമാരി അട്ടപ്പാടിയില്‍ 100 ഏക്കര്‍ ഏറ്റെടുത്ത് വനം വച്ചുപിടിപ്പിച്ചപ്പോള്‍ അവിടെ ജല സ്രോതസ്സുവന്നതും മാന്‍കിടാവ് വെള്ളം കുടിക്കുന്നതും കിളികള്‍ മരങ്ങളില്‍ കൂടുകൂട്ടിയതും കണ്ട് സ്വര്‍ഗീയാനുഭൂതി അനുഭവിച്ച കാര്യം വിവരിച്ചത് എനിക്കോര്‍മയുണ്ട്. തരിശുപ്രദേശം പോലും വനവല്കൃതമായാല് ജലസ്രോതസ്സ് രൂപപ്പെടും. ഭൂമി പച്ച പുതയ്ക്കും.
പക്ഷെ മലയാളി ഇതെങ്ങനെ സഹിക്കും? മുഖ്യമന്ത്രി നിയമസഭയില്‍ അസന്നിഗ്ദ്ധമായി പറഞ്ഞത് എന്തു വിലകൊടുത്തും പരിസ്ഥിതിയും വനവും സംരക്ഷിക്കും എന്നാണ്. പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവുമാണല്ലൊ മഴ ഇല്ലാതായതിനും അണക്കെട്ടില്‍ 45 ശതമാനം വെള്ളം കുറഞ്ഞതും. അപ്പോഴും നമുക്ക് വേണ്ടത് അതിരപ്പിള്ളിയാണ്, സൗരോര്ജ്ജത്തിനോ, കാറ്റാടി ഊര്‍ജ്ജമോ ബയോഗ്യാസോ അല്ല. കവി പാടിയ പോലെ
“അവരുടെ വെട്ടുന്ന വെട്ടൊക്കെ
അവരിലും കൊള്ളുന്നതെന്ത്?”
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: