ആലപ്പുഴ: വിറകടുപ്പില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് പത്താം ക്ലാസുകാരന്. ഹരിപ്പാട് പിലാപ്പുഴ ‘ഗ്രീഷ്മ’യില്‍ ആദിത്യ ചന്ദ്രപ്രശാന്താണ് കണ്ടുപിടിത്തത്തിലൂടെ നാടിന് അഭിമാനമായത്. മലിനീകരണം കുറഞ്ഞതും വൈദ്യുതി ഉത്പാദിപ്പിക്കാവുന്നതും വിറകടുപ്പില്‍ പ്രവര്‍ത്തിക്കുന്നതുമായ ‘എക്കോകുക്ക് പവ്വര്പ്ലസ്’ എന്ന വിറകടുപ്പാണ് ഈ കുട്ടിശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തം.
ഹരിപ്പാട് ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഈ മിടുക്കന്. ഐക്യരാഷ്ട്ര സഭാ ഫൗണ്ടേഷന്റെ ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ‘ക്ലീന്‍ കുക്ക് സ്റ്റൗ’ പ്രോഗ്രാമില്‍ ഇടംനേടിയ പ്രായപൂര്‍ത്തിയാകാത്ത ആദ്യ വ്യക്തിയാണ് ആദിത്യ. ജപ്പാന് ശാസ്ത്ര സാങ്കേതിക ഏജന്‍സിയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സാക്കുറ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം ഇന്‍ സയന്‍സ് ഫോര്‍ ഹൈസ്കൂള്‍ സ്റ്റുഡന്റ്സ് 2017’ല്‍ കേരളത്തില്‍ നിന്ന് ആദിത്യ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജപ്പാനിലെ ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരും നോബല്‍ സമ്മാന ജേതാക്കളുമായി സംവാദങ്ങള്‍ നടത്താനും അവിടത്തെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും കലാപരിപാടികളില്‍ പങ്കെടുക്കാനും ആദിത്യയ്ക്ക് അവസരം ലഭിച്ചു.
രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സില്‍ മാര്‍ച്ച് നാലിന് നടന്ന ‘ഫെസ്റ്റിവല്‍ ഓഫ് ഇന്നവേഷന്‍ എക്സിബിഷനില്‍’ പങ്കെടുത്ത് ‘എക്കോകുക്ക് പവ്വര്‍ പ്ലസ്’ പ്രോജക്ട് രാഷ്ട്രപതി, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി എന്നിവര്‍ക്ക് മുന്നില്‍ ആദിത്യ അവതരിപ്പിച്ചിരുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ, ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാം, ഡെന്മാര്ക്ക് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം എന്നിവര്‍ എക്കോകുക്ക് പവ്വര്പ്ലസ് പ്രോജക്ടിനെ ഗവേഷണത്തിനായി തെരഞ്ഞെടുത്തു.
ഐഎസ്ആര്‍ഒയുടെ അടുത്ത വിക്ഷേപണം നേരില്‍ കാണാന്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലേക്ക് ആദിത്യയെ ക്ഷണിച്ചിട്ടുണ്ട്. പ്ലസ് വണ്ണിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കാനാണ് ഈ മിടുക്കന് ഇഷ്ടം. ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയും നെഗോയ യൂണിവേഴ്സിറ്റിയും തുടര്‍ പഠനം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
പ്രിന്റിങ് മെഷീന് ബിസിനസ് നടത്തുന്ന പ്രശാന്ത് കുമാറിന്റെയും രാജി പ്രശാന്തിന്റെയും മകനാണ്. ആദിത്യയുടെ സഹോദരങ്ങളായ അതുല്‍ചന്ദ്ര പ്രശാന്ത് ഒമ്പതാം ക്ലാസിലും പാര്‍വതി ചന്ദ്രപ്രശാന്ത് ആറിലും പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: