ബാംഗ്ലൂര്‍: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാര്‍ നാളെ അധികാരമേല്‍ക്കും. ഡി.വി. സദാനന്ദഗൗഡ മന്ത്രിസഭയിലെ ഗ്രാമവികസനവകുപ്പുമന്ത്രിയാണ് ഇദ്ദേഹം.
സദാനന്ദഗൗഡ ഇന്ന് ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജിന് രാജിക്കത്ത് നല്‍കും. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഷെട്ടാര്‍ അവകാശമുന്നയിക്കും.
ഇന്നലെ വൈകിട്ട് ജഗദീഷ് ഷെട്ടാറെ (56) ബിജെപി നിയമസഭാകക്ഷി നേതാവായി ഐകകണ്ഠേന തെരഞ്ഞെടുത്തു. നിരീക്ഷകരായി മുതിര്‍ന്ന നേതാക്കളായ രാജ്നാഥ്സിംഗും അരുണ്‍ ജെറ്റ്ലിയും എത്തിയിരുന്നു. ഐകകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പെന്ന് രാജ്നാഥ്സിംഗ് അറിയിച്ചു. മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും സദാനന്ദ ഗൗഡയുമാണ് ഷെട്ടറുടെ പേര് നിര്‍ദ്ദേശിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഇൗശ്വരപ്പയും മന്ത്രി ഗോവിന്ദ് കര്‍ജോളും പിന്താങ്ങി. എല്ലാവരുടെയും അഭിപ്രായമാരാഞ്ഞശേഷം ഉപമുഖ്യമന്ത്രിപദവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ വടക്കന്‍ കര്‍ണാടകയിലെ ഹൂബ്ലി റൂറല്‍ മണ്ഡലത്തില്‍നിന്നാണ് നാലാംതവണയും ഷെട്ടാര്‍ നിയമസഭയിലെത്തിയത്. കഴിഞ്ഞ നാല്വര്‍ഷത്തിനിടെ അധികാരമേല്‍ക്കുന്ന ബിജെപിയുടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ഷെട്ടാര്‍. മൃദുഭാഷിയും കൊമേഴ്സ്, നിയമബിരുദധാരിയുമാണ് ഇദ്ദേഹം. അടുത്തവര്‍ഷം മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ഷെട്ടാര്‍ അധികാരത്തിലുണ്ടാവുകയുള്ളൂ.
ഇന്നലെ 11 മണിക്ക് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിന് മുമ്പ് ബിജെപി ഓഫീസില്‍ നേതാക്കളും നിയമസഭാംഗങ്ങളുമായി കര്‍ണാടകയില്‍ പാര്‍ട്ടി ചുമതലുള്ള ധര്‍മ്മേന്ദ്ര പ്രധാന് കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: