കാസര്‍കോട്: വികസിത ഇന്ത്യ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍വകലാശാലകളില്‍ നിന്ന് നൂതനമായ ആശയങ്ങളും ഗവേഷണങ്ങളും ഉണ്ടാകണമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. കേരള കേന്ദ്ര സര്‍വകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നോട്ട് പിന്‍വലിക്കല്‍ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ചലനങ്ങള്‍ സംബന്ധിച്ച് ഗവേഷണവും പഠനവും അനിവാര്യമാണ്. വികസനത്തിന് പ്രധാന പ്രതിസന്ധി നൂതന ആശയങ്ങളുടെ അഭാവമാണ്. പുതിയ ഗവേഷണങ്ങള്‍ക്കും പുത്തന്‍ ആശയങ്ങള്‍ക്കുമാണ് കേന്ദ്രം പ്രാധാന്യം നല്‍കുന്നത്. 20 സര്‍വകലാശാലകളെ അന്താഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. പത്തെണ്ണം വീതം പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണം. സ്റ്റാര്‍ട്ട്അപ് പ്രൊജക്ടുകള്‍ ഇന്‍ക്യുബേറ്റര്‍ സെന്ററുകള്‍ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്വകലാശാലയോടനുബന്ധിച്ചുളള മെഡിക്കല്‍ കോളേജ് പെരിയയിലാരംഭിക്കണമെന്ന പി. കരുണാകരന് എംപിയുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍വകലാശാല ചാന്‍സലര്‍ ഡോ. വീരേന്ദ്രലാല് ചോപ്ര അധ്യക്ഷത വഹിച്ചു. പി. കരുണാകരന് എംപി, വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍, കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ എ. രാധാകൃഷ്ണന് നായര്‍, പരീക്ഷ കണ്ട്രോളര് മുഹമ്മദുണ്ണി, ഏലിയാസ് മുസ്തഫ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: