കൊച്ചി: പുതുക്കിയ റേഷന്‍ കാര്‍ഡ് കിട്ടിയവര്‍ ആശ്വസിക്കാന്‍ വരട്ടെ. കാര്‍ഡിലെ രേഖകളില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ തിരുത്താന്‍ അപേക്ഷയുമായി വീണ്ടും സപ്ലൈ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരും. പുതിയ റേഷന്‍ കാര്‍ഡിന്റെ വിതരണം പൂര്‍ത്തിയായാലുടന്‍ തെറ്റു തിരുത്തല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും.
കൂടുതല്‍ തെറ്റുകളുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യേണ്ടെന്ന് നേരത്തെ സിവില്‍ സപ്ലൈസ് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുടുംബനാഥന്റെ ഫോട്ടോ, വിലാസം എന്നിവ തെറ്റായി അച്ചടിച്ച കാര്‍ഡുകള്‍ ഇതേത്തുടര്‍ന്ന് മാറ്റിവച്ചു. ആയിരം കാര്‍ഡുകള്‍ വിതരണം ചെയ്യാനെടുക്കുമ്പോള്‍ പരമാവധി പത്തെണ്ണത്തില്‍ വരെയാണ് ഇത്തരം തെറ്റുകള്‍ കാണുന്നതെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നു. അതുകൊണ്ടുതന്നെ കാര്‍ഡിന്റെ പുറം ചട്ടയും ഒന്നാം പേജുമൊന്നും വീണ്ടും കൂടുതലായി അച്ചടിക്കേണ്ടി വരില്ല.
എന്നാല്‍, കുടുംബാംഗങ്ങളുടെ പേരുകളില്‍ വ്യാപക തെറ്റുകള്‍ കടുന്നു കൂടിയിട്ടുണ്ട്.
ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളുടെ പേരുകള്‍ അച്ചടിച്ചതിലാണ് കൂടുതല്‍ പിശകുകളെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നു. റേഷന്‍ കാര്‍ഡില്‍ പകുതിയിലും പേരുകളില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് ആശങ്ക.
വിതരണം തുടങ്ങിയിട്ടുണ്ടെങ്കിലും മുഴുവന്‍ താലൂക്കുകളിലും കാര്‍ഡുകള്‍ എത്തിയിട്ടില്ല. അതിനാല്‍, ഈ മാസം 25ന് മുമ്പ് കാര്‍ഡ് വിതരണം പൂര്‍ത്തിയാകുന്ന കാര്യം സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: