കോട്ടയം: ദല്‍ഹി സംഭവത്തില്‍ ബിജെപി ആര്‍എസ്എസ് സംഘടനകള്‍ക്ക് പങ്കില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടും സിപിഎം അഴിച്ചുവിടുന്ന ആസൂത്രിത അക്രമത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പ്രതിഷേധിച്ചു. സിപിഎം ആക്രമത്തില്‍ തകര്‍ക്കപ്പെട്ട പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുന്ഉപപ്രധാനമന്ത്രിയുടെ യാത്രയില്‍ ഭംഗം വരുത്തിയത് അന്വേഷിക്കണം. ഭാരതത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവായ അദ്ദേഹത്തെ ഏതാനും സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു എന്ന പേര് പറഞ്ഞ് സ്റ്റേഷനില്‍ ഇരുത്തുകയും വഴിതിരിച്ചുവിടുകയും ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണം. മുളക്കുളം, വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ഓഫീസുകള്‍ പൂര്‍ണ്ണമായി അടിച്ച് തകര്‍ക്കുകയും പണം അപഹരിക്കുകയും ചെയ്തു.
അതിരമ്പുഴ, മണിമല, കങ്ങഴ, ബ്രഹ്മമംഗലം, കല്ലറ, ഞീഴൂര്‍, നീലിമംഗലം, കോട്ടയം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, ചങ്ങനാശേരി, പുതുപ്പള്ളി എന്നിവിടങ്ങളിലും അക്രമം ഉണ്ടായി. കുടമാളൂര്‍ അമ്പാടി കവലയിലെ കൊടിമരങ്ങള്‍ നശിപ്പിച്ചു. ചെമ്പിലും മാഞ്ഞൂരും പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. പള്ളിക്കത്തോട്, ഏറ്റുമാനൂര്‍ ഐടിഐകളില്‍ എസ്എഫ്ഐയുടെ മറവില്‍ സിഐടിയു ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായും ഹരി പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേശ്, ലിജിന്‍ലാല്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി.എ.ഹരികൃഷ്ണന്, ആര്‍എസ്എസ് വൈക്കം ജില്ലാ സഹകാര്യവാഹ് സോമശേഖരന്‍, നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍, ജനറല്‍ സെക്രട്ടറി പി.ആര്.സുഭാഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: