സോള്‍: അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വെനസ്വേല ഇംഗ്ലണ്ടിനെ നേരിടും. ഇംഗ്ലണ്ട് 3-1ന് ഇറ്റലിയെയും വെനസ്വേല പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കരുത്തരായ ഉറുഗ്വെയെ 4-3നും മറികടന്നാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഇരുടീമുകളും ആദ്യമായാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍ പോരാട്ടം.
അണ്ടര്‍ 20 വിഭാഗത്തില്‍ രണ്ടാമത്തെ മാത്രം ലോകകപ്പ് കളിക്കാനെത്തിയാണ് വെനസ്വേല കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 2009-ലാണ് ആദ്യമായി ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. അന്ന് രണ്ടാം റൗണ്ടില്‍ പുറത്തായി.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ആദ്യം ഗോളടിച്ചത് ഉറുഗ്വെയായിരുന്നു. കളിയുടെ 49-ാം മിനിറ്റില്‍ ഡി ല ക്രൂസിലൂടെയാണ് ലീഡ് നേടിയത്. എന്നാല്‍ പൊരുതി കളിച്ച ശവനസ്വേല പരിക്കുസമയത്തിന്റെ ആദ്യ മിനിറ്റില്‍ സാമുവല്‍ സോസയിലൂടെ സമനില പിടിച്ചു. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു. അധികസമയത്തും ഇരുടീമുകള്‍ക്കും വിജയഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കളി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ റോഡ്രിഗസിന്റെയും ഡി ല ക്രൂസിന്റെയും ഷോട്ടുകള്‍ ലക്ഷ്യം തെറ്റിയപ്പോള്‍ വെനസ്വേലയുടെ വെഫേഴ്സണ് സൊറ്റെല്ഡോയ്ക്കും പിഴച്ചു. എന്നാല്‍ കിക്കെടുത്ത മറ്റു നാലുപേരും ലക്ഷ്യം കണ്ടതോടെ വിജയം വെനസ്വേലക്ക് സ്വന്തം. ഒപ്പം ആദ്യ ലോകകപ്പ് ഫൈനല്‍ ബര്‍ത്തും.
ഇറ്റലിക്കെതിരായ സെമിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇംഗ്ലീഷ് യുവനിര വിജയം നേടിയത്. കളിയുടെ രണ്ടാം മിനിറ്റില്‍ റിക്കാര്‍ഡോ ഒര്‍സോളിനിയിലൂടെ ഇറ്റലി ലീഡ് നേടി. 65 മിനിറ്റ് വരെ ഈ ലീഡ് നിലനിര്‍ത്താനും അവര്‍ക്കായി. എന്നാല്‍ 66-ാം മിനിറ്റില്‍ ഡൊമിനിക് സോളങ്കെ ഇംഗ്ലണ്ടിന്റെ സമനില ഗോള്‍ നേടി. 77-ാം മിനിറ്റില്‍ ലൂക്ക്മാന് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തു. 88-ാം മിനിറ്റില്‍ സോളങ്കെ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ 3-1ന്റെ ആധികാരിക വിജയം ഇംഗ്ലണ്ടിന് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: