വര്‍ക്കല: വര്‍ക്കലയില്‍ ആരംഭിച്ച ജില്ലാ സമ്മേളനം കലുഷിതമാകും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അംഗം ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച കേസിലെ പ്രതി ശരത് ജില്ലാ സെക്രട്ടറിയാകാന്‍ സാധ്യത. ഇതിനെതിരെ സമ്മേളനത്തിന് മുന്നേതന്നെ ജില്ലാകമ്മറ്റിയില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്. വിളപ്പില്‍ ഏര്യാകമ്മറ്റിയില്‍ നിന്നുള്ള ശരത് നിലവില്‍ ജില്ലാ വൈസ് പ്രസിഡന്റും മലയിന്‍കീഴ് ഡിവൈഎഫ്ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമാണ്. ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശരത്തിനെ പുറത്താക്കുന്നതായി എസ്എഫ്ഐ അറിയിച്ചെങ്കിലും പുറത്താക്കല്‍ ഉണ്ടായിരുന്നില്ല. ഇതിനെതിരെ സിപിഎം വിളപ്പില്‍ ഏര്യകമ്മറ്റിയില്തന്നെ ശക്തമായ അമര്‍ഷം ഉണ്ട്.
നിലവിലെ ജില്ലാ സെക്രട്ടറി പ്രജിന് സാജ് കൃഷ്ണനെ മാറ്റിയാണ് പകരം ശരതിനെ ജില്ലാ സെക്രട്ടറിയാക്കുന്നത്. കടകംപള്ളി വിഭാഗത്തോടൊപ്പം നിന്ന ദേശീയ സമിതി അംഗമായ പ്രജിനെ എസ്എഫ്ഐയില്‍ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ യൂണിവേഴ്സിറ്റി സെനറ്റിലേക്ക് മത്സരിപ്പിക്കുന്നത്. പകരം ആനാവൂര്‍ വിഭാഗത്തോട് കൂറുപുലര്‍ത്തുന്ന ശരത്തിനെ എസ്എഫ്ഐ ജില്ലാ കമ്മറ്റിയിലേക്ക് കൊണ്ടുവരുന്നതിനോട് കടകംപള്ളി വിഭാഗം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ നേമം സ്റ്റേഷനില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായ സുമേഷിനെ ജില്ലാ സഹഭാരവാഹിയാക്കാനും ശക്തമായ നീക്കം നടക്കുന്നുണ്ട്. സംസ്ഥാന കമ്മറ്റി അംഗം നയന, മുട്ടത്തറ കോര്പ്പറേഷന് കൗണ്‍സിലര്‍ അഞ്ചു, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സീന തുടങ്ങിയവരെ എല്ലാം പിന്തള്ളിയാണ് ശരതിനെ ജില്ലാ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്. നിലവിലെ സംസ്ഥാന കമ്മറ്റി അംഗം നിയാസിനെ കൊണ്ട്വരാനുള്ള ശ്രമം നടന്നെങ്കിലും വനിതാകോളേജില്‍ നിന്ന് പരാതിനല്കിയിട്ടുള്ളതിനാല് തത്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. സമ്മേളനത്തില്‍ പ്രതിഷേധം ശക്തമായാല്‍ ജില്ലാ പ്രസിഡന്റ് രാഖിലിനെ സെക്രട്ടറിയാക്കുകയും ശരത്തിനെ പ്രസിഡന്റാക്കുകയും ചെയ്യും.
ലോ അക്കാദമി സമരത്തിലെ പിന്മാറ്റം, യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സദാചാര ഗുണ്ടായിസം, യൂണിവേഴ്സിറ്റി കലോത്സവത്തിലെ അഴിമതി തുടങ്ങി നിരവധി വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. കൂടാതെ ഭാരവാഹിത്വം ഒഴിഞ്ഞിട്ടും ജില്ലയിലെ എസ്എഫ്ഐയെ നിയന്ത്രിക്കുന്ന ബാലമുരളി, അന്‍സാരി, അഡ്വ.എ.എ.റഹിം, അല്സാജിര് എന്നിവരുടെ ഇടപടെലിനെതിരെയും ശക്തമായ പ്രതിഷേധം ഉയരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: