കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സ്കൂളുകളില്‍ നിന്ന് കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന് ജന്മഭൂമി സംഘടിപ്പിക്കുന്ന ‘അനുമോദനം 2017’ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ ഒമ്പതിന് കണ്ണൂര്‍ സാധു കല്ല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു.
ജന്മഭൂമി ഡയറക്ടര്‍ അഡ്വ.കെ.കെ. ബാലറാം അധ്യക്ഷത വഹിച്ചു. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ജി. ഗോപകുമാര്‍, കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍, ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി. രാമചന്ദ്രന്, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
ജന്മഭൂമി തയ്യാറാക്കിയ ‘ഉപരിപഠനം ഗൈഡ്’ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രകാശനം ചെയ്തു. രാവിലെ ഒമ്പതിന് കണ്ണൂര്‍ സാധു കല്ല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങിലായിരുന്നു പ്രകാശനകര്‍മ്മം. പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഏത് കോഴ്സ് പഠിക്കണം, എങ്ങനെ പഠിക്കണം, എന്ത് ചിലവ് വരുമെന്നുള്ളതെല്ലാം എക്കാലത്തേയും ആശങ്കയാണ്. എത്ര തീര്‍ത്താലും തീരാത്ത സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് ‘ഉപരിപഠനം ഗൈഡ്’. ബിഎസ് വാര്യര്‍, ഡോ. എസ്. രാജൂകൃഷ്ണന്‍, വി.കെ ആദര്‍ശ്, ഡോ. ടി.പി. സേതുമാധവന്, ഗോപകുമാര്‍ കാരക്കോണം തുടങ്ങി വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭര്‍ ഉപരിപഠനത്തിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
എഞ്ചിനീയറിങിനും മെഡിസിനും പുറമേ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്, ഫാഷന്‍ ടെക്നോളജി, ഫുടവെയര് ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, സിനിമാട്ടോഗ്രാഫി, പൈലറ്റാവാന്‍ പരിശീലനം, കമ്പനി സെക്രട്ടറിഷിപ്, സി എ, കോസ്റ്റ് അക്കൗണ്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിദേശപഠനം, ഇ-കോമേഴ്സ്, ഫിസിയോതെറാപ്പി, നഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ ഡിഗ്രി തുടങ്ങി ഉപരിപഠന രംഗത്തെ സമസ്ത മേഖലകളും ഈ ഗൈഡില്‍ പരാമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: