കൊല്‍ക്കത്ത: പീഡനക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പിങ്കി പ്രവാണിക് 26 ദിവസത്തിനുശേഷം ജയില്‍ മോചിതയായി. ബരാസട്ട് കോടതിയാണ് പിങ്കിയ്ക്ക് ജാമ്യം അനുവദിച്ചത്. പിങ്കിക്ക് ഇന്നലെ ജാമ്യം ലഭിച്ചുവെങ്കിലും രേഖകള്‍ ശരിയാക്കുന്നതിലെ താമസം മൂലം മോചനം വൈകുകയായിരുന്നു.
തനിക്കെതിരായ കേസ് വ്യാജമാണെന്നും തന്നെ അനാവശ്യമായി കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നുവെന്ന് ജയില്‍ മോചിതയായതിന് ശേഷം പിങ്കി പ്രവാണിക് മാധ്യമങ്ങളോട് പറഞ്ഞു. അഭിഭാഷകനുമായി കൂടിയാലോചന നടത്തിയതിന് ശേഷം മാനനഷ്ടക്കേസ് കൊടുക്കുന്നതിനെ കുറിച്ച് തീരുമാനിക്കുമെന്ന് അവര്‍ വ്യക്തമാക്കി. 26 ദിവസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ഡം ഡം ജയിലില്‍നിന്നും മോചിതയായ പിങ്കിയെ സ്വീകരിക്കാന്‍ രക്ഷിതാക്കളും സുഹൃത്തുക്കളും ജയിലില്‍ എത്തിയിരുന്നു.
പിങ്കി പുരുഷനാണെന്നും വിവാഹം കഴിക്കാമെന്നും സമ്മതിച്ച് കൂടെത്താമസിപ്പിച്ച ശേഷം പണം തട്ടിയെടുത്തുവെന്നും കാണിച്ച് കൂടെ താമസിച്ചിരുന്ന യുവതി പരാതി നല്‍കിയത് പ്രകാരമാണ് ജൂണ്‍ 14 ന് പോലീസ് പിങ്കിയെ അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് ലിംഗപരിശോധനയ്ക്കായി കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. പിങ്കിയെ കസ്റ്റഡിയില്‍ ശാരീരികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് ഈ മാസം ആറിന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പരാതി ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: