ന്യൂദല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ സംസ്ഥാനം ഗുജറാത്ത്. ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഗോവയെന്നും പുതിയ റിപ്പോര്‍ട്ട്. ലേബര്‍ ബ്യൂറോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയുടെ ഔദ്യോഗിക തൊഴിലില്ലായ്മാ നിരക്ക് 3.8 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗോവ, കേരളം, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത്, ഛത്തീസ്ഗഢ്, രാജസ്ഥാന്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ‘സെക്കന്റ് ആനുവല്‍ എംപ്ലോയ്മെന്റ് ആന്റ് അണ് എംപ്ലോയ്മെന്റ് സര്‍വെ” 2011-2012 സര്‍വേയിലാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 81,000 ഗ്രാമീണ വീടുകളിലും 47,000 പട്ടണങ്ങളിലെ വീടുകളും ലേബര്‍ ബ്യൂറോ സര്‍വേ നടത്തിയിരുന്നു.
സ്ത്രീകള്‍ക്കിടയിലാണ് തൊഴിലില്ലായ്മ വന്‍ പ്രതിസന്ധിയായി ലേബര്‍ ബ്യൂറോ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ലോകത്തിലെ തൊഴിലില്ലായ്മ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ എടുക്കുമ്പോള്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ്. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്ത നിരക്കും ആഗോളതലത്തില്‍ വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നഗരങ്ങളില്‍ 73.3 ശതമാനം പുരുഷന്മാരും തൊഴില്‍ മേഖലയില്‍ പങ്കാളിത്തം വഹിക്കുമ്പോള്‍, 17.9 ശതമാനം സ്ത്രീകള്‍ മാത്രമാണ് ഈ മേഖലയില്‍ ഉള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹിമാചല്‍പ്രദേശ്, സിക്കിം, മേഘാലയ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ തൊഴില്‍മേഖലയില്‍ കൂടുതലായി പങ്കാളികളാകുന്നത്. എന്നാല്‍ പഞ്ചാബ്, ഹരിയാന, ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ്, ദല്‍ഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ സ്ത്രീ പങ്കാളിത്തം വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളായ എസ്സി, എസ്ടി വിഭാഗങ്ങളില്‍ പൊതുവിഭാഗങ്ങളിലേതിനെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണെന്നും സര്‍വേ കണ്ടെത്തിയിട്ടുണ്ട്. പകുതിയിലേറെയും പേര്‍ക്ക് തൊഴിലുള്ളപ്പോള്‍, ഒരു വിഭാഗം ആളുകള്‍ സാധാരണ കൂലിപ്പണിക്കാരാണെന്നും സര്‍വേ പറയുന്നു.
കൃഷിയും മത്സ്യബന്ധനവുമാണ് ഇന്ത്യയില്‍ ഏറ്റവും വലിയ തൊഴില്‍ മേഖലയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: