കേരളത്തില്‍ ഹൈന്ദവരുടെ ആരാധനാലയങ്ങള്‍ അരക്ഷിതമാണ്. വന്‍ക്ഷേത്രങ്ങള്‍ മാത്രമല്ല ചെറിയ ക്ഷേത്രങ്ങള്‍ പോലും ഇന്ന് മോഷ്ടാക്കളുടെ ലക്ഷ്യമാകുന്നത് ക്ഷേത്രവിഗ്രഹങ്ങളും സ്വര്‍ണ്ണ തിടമ്പുകളും തിരുവാഭരണങ്ങളും ലക്ഷ്യമിട്ട് മാത്രമല്ല, മറിച്ച് പുരാവസ്തുക്കള്ക്കുള്ള ആഗോള താല്‍പ്പര്യം മുതലെടുക്കാന്‍ കൂടിയാണ്. ക്ഷേത്രക്കവര്‍ച്ചകള്‍ ഇന്ന് തുടര്‍ക്കഥയാണ്. ചൊവ്വാഴ്ച ഗുരുവായൂരിലെ മറ്റം പന്നിശ്ശേരി മഹാവിഷ്ണു നരസിംഹക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതില്‍ കത്തിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്ന് ഓടുകൊണ്ടുള്ള തിടമ്പ് കവര്‍ന്നത്. ചുറ്റമ്പലത്തിന്റെ മുകളിലൂടെ കയറി ഓടിളക്കിയാണ് കള്ളന്മാര് അകത്തു കടന്നതെന്നാണ് പോലീസ് നിഗമനം. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പത്തനംതിട്ടയിലെ കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിലും ശ്രീകോവില്‍ പൊളിച്ച് അകത്തു കയറി കവര്‍ച്ച നടത്തപ്പെട്ടു. കല്ലൂപ്പാറ ക്ഷേത്രത്തിലെ ഒരു അന്തേവാസി മോഷണശ്രമം തടയാന്‍ ശ്രമിക്കവെ കൊല്ലപ്പെടുകയും ചെയ്തു. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് ക്ഷേത്രക്കവര്‍ച്ചകള്‍ നടക്കുന്നത് ഇന്ന് സാധാരണയാണ്. ഹൈന്ദവ ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനോ ക്ഷേത്ര സമ്പത്തും ഭൂമിയും അന്യാധീനപ്പെടുത്തുന്നത് തടയാനോ അധികാരികള്‍ നടപടി എടുക്കുന്നില്ല. ക്ഷേത്രങ്ങളില്‍ കാവല്‍ക്കാരില്ല എന്ന വസ്തുതയും മോഷ്ടാക്കള്‍ക്ക് പ്രചോദനമാകാം. ഈ കവര്‍ച്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ടെമ്പിള്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം ഒട്ടും ഫലപ്രദമല്ല എന്നാണ് തുടരുന്ന ക്ഷേത്രക്കവര്‍ച്ചകള്‍ തെളിയിക്കുന്നത്.
ഹൈന്ദവ ആരാധനാലയങ്ങളോടുള്ള അധികാരികളുടെ അവഗണനയുടെ പ്രതിഫലനം കവര്‍ച്ചകളെക്കുറിച്ചുള്ള അന്വേഷണങ്ങളിലും ദൃശ്യമാകുന്നുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. ക്ഷേത്രങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡുകളുണ്ട്. ദേവസ്വം ഡിപ്പാര്‍ട്ട്മെന്റുണ്ട്. ഒരുവിധം ക്ഷേത്രങ്ങള്‍ക്കെല്ലാം നല്ല സമ്പത്ത് വഴിപാടായും മറ്റും ലഭ്യവുമാണ്. പക്ഷെ ക്ഷേത്രാധികാരികളും ഈ ക്ഷേത്രസംരക്ഷണത്തിന് കാവല്ക്കാരെ നിയോഗിച്ചു കാണുന്നില്ല. കവര്‍ച്ചാ സംഘങ്ങള്‍ സജീവമാണെന്നറിഞ്ഞിട്ടും ഒരുവിധം എല്ലാ ക്ഷേത്രങ്ങളിലും പഞ്ചലോഹ വിഗ്രഹങ്ങളും സ്വര്‍ണ്ണ ഉരുപ്പടികളും പുരാവസ്തു മാര്‍ക്കറ്റില്‍ വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്നവയായിട്ടും ഇവയുടെ സംരക്ഷണത്തിന് ക്ഷേത്രഭാരവാഹികളോ ദേവസ്വം ബോര്‍ഡോ ശ്രദ്ധ ചെലുത്തുന്നില്ല. ശ്രമകരമായ ക്ഷേത്രക്കവര്‍ച്ചകള്‍ വളരെ സമയമെടുത്ത് ശ്രീകോവിലിന്റെ വാതില്‍ കത്തിച്ചും മറ്റും നടത്തുമ്പോള്‍ പള്ളികളില്‍ മണിയടിച്ച് ദുരന്തവാര്‍ത്ത വിശ്വാസികളെ അറിയിക്കുന്നപോലെ അറിയിക്കാനുള്ള സംവിധാനം അമ്പലങ്ങളില്‍ രൂപീകരിച്ചു കാണുന്നില്ല. ആധുനിക സംവിധാനങ്ങള്‍ ഇതിനായി ഒരുക്കേണ്ടത് വളരെ ആവശ്യമായി വന്നിരിക്കുന്ന കാലഘട്ടമാണിത്. ക്ഷേത്രക്കവര്‍ച്ചാ കേസുകള്‍ പലപ്പോഴും അന്വേഷിക്കുന്നത് പോലീസ് തന്നെയാണ്. പക്ഷെ പോലീസന്വേഷണം ഇക്കാര്യത്തില്‍ ഒട്ടും ഫലപ്രദമല്ല. കേരളത്തിലെ ക്ഷേത്രങ്ങളെ ലക്ഷ്യമിടുന്നത് അന്യ സംസ്ഥാന മോഷ്ടാക്കളാകുന്നതും കുറ്റവാളികള്‍ പിടിയിലാകാത്തതിന് കാരണമാകാം.
പലപ്പോഴും ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളെപ്പറ്റി വിവരം ശേഖരിച്ചുതന്നെയാണ് മോഷ്ടാക്കള്‍ ഈ ക്ഷേത്രങ്ങളെ ലക്ഷ്യമിടുന്നതെന്നും വ്യക്തം.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശതകോടികള്‍ വിലവരുന്ന നിധിയുടെ വിശദവിവരങ്ങള്‍ ആഗോളതലത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴും അവയുടെ സുരക്ഷയെ പറ്റിയുള്ള ആശങ്കകള്‍ ഹൈന്ദവ ഹൃദയങ്ങളിലുയര്ന്നിരുന്നു. ഇന്ന് മഴക്കാലം തമിഴ്നാട്ടിലെ മോഷ്ടാക്കള്‍ക്ക് കൊയ്ത്തു കാലമാണ്. അവിടത്തെ കവര്‍ച്ചാ ഗ്രാമക്കാര്‍ കേരളത്തിലേയ്ക്ക് പ്രവഹിച്ച് വീടുകളില്‍ മോഷണം നടത്തുന്നത് പതിവാണ്. ഇന്ന് അനേകലക്ഷം മറുനാടന്‍ തൊഴിലാളികള്‍ തൊഴിലന്വേഷിച്ച് കേരളത്തിലെത്തുമ്പോള്‍ അവരില്‍ മയക്കുമരുന്ന് കച്ചവടക്കാരും കള്ളനോട്ട് വിതരണക്കാരും മാത്രമല്ല മോഷ്ടാക്കളും ഉണ്ടാകും എന്ന് ഉറപ്പിക്കാവുന്നതാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് കേരളത്തിലെ ആരാധനാലയങ്ങളിലെ സ്വത്ത് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിരുന്നു. പക്ഷെ ക്ഷേത്ര സംരക്ഷണത്തില്‍ കേരള പോലീസ് പരാജയമാണ്. ക്ഷേത്ര സംരക്ഷണത്തിന് നിയുക്തരാകുന്ന പോലീസ് സേന പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പരമപ്രധാനം ക്ഷേത്രഭരണാധികാരികള്‍ ക്ഷേത്ര സമ്പത്ത് കവര്‍ച്ച പോകാതിരിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും കാവല്‍ സ്ക്വാഡുകളെ ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നുള്ളത് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: