പാനൂര്‍: സിപിഎം ജനാധിപത്യത്തിന് ഭീഷണിയാണെന്നും, കണ്ണൂരിലെ സിപിഎം നക്സലിസമാണ് നടപ്പാക്കുന്നതെന്നും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ്ജാവ്ദേക്കര്‍. മാക്കൂല്‍പീടികയില്‍ നിര്‍മ്മിച്ച സ്വര്‍ഗീയ കെടി.ജയകൃഷ്ണന് മാസ്റ്റര്‍ സ്മൃതി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവര്‍ത്തകരെ മാത്രമല്ല, സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സിപിഎം ഇവിടെ അക്രമിക്കുന്നു. കമ്യൂണിസം ലോകത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. കേരളത്തിലും ത്രിപുരയിലുമാണ് ഇന്ന് സിപിഎം ഉളളത്. അടുത്ത തെരഞ്ഞെടുപ്പോടെ ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തുമെന്നും പ്രകാശ്ജാവ്ദേക്കര്‍ പറഞ്ഞു.
അക്രമവും അഴിമതിയുമില്ലാത്ത സദ്ഭരണമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റേത്. ഒരു അഴിമതി പോലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കാത്തത് തന്നെ ഭരണനേട്ടത്തെ സൂചിപ്പിക്കുന്നതാണ്. ടുജി സെപ്കട്രം, കോമണ്‍വെത്ത്, കല്‍ക്കരി അഴിമതികളായിരുന്നു യുപിഎ രാജ്യത്തിനു നല്‍കിയത്. അവര്‍ ദാരിദ്ര്യം വിതരണം ചെയ്തു. ഇന്ന് കല്‍ക്കരി കരാറില്‍ നിന്നെല്ലാം ലഭ്യമാകുന്ന പണം സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ് കേന്ദ്രം. ആദിവാസി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഈ തുക ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പ്രകാശ്ജാവ്ദേക്കര്‍ പറഞ്ഞു. കറന്‍സി നിരോധനത്തിലൂടെ കളളപണം പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു. സാമ്പത്തിക ഭദ്രതയിലേക്ക് രാജ്യം കാല്‍വെക്കുകയാണ്. കറന്‍സി നിരോധനത്തിനെതിരെ നിലപാടെടുത്ത സിപിഎം, കോണ്‍ഗ്രസ് നേതൃത്വത്തെ പൊതുസമൂഹം തളളി. അതിനു ശേഷം ബംഗാളില്‍ നടന്ന കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രപരമായി മുന്നേറുകയും കോണ്‍ഗ്രസും സിപിഎമ്മും പിന്തളളപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ പാവങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. കര്‍ഷകര്‍ക്ക് ആശ്വാസമായ നടപടികളും കേന്ദ്രം നടത്തി വരുന്നുണ്ട്. രാജ്യസുരക്ഷയെ സംബന്ധിച്ച വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചയും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ പ്രതിഭകളെ കേന്ദ്രമന്ത്രി അനുമോദിച്ചു. ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മോഹനന് മാനന്തേരി പ്രസംഗം പരിഭാഷപ്പെടുത്തി. ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് ഫോട്ടോ അനാച്ഛാദനം ചെയ്തു. ബിജെപി മുന്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന് കെടി.ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണം നടത്തി. ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:പ്രകാശ്ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, സംസ്ഥാന സെല്‍കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, ദേശീയ സമിതിയംഗം പത്മിനി ടീച്ചര്‍, സംസ്ഥാന സമിതി അംഗം എം.മോഹനന് മാസ്റ്റര്‍, ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ്, മൊകേരി ഗ്രാമപഞ്ചായത്ത് അംഗം പി.സുചിത്ര എന്നിവര്‍ സംബന്ധിച്ചു. ജയദേവന് മൊകേരി സ്വാഗതവും കെ.എം.അശോകന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: