ലണ്ടന്‍ : ബ്രിട്ടണിലെ പൊതു തെരഞ്ഞെടുപ്പില്‍ ആദ്യ വനിത സിഖ് എംപിയായി പ്രീത് കൗര്‍ ഗില്‍. ബിര്‍മിങ്ഹാം എഡ്ബാസ്റ്റനില് നിന്ന് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി 24,124 വോട്ടുകള്‍ നേടിയാണ് ഗില്‍ വിജയിച്ചത്.
എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് 6,917 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇതോടെ മുന്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് എംപിമാരായിരുന്നത് ഇത്തവണ ഏഴാക്കി ഉയര്‍ത്താന്‍ ലേബര്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. എഡ്ബാസ്റ്റണില്‍ ജനിച്ചു വളര്‍ന്ന താന്‍ അവിടുത്തെ തന്നെ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കാനാണ് താത്പ്പര്യപ്പെടുന്നതെന്നും ഗില്‍ പ്രതികരിച്ചു.
ഇവരുടെ വിജയത്തോടെ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണം 12 ആയി. ലേബര്‍ പാര്‍ട്ടിയുടെ തന്മഞ്ജീത്(തന്) ആണ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന തലപ്പാവ് ധരിച്ച ആദ്യ ഇന്ത്യന്‍ വംശജനായ എംപി. ഇന്നലെ നടന്ന പൊതു തെരഞ്ഞെടുപ്പിലും 34,170 വോട്ട് നേടി തന്മഞ്ജീത് വിജയിച്ചു. 16,998 വോട്ട് മാത്രമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എതിരാളിക്ക് നേടാന്‍ സാധിച്ചൊള്ളൂ.
അതേസമയം ലേബര്‍ പാര്‍ട്ടിയുടെ തന്നെ മറ്റൊരു സിഖ് സ്ഥാനാര്‍ത്ഥിയായ കുല്‍ദീപ് സഹോത 720 വോട്ടിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. ലേബര്‍ പാര്‍ട്ടി 14ഉം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 13ഉം ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികളെയാണ് പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: