ഇടുക്കി: ചിന്നക്കനാല്‍,ശാന്തന്‍പാറ, ബൈസണ്‍വാലി പ്രദേശങ്ങളില്‍ കാട്ടാനകളുടെ ആക്രമണം വര്‍ദ്ധിച്ചു. ആനത്താര ജനവാസ കേന്ദ്രമാക്കിമാറ്റിയതാണ് ഇതിന് പ്രധാന കാരണം. കാട്ടാനകള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ആനയിറങ്കല്‍ ഡാമില്‍ ബോട്ടിങ് ആരംഭിച്ചതാണ് മറ്റൊരു കാരണം.
ബോട്ടില്‍ നിന്നുള്ള ഓയില്‍ ഡാമില്‍ കലരുന്നുണ്ട്. അതിനാല്‍ കാട്ടാനകള്‍ ഈ വെള്ളം കുടിക്കുന്നില്ല. കുടിവെള്ളം തേടി നാട്ടിലേയ്ക്കിറങ്ങുന്ന സ്ഥിതിയാണ്. രാവും പകലും കാട്ടാനയെപേടിക്കേണ്ട സ്ഥിതിയാണ് നാട്ടുകാര്‍ക്ക്. ജോലിയ്ക്ക് പോകാനോ, ആശുപത്രിയിലെത്താനോ വാഹനങ്ങള്‍ കിട്ടാത്ത സ്ഥിതി.
രണ്ടാഴ്ച മുന്‍പ് ഹൃദയാഘാതം വന്ന തൊഴിലാളിയെ ആശുപത്രിയിലെത്തിക്കാന്‍ ജീപ്പ് ലഭിക്കാത്ത സ്ഥിതിയുണ്ടായി. റോഡില്‍ കാട്ടാന ഇറങ്ങിയതിനാലാണ് ജീപ്പുകാര് ആശുപത്രിയാത്ര ഒഴിവാക്കിയത്. ചികിത്സ കിട്ടാതെ തൊഴിലാളി മരണത്തിന് കീഴടങ്ങുകയും ചെയ്തു. വനംവകുപ്പിന്റെ കണക്ക് പ്രകാരം 32 ആനകളാണ് ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയിലുള്ളത്. ഇതില്‍ ഏറ്റവും പ്രശ്നക്കാര്‍ അരിക്കൊമ്പന്, മുറിവാലന് എന്നീ ആനകളാണ്. ഇവയെ പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിക്കാന്‍ വനംവകുപ്പ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ പട്രോളിങിനായി പ്രത്യേക ഫോഴ്സിനെ നിയമിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ക്കുണ്ട്.
301 കോളനിയിലാണ് കാട്ടാന ശല്യം ഏറെ. ഇവിടെ 20 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഇവരെ സുരക്ഷിതമായ പ്രദേശത്തേയ്ക്ക് മാറ്റണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. കാട്ടനശല്യം ഉണ്ടാകുമ്പോള്‍ വനംവകുപ്പിനെ പ്രതിക്കൂട്ടിലാക്കി പോലീസും ജില്ലാഭരണകൂടവും പ്രശ്നത്തില്‍ നിന്നും ഒഴിവാകുന്ന സ്ഥിതിയും ചിന്നക്കനാലിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: