ന്യൂദല്‍ഹി: ഗുജറാത്തില്‍ 2002ലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും അന്നത്തെ രാഷ്ട്രപതി കെ.ആര്.നാരായണനും നടത്തിയ ആശയവിനിമയം വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി. കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ കേന്ദ്രം നല്കിയ ഹര്‍ജിയിലാണ് വിധി.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും നടത്തിയ കത്തിടപാടുകള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് കഴിയില്ലെന്ന് ജസ്റ്റിസ് അനില്‍ കുമാര്‍ വ്യക്തമാക്കി. 2006 ആഗസ്റ്റ് എട്ടിനായിരുന്നു കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടായത്. മന്ത്രിസഭ രാഷ്ട്രപതിക്ക് നല്കുന്ന ഉപദേശം വെളിപ്പെടുത്തുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 74(2) നിരോധിച്ചിരിക്കുന്നു. അതിനാല്‍, രാഷ്ട്രപതിയും പ്രധാനമന്ത്രിയും തമ്മിലുള്ള കത്തിടപാടുകള്‍ പരിശോധിക്കാന്‍ കമ്മീഷന് കഴിയില്ലെന്നും ഇത്തരം വിവരങ്ങള്‍ തേടിക്കൊണ്ടുള്ള ഹര്‍ജിക്കാരന്റെ അപേക്ഷ നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കത്തിടപാടിന്റെ ഉള്ളടക്കം തേടിക്കൊണ്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്ന സി.രമേഷ് എന്നയാളുടെ ഹര്‍ജിയും ഹൈക്കോടതി തള്ളി. കമ്മീഷന്റെ ഉത്തരവ് പ്രകാരമുള്ള വെളിപ്പെടുത്തലുകള്‍ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം കത്തിടപാടുകളെ പരിശോധനക്കായി വിളിച്ചുവരുത്താന്‍ സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ക്ക് മാത്രമാണ് അധികാരമെന്ന് ജസ്റ്റിസ് അനില്‍ കുമാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷണറെ ഓര്‍മ്മിച്ചു. സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ക്കൊപ്പം സമത്വം അവകാശപ്പെടാന്‍ കമ്മീഷന് കഴിയില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: