ഇടുക്കി: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് യുവാവിനെ കാട്ടാനകുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സിങ്കുകണ്ടം നടയ്ക്കല്‍ സുനില്‍ (26)നെ കാട്ടാനകുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞ് ദേവികുളം ഡെപ്യൂട്ടി റെയ്ഞ്ചര്‍ അജയ്ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രകോപിതരായി. വനംവകുപ്പിന്റെ വാഹനം ഇവര്‍ തടഞ്ഞു. പതിനൊന്ന് ജീവനക്കാരെ ബന്ദികളാക്കി. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം ശാന്തന്‍പാറ പോലീസ് സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. മൂന്നാര്‍ ഡിഎഫ്ഒ സ്ഥലത്തെത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് നാട്ടുകാര്‍ കടുത്ത നിലപാടെടുത്തു. ഡിഎഫ്ഒ ഫോണില്‍ സമരക്കാരുമായി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല. ഇന്ന് ഡിഎഫ്ഒ സ്ഥലത്തെത്തി പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് വനംവകുപ്പ് ജീവനക്കാരെ മോചിപ്പിച്ചത്.
വനംവകുപ്പ് പരാതി നല്കാത്തതിനാല് പോലീസ് കേസെടുത്തിട്ടില്ല. മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ആന ശല്യം തടയുന്നതിന് വനംവകുപ്പ് നടപടിയെടുക്കാത്തത് നാട്ടുകാരും വനംവകുപ്പും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: