കോട്ടയം: കുമരകത്ത് സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മുതിര്‍ന്ന ബിജെപിനേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍. കെ. അദ്വാനി ഇന്നലെ കായല്‍ സവാരി നടത്തി. മകള്‍ പ്രതിഭക്കൊപ്പം വേമ്പനാട് കായലിലൂടെ വഞ്ചിവീടെന്ന പേരില്‍ അറിയപ്പെടുന്ന ബോട്ടില്‍ സഞ്ചരിച്ച അദ്ദേഹം കേരളത്തിന്റെ കായലോര ദൃശ്യഭംഗി ആസ്വദിച്ചു.
താമസ സ്ഥലമായ കുമരകത്തെ കോക്കനട്ട് ലഗൂണ്‍ റിസോര്‍ട്ടില്‍ നിന്നും പ്രഭാത ഭക്ഷണത്തിന് ശേഷം പ്രത്യേക ബോട്ടിലാണ് വേമ്പനാട് കായലില്‍ യാത്രചെയ്തത്. അദ്വാനിക്കും മകള്‍ക്കും പുറമേ പ്രതിഭയുടെ സുഹൃത്ത് അഹൂജ, ഭാര്യ, മകന്, പേഴ്സണല്‍ സെക്രട്ടറി ദീപക് ചോപ്ര, ഭാര്യ, അദ്വാനിയുടെ ഡോക്ടറായ രാജീവ് മോഹന്‍, സഹായി ഭവാനി ദത്ത് എന്നിവരും ഉല്ലാസയാത്രയില്‍ പങ്കാളികളായി.
എന്‍എസ്ജി കമോണ്ടോകളുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയിലാണ് കായല്‍ യാത്ര സംഘടിപ്പിച്ചത്. കായലിലെ ഉല്ലാസയാത്രക്കു ശേഷം മടങ്ങിയെത്തിയ അദ്വാനിക്കും സംഘത്തിനും നാടന്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഉച്ചഭക്ഷണമാണ് റിസോര്‍ട്ടില്‍ ഒരുക്കപ്പെട്ടിരുന്നത്. കുമരകത്തെ താമസത്തില്‍ അദ്ദേഹം പൂര്ണ്ണസംപ്തൃപ്തിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ അദ്വാനിയും സംഘവും കൊച്ചിയിലേക്ക് യാത്ര തിരിക്കും. മൂന്ന് ദിവസം അദ്ദേഹം കൊച്ചിയില്‍ ചെലവഴിശേഷമായിരിക്കും ദല്‍ഹിക്ക് മടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: