കോഴിക്കോട്: ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴംഗ കൊലയാളി സംഘവും ഇതിന് ഒരുക്കങ്ങള്‍ നടത്തിയവരുമായി അറുപതിലധികം പേര് പിടിയിലായതോടെ അവശേഷിക്കുന്ന ചോദ്യം ഇനി ആരെന്നാണ്. സി.പി.എമ്മിന്റെ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ മുതല്‍ ഏരിയ സെക്രട്ടറിയും ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിയും ബ്രാഞ്ച് കമ്മറ്റി അംഗങ്ങളും അടങ്ങുന്നതാണ് അറുപതിലധികം വരുന്ന പ്രതികള്‍. പിടിക്കപ്പെട്ടവരില്‍ ഇപ്പോള്‍ ഉന്നത സ്ഥാനത്തുള്ളത് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി. മോഹനനും കാരായി രാജനുമാണ്. കൊലയാളിസംഘാംഗത്തിന് ചികിത്സ ഒരുക്കി കൊടുത്തതിന് കഴിഞ്ഞദിവസം കാക്കനാട്ടെ ജയിലില്‍ വെച്ചാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗമായ കാരായി രാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാരായി രാജന് തലശ്ശേരിയിലെ മുന്‍ സിപി. എമ്മുകാരനായ ഫസലിനെ കൊന്ന കേസിലാണ് ജയിലിലായിരിക്കുന്നത്.
ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണം മുഖ്യസൂത്രധാരകനെന്ന നിലയില്‍ സി.പി.എം പാനൂര്‍ ഏരിയ കമ്മറ്റിഅംഗം പി.കെ. കുഞ്ഞനന്തനില്‍ ഒതുക്കാമെന്നും ഒതുങ്ങുമെന്നും നേതൃത്വം കണക്കുകൂട്ടിയിരുന്നു. ഇതിനായി ചില യുഡിഎഫ് നേതാക്കളെ കൂട്ടുപിടിച്ച് കരുനീക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു പി. മോഹനനെ കാറില്‍ സഞ്ചരിക്കുന്നതിനിടെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്തത്. പോലീസിന്റെ ഈ നടപടി ടി.പി. വധക്കേസുമായി ബന്ധമുള്ള പാര്‍ട്ടി ഉന്നതരെ വിറപ്പിക്കുക തന്നെ ചെയ്തു. തുടര്‍ നടപടി തടയാനായി ജില്ലാ ഹര്‍ത്താലും ചില അക്രമങ്ങളും നടന്നെങ്കിലും പാര്‍ട്ടി അണികളില്‍ നിന്ന് വ്യാപകമായ പിന്തുണ ഇതിന് ലഭിക്കാത്തത് പാര്‍ട്ടി ഉന്നതര്‍ക്ക് കൂടുതല്‍ ഭീഷണിയായി മാറി.
പറയുന്നതെന്നും അണികള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്ന തിരിച്ചറിവില്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നടപടി ശക്തമാക്കുമെന്ന ഭീതിയാണ് ഇപ്പോള്‍ പാര്‍ട്ടി ഉന്നതരെ നയിക്കുന്നത.് സിപിഎം സംസ്ഥാന കമ്മറ്റി അംഗവും എസ്എഫ്ഐ യുടെ മുന്‍ അഖിലേന്ത്യാ നേതാവുമായ കെ.കെ. രാഗേഷിനെയും കേസില്‍ പ്രതിചേര്‍ത്തത് ഇതിന്റെ മുന്നൊരുക്കമാണന്നും പാര്‍ട്ടി ഉന്നതര്‍ കരുതുന്നു.
പിടിയിലായ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് ചോദ്യം ചെയ്യലില്‍ നല്കിയ മറുപടി പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് ടി.പി.ചന്ദ്രശേഖരനെ വധിച്ചതെന്നാണ് .എന്നാല്‍ നിര്‍ദ്ദേശം നല്കിയ ‘പാര്‍ട്ടി’ ആരാണെന്ന് മാത്രമെ ഇനി പുറം ലോകമറിയാന്‍ ബാക്കിയുള്ളൂ. സിപിഎമ്മില്‍ ആരാണ് പാര്‍ട്ടിയെന്ന് സ്ഥാപിക്കാനുള്ള കിടമത്സരമാണ് പിണറായി-വി.എസ് ഗ്രൂപ്പുകാര്‍ തമ്മില്‍ ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന കമ്മറ്റിയില്‍ വരെ ഇപ്പോള്‍ നടത്തുന്നത്.
ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന് ഇതില്‍ ഏത് ‘പാര്‍ട്ടി’ക്കാണ് ശല്ല്യക്കാരനായി തീര്‍ന്നതെന്ന വസ്തുത മാത്രമാണ് പുറത്തറിയാന്‍ ബാക്കിയാകുന്നത്. പാര്‍ട്ടി മുഖപത്രത്തില്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരെ ഒറ്റതിരിച്ചും ചില മാധ്യമ പ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞും നല്കിയ വാര്‍ത്ത ആരാണ് ‘പാര്‍ട്ടി’ എന്ന കാര്യമാണ് വ്യക്തമാക്കുന്നത്. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പിടിയിലാകാന്‍ ഇനി ബാക്കിയുള്ളത് ഈ ‘പാര്‍ട്ടി’യുമാണ്.
പി.പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: