ആലപ്പുഴ: സംസ്ഥാനത്തെ എടിഎം കവര്‍ച്ചാക്കേസിലെ പ്രതികളായ ദല്‍ഹി സംഘം കേരളത്തിനുപുറത്തും കവര്‍ച്ച നടത്തിയിരുന്നതായി പിടിയിലായ മലയാളിയുടെ കുറ്റസമ്മതം. അറസ്റ്റിലായ ചെങ്ങന്നൂര്‍ ആലാ പെണ്ണൂക്കര ഇടയിലത്തു വീട്ടില്‍ സുരേഷ് കുമാറാണ് ആലപ്പുഴയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പോലീസിനോട് ഇക്കാര്യം സമ്മതിച്ചത്. ഇയാളുടെ സംഘത്തില്‍ ഉള്ള മറ്റു നാലുപേര്‍ക്ക് എതിരെ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
ദല്‍ഹിയില്‍ പിടിയിലായ സുരേഷില്‍ നിന്നും നിര്‍ണ്ണായകമായ വിവരങ്ങളാണ് ലഭിച്ചത്. ഇന്നലെ രാവിലെ ആലപ്പുഴയിലെത്തിച്ച ഇയാളെ ജില്ലാ ക്രൈബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യുന്നത്. കേരളത്തിനൊപ്പം അന്യ സംസ്ഥാനങ്ങളിലും എടിഎം കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.
ഇയാളുടെ മൊഴിയനുസരിച്ച് ഹരിയാന സ്വദേശികളായ മറ്റു നാലുപേര്‍ കൂടി കവര്‍ച്ചയില്‍ പങ്കാളികളാണെന്ന് വ്യക്തമായി. ഇവര്‍ക്കായുള്ള തിരച്ചില്‍ വ്യാപമാകമാക്കി. ഇവരെ കണ്ടെത്താനായി ഒരു വിഭാഗം അന്വേഷണോദ്യോഗസ്ഥര്‍ ദല്‍ഹിയില്‍ തങ്ങുകയാണ്. ദല്‍ഹി പോലീസിലെ ഹെഡ്കോണ്‍സ്റ്റബിള്‍ അസ്ലൂപ് ഖാനെ കണ്ടെത്താന്‍ ദല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്കി. എത്രയും വേഗം പ്രതികളെ കുടുക്കാന്‍ കഴിയുമെന്ന വിശ്വാസമാണുള്ളതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് പറഞ്ഞു.
തിരുവനന്തപുരം കഴക്കൂട്ടം, ആലപ്പുഴ കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ നിന്നായി 13 ലക്ഷം രൂപയാണ് സംഘം കവര്‍ച്ച ചെയ്തത്. മറ്റു ചില സ്ഥലങ്ങളിലും മോഷണശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ല. എടിഎമ്മുകളിലെ സിസിടിവിയില്‍ നിന്നുമാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: