കൊച്ചി: അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ എഡിജിപി ടോമിന് ജെ തച്ചങ്കരിക്കെതിരെ ഉന്നത റാങ്കുള്ള സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. തച്ചങ്കരി പോലീസ് ആസ്ഥാനത്ത് സുപ്രധാന പദവി വഹിക്കുന്നതിനാലാണിത്.
തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ മോട്ടോര്‍ വാഹന വകുപ്പില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫായിരുന്ന എസ് ശ്രീഹരിയെ തൃശൂരില്‍ എഎംവിഐയായി നിയമിച്ചിരുന്നു. ഇതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ പ്രാഥമികാന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെതിരെ ശ്രീഹരി നല്കിയ ഹര്‍ജിയിലാണ് നിര്‍ദേശം.
തനിക്ക് യോഗ്യതയുണ്ടെന്ന് വിലയിരുത്തിയശേഷമാണ് എഎംവിഐ നിയമനം നല്‍കിയതെന്ന് ഹര്ജിക്കാരന് പറയുന്നുണ്ട്. 2013 ല്‍ രാജസ്ഥാനിലെ പിലാനിയിലുള്ള ശ്രീധര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി ടെക് ബിരുദം നേടിയ രേഖകളും ഹാജരാക്കിയിരുന്നു. ഈ ബിരുദം സര്‍ക്കാരോ പിഎസ്സിയോ മറ്റു സര്‍വകലാശാലകളോ അംഗീകരിച്ചിട്ടുണ്ടോയെന്നോ ബിരുദം സമ്പാദിക്കാന്‍ ഹര്ജിക്കാരന് അവധിയിലായിരുന്നോയെന്നോ വ്യക്തമല്ല.
വിജിലന്‍സ് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാനും ഇടക്കാല ഉത്തരവില്‍ പറയുന്നു. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: