തൃശൂര്‍: ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ നടപ്പിലാക്കും.
നിരോധനം നിലവില്‍ വരുന്ന ജൂണ്‍ 14 അര്‍ദ്ധരാത്രിക്ക് മുമ്പ് ജില്ലയുടെ തീരദേശത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും തീരം വിട്ട് പോകേണ്ടതും അല്ലാത്തവ അതത് ബേസ് ഓപ്പറേഷനില്‍ നങ്കൂരമിടേണ്ടതുമാണെന്ന് അധികൃതര്‍ അറിയിച്ചു.
ട്രോളിംഗ് നിരോധന നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എ.ഡി.എം സി.കെ.അനന്തകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് നിര്‍ദ്ദേശം.
പരമ്പരാഗത വളളങ്ങള്‍ ഉപയോഗിച്ചുളള ട്രോളിംഗ് അനുവദിക്കില്ല. നിരോധന കാലയളവില്‍ ജില്ലയുടെ തീരദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്ധന ബങ്കുകള്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കരുത്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
കായലിനോടും ജെട്ടിയോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ നിരോധന കാലയളവില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. കടല്‍ സുരക്ഷാ സേനാംഗങ്ങളായി സേവനം ചെയ്യാന്‍ താല്പര്യമുളളവരുടെ പേരു വിവരങ്ങള്‍ കടലോര ജാഗ്രതാ സമിതികള്‍ അടിയന്തിരമായി ജില്ലാ ഫിഷറീസ് അധികൃതകര്‍ക്ക് നല്‍കണം.
ട്രോളിംഗ് നിരോധന കാലയളവില്‍ അഴീക്കോട് കേന്ദ്രമായി ബേസ് സ്റ്റേഷന് തുടങ്ങും. കടല്‍ പട്രോളിംഗ് ശക്തമാക്കും.
സൗജന്യ റേഷന്‍ അര്‍ഹരായ 195 പേരുടെ പട്ടിക സിവില്‍ സ്പ്ലൈസ് വകുപ്പിന് കൈമാറിയതായി ഫിഷറീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതുതായി റേഷന്‍ ആവശ്യമുളളവരുണ്ടെങ്കില് അപേക്ഷിക്കാവുന്നതാണ്.
ട്രോളിംഗ് നിരോധനകാലത്ത് ചെറുവഞ്ചിക്കാരും വള്ളക്കാരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രാദേശികതലത്തില്‍ യോഗം വിളിച്ച് ചേര്‍ക്കാനും യോഗത്തില്‍ ധാരണയായി.
നിരോധനത്തിന്റെ ഭാഗമായി പ്രത്യേക കണ്ട്രോള് റൂമുകളും പ്രവര്‍ത്തന സജ്ജമായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം (ഫോണ്‍ : 0487-2331132), അഴീക്കോട് റീജ്യണല്‍ ഫിഷ് ഹാച്ചറി (ഫോണ്‍ : 0480-2819698), കളക്ടറേറ്റ് കണ്ട്രോള് റൂം (ഫോണ്‍ : 0487-2362424), നേവി ടോള്‍ ഫ്രീ (1554, 1093) എന്നിവിടങ്ങളിലാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: