കോട്ടയം: പുറത്തുനിന്നെത്തിയ സിപിഎം ഗുണ്ടകളും എസ്എഫ്ഐ നേതാക്കളും ചേര്‍ന്ന് ഏറ്റുമാനൂര്‍ ഗവണ്മെന്റ് ഐടിഐയില്‍ മാരകായുധങ്ങളുമായി എബിവിപി പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എബിവിപി പ്രവര്‍ത്തകരും ഐടിഐ വിദ്യാര്‍ത്ഥികളുമായ ഏറ്റുമാനൂര്‍ ഓലിക്കല്‍ അഖില്‍ (19), കുളത്തൂര്‍ ചന്ദ്രഭവനില്‍ അരുണ്‍ (24) എന്നിവരും അഖിലിന്റെ ബന്ധുക്കളായ ഏറ്റുമാനൂര്‍ ഗീതാനിവാസില് നിധിന് (22), പണിക്കരോടില് അനീഷ് (25) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ലോകപരിസ്ഥിതി ദിനത്തില്‍ എബിവിപി നടത്തിയ പരിപാടി വിജയിച്ചതില്‍ രോഷംപൂണ്ട എസ്എഫ്ഐക്കാര്‍ അന്നുതന്നെ ഐടിഐയില്‍ സംഘര്‍ഷത്തിനു ശ്രമിച്ചിരുന്നു. ഇന്നലെ 11 മണിയോടെ എസ്എഫ്ഐയുടെ പോസ്റ്റര്‍ കീറി എന്ന ആരോപണമുന്നയിച്ച് അധ്യാപകരുടെ മുന്നിലിട്ട് അഖിലിനെ മര്‍ദ്ദിച്ചു. ഇതെ തുടര്‍ന്ന് അധ്യാപകര്‍ അഖിലിനെ ഡിപ്പാര്‍ട്ടുമെന്റില്‍തന്നെ ഇരുത്തുകയും വീട്ടില്‍ വിവരം അറിയിച്ച് ആരെങ്കിലും വന്ന് കൂട്ടിക്കൊണ്ടുപോകുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഇതനുസരിച്ച് അഖിലിന്റെ ബന്ധുക്കളായ നിധിനും അനീഷും ഐടിഐയിലെത്തി വിദ്യാര്‍ത്ഥിയുമായി പുറത്തിറങ്ങി. ഈ സമയം വൈക്കം പോലീസ് എസ്ഐയെ മര്‍ദ്ദിച്ച കേസിലെ പ്രതിയുമായ രാഹുല്‍ ജി. പണിക്കരും, എസ്എഫ്ഐ ഏറിയ ജോയിന്റ് സെക്രട്ടറി മെല്ബിന് ജോസഫ്, യൂണിറ്റ് പ്രസിഡന്റ് ഷാനു, ഹരി, സെക്രട്ടറി വിഷ്ണു പ്രേം തുടങ്ങിയവര്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി ഇവര്‍ക്കെതിരെ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു.
അഖിലിനെ മര്‍ദ്ദിക്കുന്നതുകണ്ട് ഓടി അടുത്ത അരുണിനെയും ഇവര്‍ ക്രൂരമായി തല്ലിച്ചതച്ചു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ അഖിലിന്റെ നില ഗുരുതരമാണ്. അരുണിന്റെ കൈയ്ക്കു പൊട്ടലേറ്റിട്ടുണ്ട്. നിധിന്റെ തലയ്ക്കു ആഴത്തിലുള്ള മുറിവും ഏറ്റിട്ടുണ്ട്. ഇരുമ്പുവടി, കഠാര, വടിവാള്‍ എന്നീ മാരകായുധങ്ങളുമായിട്ടാണ് പുറത്തുനിന്നെത്തിയ സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: