കാട്ടാക്കട: കുടിയൊഴിപ്പിക്കെപ്പെട്ട എട്ടംഗ ദളിത് കുടുംബം അഞ്ചാം ദിവസവും വില്ലേജ് പടിക്കലില്‍. വില്ലേജ് പടിക്കലിലെ ഇടുങ്ങിയ ഷെഡ്ഡിലാണ് ഇവരുടെ അന്തിയുറക്കം. ഓഫീസിന് വശത്തായാണ് ഭഷണം തയ്യാറാക്കുന്നതും. ഓഫീസിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുമുണ്ടാക്കാതെയാണ് സമരം. പക്ഷേ, ഇവരുടെ നീതിക്കുവേണ്ടിയുള്ള യാചന അധികൃതര്‍ കണ്ടതായി ഭാവിക്കുന്നില്ല.
കാട്ടാക്കട കിള്ളി മേച്ചിറ പാറയില്‍ വീട്ടില്‍ കുമാരിയെയും കുടുംബത്തെയും ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആകെയുള്ള കടപ്പാടം ഇടിച്ചു നിരത്തി തെരുവിലേക്ക് ഇറക്കിവിട്ടത്. കോടതി ഉത്തരവുമായെത്തിയ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും യുവജന കമ്മീഷന് അംഗവുമായ ഐ.സാജുവിന്റെ പിതാവ് ഇസ്മയില്‍ കണ്ണാണ് ദളിത് കുടുംബത്തെ വഴിയാധാരമാക്കിയത്. കുമാരിയുടെ മുത്തശ്ശി ചാത്ത ശാന്തപ്പുവിന്റെ പേരിലുണ്ടായിരുന്ന സര്‍വ്വേ നമ്പര്‍ 294/3 ല്‍പെട്ട 24 സെന്റ് തന്റേതെന്ന് അവകാശപ്പെട്ടാണ് ഇസ്മയില്‍ അനുകൂല വിധി വാങ്ങിയത്. ശാന്തപ്പു മരിച്ച് 27 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാജരേഖകള്‍ ചമച്ച് ഇസ്മയില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വിധി സമ്പാദിച്ചതെന്ന് കുമാരി ആരോപിക്കുന്നു.
2004 വരെ തങ്ങള്‍ കരം തീര്‍ത്ത് പോന്നിരുന്ന വസ്തു എങ്ങനെ സമീപ വസ്തു ഉടമയായ ഇസ്മയിലിന് അവകാശപ്പെട്ടതാകമെന്ന ഇവരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് റവന്യൂ അധികൃതര്‍ക്കും സാധിക്കുന്നില്ല. ഇസ്മയില്‍ പറയുന്നത് ശാന്തപ്പു എന്നയാള്‍ക്ക് തന്റെ വസ്തുവിനോട് ചേര്‍ന്ന് ഭൂമി ഇല്ലെന്നാണ്. പത്ത് വര്‍ഷം മുന്‍പ് കുമാരിയുടെ ഇടിച്ചു മാറ്റിയ വീടിനു സമീപത്തെ വസ്തു മകള്‍ക്ക് ഇസ്മയില്‍ ഇഷ്ട ദാനം നല്കിയ പ്രമാണത്തിലെ എലികയില് ശാന്തപ്പു വക വസ്തുവിന്റെ മേക്ക് വശത്തുള്ള വസ്തു എന്ന് സൂചിപ്പിക്കുന്നു.
ഇക്കഴിഞ്ഞ 7 ന് കുളത്തുമ്മല്‍ വില്ലേജ് ഓഫീസര്‍ നല്കിയ സാക്ഷ്യപത്രത്തില്‍ 294/ 3 സര്‍വ്വെ നമ്പറിലെ വസ്തു ചാത്ത ശാന്തപ്പുവിന്റേതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തൊട്ടടുത്ത ദിവസം കാട്ടാക്കട തഹസില്‍ദാര്‍ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഇതേ സര്‍വ്വേ നമ്പറിലെ ഭൂമി ഇസ്മയിലിന്റെതായി മാറി. നിമിഷനേരം കൊണ്ട് രേഖകളില്‍ കൃത്രിമം നടക്കുന്ന ഇന്ദ്രജാലത്തിന് പിന്നില്‍ കാട്ടാക്കടയിലെ മാര്‍ക്സിസ്റ്റ് നേതൃത്വമാണെന്ന് ഈ നിര്‍ധന കുടുംബത്തിന് നന്നായറിയാം. ജനിച്ച മണ്ണില്‍ ജീവിക്കാനാണ് ഞങ്ങളുടെ സഹനസമരം. അതിന് സാധിച്ചില്ലെങ്കില്‍ മരണമല്ലാതെ ഞങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലെന്ന് കുമാരി പൊട്ടിക്കരച്ചിലോടെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: