മൂലമറ്റം: വാഹനമിടിച്ച് പിന്കാലുകലും നടുവുമൊടിഞ്ഞ പശുകിടാവ് ചത്തു.ഓട്ടോറിക്ഷയാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്ക്. പശുകിടാവ് ചത്തത് മണിക്കൂറുകളോളം റോഡരികില്‍ കിടന്ന് നരക വേദന അനുഭവിച്ച ശേഷം. ഇന്നലെ രാവിലെ 3 മണിയോടെയാണ് അപകടം. അറക്കുളം കാവുംപടി റാവുത്തര്‍ കോളനിയിലെ രോഗിയുമായി വന്ന സമീപവാസിയായ കണ്ടത്തില്‍ സിബിയുടെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ വാഹനം തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റയാളുകളെ തൊടുപുഴയിലെയും മൂലമറ്റത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കന്നുകുട്ടിയുടെ കാര്യം ആരും അന്വേഷിച്ചില്ല. നേരം വെളുത്തതോടെ ഇവിടെ എത്തിയ ആളുകള്‍ കിടാവിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഓട്ടോ തൊഴിലാളികള്‍ സമീപത്ത് താമസിക്കുന്ന മൃഗ ഡോക്ടറെ വിവരം അറിയിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് പിന്‍കാലുകളും നടുവുമൊടിഞ്ഞതായി വ്യക്തമായത്. ഇഞ്ചക്ഷനെടുത്ത ശേഷം ഡോക്ടര്‍ മടങ്ങി. എന്നാല്‍ കന്നുകുട്ടിയെ സംരക്ഷിക്കാന്‍ ആരും തയ്യാറായില്ല. പിന്നീട് കിടാവിന്റെ ദുരിതാവസ്ഥ കണ്ട് മൂലമറ്റം ടൗണിലെ ഓട്ടോ തൊഴിലാളികളാണ് അതിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഭക്ഷണവും വെള്ളവും നല്‍കിയെങ്കിലും അവശതയിലായതിനാല്‍ തിന്നുവാനാതെ കിടാവ് ചത്തു. ഒടുവില്‍ ജഡം മറവു ചെയ്യാനും ഓട്ടോ തൊഴിലാളികള്‍ തന്നെ വേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: