കോഴിക്കോട്: വിവാദമായ മദ്യനയം, ആഭ്യന്തര വകുപ്പിന്റെ പരാജയം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സി പി എമ്മിന്റെ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണ് കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമമെന്ന് സൂചന. ഇന്നലെ പുലര്‍ച്ചെ സിപിഎം ഓഫീസിനു നേരെ നടന്നെന്നു പറയുന്ന ബോംബേറു പോലും ദുരൂഹമാണ്. ആര്‍എസ്എസുമായി ഒരു ബന്ധവുമില്ലാത്ത ഹിന്ദുസേന ദല്ഹിഎകെജി ഭവനില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് അക്രമങ്ങള്‍.
ഇതിന്റെ മറവില്‍ ഇന്നലെ സിപിഎമ്മുകാര്‍ ബിഎംഎസ്, എബിവിപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസുകള്‍ തകര്‍ത്തു. കല്ലായ് റോഡിലെ കുരുക്ഷേത്ര പ്രകാശന് ബുക്ക് സ്റ്റാള്‍, ബിഎംഎസ് പ്രസിദ്ധീകരണമായ മസ്ദൂര്‍ഭാരതി ഓഫീസ്, ഹോട്ടല്‍ വസന്തവിഹാര്‍, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.പി ജനില്‍കുമാറിന്റെ ചെറുവണ്ണൂരിലെ ഫ്ളക്സ് പ്രിന്റിംഗ് സെന്റര്‍ എന്നിവയ്ക്കുനേരെയും അക്രമമുണ്ടായി.
ബാലുശ്ശേരിയിലെ ആര്‍എസ്എസ് കാര്യാലയവും ബിജെപി ഓഫീസും പ്രകടനമായെത്തിയ സിപിഎമ്മുകാര്‍ തകര്‍ത്തു. ബിജെപി മേഖലാ പ്രസിഡന്റ് വി.വി.രാജന് അടക്കമുള്ളവര്‍ ഉള്ളപ്പോഴാണ് സിപിഎം അക്രമം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ബിഎംഎസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡില്‍ അപ്സര തിയേറ്ററിന് പിന്‍വശത്തുള്ള ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസാണ് സിപിഎമ്മുകാര്‍ തകര്‍ത്തത്. ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജിനെ ആക്രമിക്കാനും ശ്രമിച്ചു. ഓഫീസിന്റെ മതില് തകര്‍ത്തു, ബോര്‍ഡുകളും കൊടികളും നശിപ്പിച്ചു. ഓഫീസിനകത്ത് കയറി കസേരകളും ഫര്‍ണ്ണിച്ചറുകളും വയറിങ്ങും പൈപ്പുകളും ഓഫീസിന്റെ ഓടുകളും തകര്‍ത്തു. കുടിവെള്ള ടാങ്കും നശിപ്പിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നു പിരിച്ചെടുത്ത ഒന്നര ലക്ഷത്തോളം രൂപയും മിക്സിയും കൊള്ളയടിച്ചു. കഴിഞ്ഞാഴ്ചയാണ് ബിഎംഎസ് ഓഫീസ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇരുപത് ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
മസ്ദൂര്ഭാരതിയുടെ സബ് എഡിറ്റര്‍ കെ.പി. അഖിലേഷിന് പരിക്കേറ്റു. തൊട്ടടുത്ത ഹോട്ടല്‍ വസന്തവിഹാറില്‍ അതിക്രമിച്ചു കയറി ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു. മുറികളില്‍ കയറി താമസക്കാരെ ഭീഷണിപ്പെടുത്തി. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. ജനില്‍കുമാറിന്റെ ചെറുവണ്ണൂരിലെ ഫ്ളക്സ് പ്രിന്റിംഗ് ഓഫീസ് പൂര്‍ണ്ണമായും തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇവിടെ ഉണ്ടായത്.
മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അക്രമം ഉണ്ടായി.
ഇന്ത്യന്‍ എക്സ്പ്രസ്സ് ഫോട്ടോഗ്രാഫര്‍ സനേഷ്, കേരള ഭൂഷണം ഫോട്ടോഗ്രാഫര്‍ ശ്രീജേഷ്, മാധ്യമം ഫോട്ടോഗ്രാഫര്‍ അഭിജിത്ത് എന്നിവരെ കയ്യേറ്റം ചെയ്യുകയും ക്യാമറ തകര്‍ക്കുകയും ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബിഎംഎസ് ഹര്‍ത്താല്‍. ബിജെപി, എബിവിപി, ഹിന്ദുഐക്യവേദി സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. എബിവിപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനമാചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: