പാനൂര്‍: ഉത്സവാന്തരീക്ഷത്തില്‍ മാക്കൂല്‍പീടികയിലെ സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ സ്മൃതി മന്ദിരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയ മൊകേരി ഈസ്റ്റ് യുപി സ്ക്കൂളിലെ അതേ കെട്ടിടത്തിനു മുന്നില്‍ നിന്നും പ്രോജ്ജ്വലിപ്പിച്ച ദീപശിഖ കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ മാതാവ് കൗസല്യ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:പ്രകാശ്ബാബുവിന് കൈമാറിക്കൊണ്ട് ആരംഭിച്ച ദീപശിഖ പ്രയാണത്തോടു കൂടിയാണ് പരിപാടിക്ക് തുടക്കമായത്. ദീപശിഖ കൈമാറുമ്പോള്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ മൊകേരി ഈസ്റ്റ് യുപി സ്ക്കൂളിന്റെ ചുമരുകള്‍ പോലും പ്രകമ്പനം കൊണ്ടു. അമര്‍ രഹേ അമര്‍ രഹേ ജയകൃഷ്ണന് അമര്‍ രഹേ എന്ന മുദ്രാവാക്യം മൊകേരിയിലെ ചുകപ്പന്‍ കോട്ടകളെ ഭീതിദമാക്കുന്നതായി.
നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ നീങ്ങിയ ദീപശിഖ പ്രയാണം പാത്തിപാലം വഴി മാക്കൂല്‍പീടികയിലെത്തി. അപ്പോഴേക്കും ഉദ്ഘാടന നഗരി പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. ഗുരുസന്നിധി പരിസരത്ത് നിന്നും ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി മാക്കൂല്‍പീടികയില്‍ എത്തിയ കേന്ദ്രമന്ത്രിയെ ആരതിയുഴിഞ്ഞ്, കുങ്കുമം ചാര്‍ത്തി മഹിളകള്‍ സ്വീകരിച്ചു. പിന്നീട് നിലവിളക്ക് കൊളുത്തി സ്മൃതി മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ നിര്‍വ്വഹിച്ചു. ഫോട്ടോ അനാച്ഛാദനം ബിജെപി ദേശീയ സമിതിയംഗം പികെ.കൃഷ്ണദാസ് നിര്‍വ്വഹിച്ചു. പി.പി.മുകുന്ദന് അനുസ്മരണ പ്രഭാഷണം നടത്തി. മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും അണിനിരന്ന ഉദ്ഘാടന സദസ് പ്രൗഢമായി. കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ കുടുംബവും പരിപാടിയില്‍ സന്നിഹിതരായിരുന്നു. പരിപാടിക്കെത്തിയവര്‍ക്ക് ചായയും പലഹാരവും ഊണും നല്‍കാനും സംഘാടകര്‍ മറന്നില്ല. കേന്ദ്രമന്ത്രിയുടെ വരവിനെ തുടര്‍ന്ന് തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വന്സുരക്ഷയാണ്് പ്രദേശത്ത് ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: