കോഴിക്കോട്: ബിഎംഎസ് ഓഫീസിനു നേരെ അക്രമം നടക്കുന്നത് ആദ്യത്തെ സംഭവമാണെന്നും സംഘര്‍ഷത്തില്‍ തൊഴിലാളി സംഘടനകളെയും പങ്കാളികളാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ അക്രമത്തിലൂടെ സിപിഎം നടത്തിയതെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, സംസ്ഥാന സെക്രട്ടറി പി. ശശിധരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ നിര്‍ദ്ദേശം അക്രമത്തിനു പിന്നിലുണ്ട്. ഭക്ഷണ സാധനങ്ങളും മറ്റും കിണറ്റിലെറിയുകയും കിണര്‍ മലിനപ്പെടുത്തുകയും ചെയ്യുന്ന കണ്ണൂര്‍ ശൈലിയിലുള്ള ആക്രമണമാണ് നടന്നതെന്നും നേതാക്കള്‍ ആരോപിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതില്‍ ബിഎംഎസിനു പങ്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസായ ദത്തോപാന്ത് ഠേംഗിഡിജി ഭവനു നേരെ ഇന്നലെ രാവിലെ 10.30ഓടെയാണ് സിപിഎം അക്രമം ഉണ്ടായത്. ഓഫീസിലുണ്ടായിരുന്ന ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജിനെ അക്രമിക്കാനും ശ്രമം നടന്നു.
പ്രകടനമായെത്തിയ സംഘമാണ് ആക്രമണമഴിച്ചു വിട്ടതെന്ന് ബിഎംഎസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുദ്രാവാക്യം വിളികളുമായെത്തിയ സിപിഎമ്മുകാര്‍ ഓഫീസിനു പിന്‍വശത്തെ മതില് പൊളിച്ചു. അടുക്കള വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ സംഘം സാധന സാമഗ്രികള്‍ വാലിച്ചു വാരിയിടുകയും വാഷ്ബെയ്സിന്, ശുചിമുറിയിലെ ക്ലോസറ്റ് എന്നിവ അടിച്ചു തകര്‍ക്കുകയും ചെയ്തു.
കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഫയലുകള്‍ വലിച്ചു വാരിയിടുകയും കസേരകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.
ക്ലോസറ്റിന്റെ കഷ്ണവും മറ്റു സമീപത്തെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞതായും കിണര്‍ മലിനപ്പെടുത്തിയതായും ബിഎംഎസ് നേതാക്കള്‍ പറഞ്ഞു. ഓഫീസിനകത്തെ അലമാര തകര്‍ക്കുകയും വിവിധ യൂണിറ്റുകളില്‍ നിന്ന് പിരിച്ചെടുത്ത ഒന്നര ലക്ഷം രൂപയും അടുക്കളയിലെ മിക്സിയും അക്രമിസംഘം കൊണ്ടുപോയതായി നേതാക്കള്‍ ആരോപിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, ജില്ലാ വൈസ് പ്രസിഡന്റ് വെള്ളാരക്കല്‍ ചന്ദ്രന് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ബിഎം എസ് നേതാക്കളുടെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: