കൊച്ചി: ഉദ്യോഗാര്‍ഥിയുടെ യോഗ്യത പരിശോധിക്കാതെ ഉയര്‍ന്ന തസ്തികയില്‍ നിയമനം നല്‍കിയെന്ന കേസില്‍ അഡി. ഡി.ജി.പിയും മുന്‍ ഗതാഗത കമ്മിഷണറുമായ ടോമിന് തച്ചങ്കരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്.
പൊലീസ് ആസ്ഥാനത്ത് ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നയാളെന്ന നിലയില്‍ തച്ചങ്കരിക്കെതിരെ ഏറ്റവും മുതിര്‍ന്ന ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന് തന്നെ അന്വേഷിക്കണം. തന്റെ നിയമനവുമായി ബന്ധപ്പെട്ട് താനും അന്നത്തെ ഗതാഗത കമ്മിഷണറും അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂരില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടറായ ശ്രീഹരി നല്കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
ഗതാഗത വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനായിരുന്ന ശ്രീഹരിയെ 2015 ഒക്ടോബറിലാണ് എ.എം.വി.ഐയായി നിയമിച്ചത്. രാജസ്ഥാന് പിലാനിയിലെശ്രീധര് യൂനിവേഴ്സിറ്റിയില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ബിടെക് യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. എന്നാല്‍, അനധികൃത നേട്ടം കൈപ്പറ്റി യോഗ്യതയില്ലാത്തയാളെ നിയമിച്ച് ടോമിന് തച്ചങ്കരി അധികാരദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ച് കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകനായ രവീന്ദ്രന് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
2017 ജനുവരി 21ലെ ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരന് ഹൈകോടതിയെ സമീപിച്ചത്. താനടക്കമുള്ള എതിര്‍കക്ഷികളെ കേള്‍ക്കാതെയാണ് വിജിലന്‍സ് കോടതി ഉത്തരവെന്നും മതിയായ യോഗ്യതയോടെയാണ് നിയമനം നേടിയതെന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
ഇപ്പോള്‍ കുറ്റം നിലവിലില്ലെന്നും നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയോ അനധികൃത നേട്ടമുണ്ടാക്കലോ നടന്നിട്ടുണ്ടോയെന്ന് പ്രഥമാന്വേഷണത്തിനുള്ള ഉത്തരവു മാത്രമാണുള്ളതെന്നും പറഞ്ഞ കോടതി, ഈ ഘട്ടത്തില്‍ അന്വേഷണം സ്റ്റേ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി. അന്വേഷണം നടക്കേണ്ടത് ഗതാഗത കമ്മിഷണറെ കേന്ദ്രീകരിച്ചാണ്.
വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിര്‍ദേശിച്ചു. വിശദമായി അന്വേഷിച്ച് അഴിമതിയോ സ്വഭാവദൂഷ്യമോ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനും നിര്‍ദേശിച്ചു. തുടര്‍ന്ന് കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: