ശ്രീകണ്ഠാപുരം: മഴ കനത്തതോടെ ജില്ല പനിപ്പേടിയില്‍. പനി ബാധിച്ച് ചികിത്സ തേടിയെത്തുവരെക്കൊണ്ട് ജില്ലയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഡെങ്കിപ്പനി, വൈറല്‍പ്പനി, മഞ്ഞപ്പിത്തം, മലേറിയ തുടങ്ങിയ എല്ലാവിധ രോഗങ്ങളും ജില്ലയില്‍ പടര്‍ന്നുപിടിക്കുകയാണ്. മട്ടന്നൂര്‍ നഗരസഭയില്‍പ്പെട്ട പ്രദേശങ്ങളിലാണ് ഡങ്കിപ്പനി ആദ്യം കണ്ടെത്തിയത്. ഇത് പിന്നീട് സമീപ പഞ്ചായത്തുകളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. മട്ടന്നൂര്‍, ഇരിട്ടി മേഖലയില്‍ 2000ത്തിലേറെ പേര്‍ക്ക് പനി ബാധിച്ചതായാണ് അനൗദ്യോഗിക കണക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്ക് മാത്രമേ ഔദ്യോഗിക വിഭാഗത്തില്‍ പെടുന്നുള്ളൂ. എന്നാല്‍ ഇതിന്റെ പത്തിരട്ടി രോഗികള്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. മട്ടന്നൂര്‍ മേഖലയില്‍ പനി ബാധിച്ച് നാലു പേരും ഇരിട്ടി മേഖലയില്‍ ഒരാളും കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു. ഏറ്റവും ഒടുവിലായി അഞ്ചരക്കണ്ടിയിലെ കല്ലായി സരോവരത്തില്‍ കെ.പി.വസന്തകുമാറിന്റെ ഭാര്യ അജിതയാണ് ഡങ്കിപ്പനി മൂലം മരിച്ച ഹതഭാഗ്യ. ഇപ്പോള്‍ ജില്ലയുടെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി വ്യാപകമായിട്ടുണ്ട്. പനി ബാധിച്ച് ആഴ്ചകള്‍ കഴിഞ്ഞാല്‍ മാത്രമേ ഡങ്കിപ്പനിയാണെന്ന് തിരിച്ചറിയാനാകൂ. അപ്പോഴേക്കും രോഗിയുടെ ആരോഗ്യനില ഗുരുതരമാകും. നാട്ടിന്‍പുറങ്ങളിലെ ആശുപത്രികളില്‍ ചികിത്സിച്ച് ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ് മെഡിക്കല്‍ കോളേജുകളിലോ മികച്ച ആശുപത്രികളിലോ ചികിത്സ തേടിയെത്തുന്നത്. ഈ ഘട്ടത്തില്‍ രക്ഷപ്പെടുത്താന്‍ പോലും ഡോക്ടര്‍മാര്‍ കഠിന പ്രയത്നം നടത്തേണ്ട അവസ്ഥയാണുള്ളത്. ജില്ലയിലെ പല സര്‍ക്കാര്‍ ആശുപത്രികളിലും ഡങ്കപ്പനി ശാസ്ത്രീയമായി തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ല. പനി ബാധിച്ച് എത്തുന്നവരുടെ രക്ത പരിശോധന മിക്ക ആശുപത്രികളിലും നടക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ സംവിധാനങ്ങളുടെ അഭാവം മൂലം വൈകിയേ കണ്ടെത്താന്‍ കഴിയുന്നൂള്ളൂ. സ്വകാര്യ ലാബുകളില്‍ കഴുത്തറപ്പന്‍ ഫീസ് വാങ്ങി രോഗികളെ കൊള്ളയടിക്കുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലൊന്നും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും പ്രശ്നം ഗുരുതരമാക്കുന്നു. പത്തും പതിനഞ്ചും ഡോക്ടര്‍മാര്‍ വേണ്ടുന്ന താലൂക്ക്, ജില്ലാ ആശുപത്രികളില്‍ ഇപ്പോള്‍ ഒന്നും രണ്ടും ഡോക്ടര്‍മാര്‍ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. ഇവര്‍ക്കാകട്ടെ ദിനംപ്രതിയെത്തുന്ന ആയിരക്കണക്കിന് രോഗികളെ പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥയുമാണുള്ളത്. മരുന്നുകള്‍ പല ആശുപത്രികളിലും ആവശ്യത്തിനുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. ഇതുമൂലം ജില്ലയിലെ മലയോര മേഖലകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനി നിവാസികള്‍ ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുകയാണ്. അഞ്ചരക്കണ്ടി, പരിയാരം മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കര്‍ണാടകത്തിലെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് മിക്ക രോഗികളും ചികിത്സ തേടിയെത്തുന്നത്. ഇരിട്ടി, മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ്, ശ്രീകണ്ഠാപുരം, ആലക്കോട്, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശരി തുടങ്ങിയ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. സിപിഎം നേതൃത്വത്തിലുള്ള ജില്ലയിലെ സഹകരണ ആശുപത്രികളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികളെ ശ്വാസം മുട്ടിച്ച് കൊന്ന് തങ്ങളുടെ ഭരണത്തിലുള്ള സഹകരണ ആശുപത്രികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള നീക്കവും ഇതിന്റെ പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: