ഓം സ്ഥാപകായ ച ധര്‍മ്മസ്യ
സര്‍വധര്‍മ്മസ്വരൂപിണേ
അവതാരവരിഷ്ഠായ
രാമകൃഷ്ണായ തേ നമഃ
കൊല്‍ക്കത്തയിലെ രാമകൃഷ്ണപുരത്തില്‍ നവഗോപാലഘോഷിന്റെ ഗൃഹത്തില്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ ഒരു വിഗ്രഹം പ്രതിഷ്ഠിക്കുവാനായി സ്വാമി വിവേകാനന്ദന് ഒരു പൗര്‍ണമി നാളില്‍- 1898 ഫെബ്രുവരി 6- ബേലൂര്‍ മഠത്തിലെ അന്തേവാസികളാല്‍ അനുഗതനായി വന്നുചേര്‍ന്നു. ശ്രീരാമകൃഷ്ണപ്രതിഷ്ഠയ്ക്കു ശേഷം ധ്യാനനിമഗ്നനായി സ്വാമിജി മന്ത്രിച്ചതാണ് പ്രസ്തുത ശ്ലോകം. ‘ഇരുളിനപ്പുറം വിളങ്ങുന്ന കതിരോനെ’ സാക്ഷാത്കരിച്ച ശ്രീരാമകൃഷ്ണ പരമഹംസരെക്കുറിച്ച് സ്വാമി വിവേകാനന്ദന് പറഞ്ഞു, ‘ശങ്കരന്റെ സമുജ്ജ്വലമായ പ്രതിഭയും ചൈതന്യന്റെ വികസിതവും അനന്തവുമായ ഹൃദയവും ഒരേ ശരീരത്തില്‍ ഉദ്വഹിക്കുന്ന ഒരുവന് ജനിക്കുവാന്‍ പറ്റിയ സമയം വന്നു. ഓരോ പ്രാണിയിലും ഈശ്വരനെ ദര്ശിക്കുന്നവന്. പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കും ജാതിഹീനര്‍ക്കും അധഃകൃതര്‍ക്കും ഭാരതത്തിലും വെളിയിലുമുള്ള എല്ലാവര്ക്കും വേണ്ടി കരളലിയുന്ന ഒരുവന്. ഭാരതത്തില്‍ മാത്രമല്ല, വെളിയിലുമുള്ള വിരുദ്ധ മതവിഭാഗങ്ങളെ തമ്മില്‍ ഇണക്കുന്ന ഉത്കൃഷ്ടചിന്തകളെ ഉദ്ഭാവനം ചെയ്യുന്ന ഉജ്ജ്വല ബുദ്ധിയുള്ളവന്’.
അയ്യായിരം വര്‍ഷത്തിലേറെ നൈരന്തര്യമുള്ള ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യം കേവലം അമ്പതുവര്‍ഷം കൊണ്ട് ജീവിച്ചു കാട്ടിതന്ന മഹാത്മാവാണ് ശ്രീരാമകൃഷ്ണപരമ ഹംസരെന്നും ഈശ്വരനെ മുഖാമുഖം ദര്‍ശിക്കാന്‍ കഴിയുമെന്നതിന്റെ സാക്ഷാത്തായ തെളിവാണ് അദ്ദേഹമെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്. താനൊരു സനാതനഹിന്ദുവാണ് എന്നു പ്രഖ്യാപിച്ച ഗാന്ധിജിയെപോലും ഉള്‍ക്കൊളളാന്‍ കഴിയാത്തവര്‍ക്ക് സര്‍വധര്‍മസമഭാവനയുടെ സന്ദേശവാഹകനായ ശ്രീരാമകൃഷ്ണ പരമഹംസരെ മനസ്സിലാക്കാന്‍ കഴിയാത്തതില്‍ അദ്ഭുതമില്ല. പരമഹംസരും രമണമഹര്‍ഷിയും ശ്രീനാരായണഗുരുദേവനുമെല്ലാം പ്രതിനിധാനം ചെയ്ത സര്‍വധര്‍മ സമഭാവനയാണ് ഭാരതീയ മതേതരസങ്കല്പത്തിന്റെ ആധാരശില.
‘വിശ്വമാനവനായ തന്റെ ഗുരുനാഥനിലെ ഏക ദൗര്‍ബല്യം ദേശീയതയായിരുന്നു’ എന്ന് സിസ്റ്റര്‍ നിവേദിത അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ വത്സലശിഷ്യയായ സിസ്റ്റര്‍ നിവേദിതയുടെ നൂറ്റിയന്പതാം ജന്മവാര്ഷികാഘോഷം ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന അവസരമാണല്ലോ ഇത്. ദേശീയതക്ക് അതിരുകളുണ്ട്. അതിരുകളില്ലാത്ത ആകാശത്തിലൂടെ പറന്നുപോകുന്ന പറവകളെ നോക്കി നില്‍ക്കുമ്പോളായിരുന്നുവല്ലൊ വിവേകാനന്ദഗുരുവിന്റെ പ്രഥമ സമാധിയനുഭൂതി.
സ്നേഹാര്‍ദ്രമായ സഹാനുഭൂതിയിലേക്കാണ് പരമഹംസരുടെ സമാധിയുണര്‍ന്നത്. തന്നില്‍ അല്‍പ്പമെങ്കിലും ജാത്യാഭിമാനം അവശേഷിക്കുന്നെങ്കില്‍ അതും ഇല്ലാതാക്കാനായി ഒരു ദളിതന്റെ കുടില്‍ തന്റെ നീണ്ട കേശഭാരംകൊണ്ടു തുടച്ചുവൃത്തിയാക്കി ശ്രീരാമകൃഷ്ണന്. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ബ്രാഹ്മണനായിരുന്ന ശ്രീരാമകൃഷ്ണന് കൈവര്‍ത്തക സമുദായാംഗമായ റാണി റാസ്മണിയുടെ ദക്ഷിണേശ്വരം ക്ഷേത്രത്തിലെ അര്ച്ചകനായിത്തീര്ന്നു, പിന്നീട.്
സര്വധര്മസമഭാവന സ്വാംശീകരിച്ചവരെ സംബന്ധിച്ചിടത്തോളം മതപരിവര്‍ത്തനവും പുനഃപരിവര്‍ത്തനവും അസംബന്ധങ്ങളാണ്. ആംഗ്ലോ-ഇന്ത്യന്‍ സാഹിത്യത്തിലെ ആദ്യകാല സാഹിത്യകാരന്മാരില് പ്രശസ്തനായ മധുസൂദന ദത്ത്, മൈക്കിള്‍ എന്ന പേരും കൂട്ടിച്ചേര്‍ത്ത് ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. പില്ക്കാലത്ത് നിരാശനായ മധുസൂദന ദത്ത് ദക്ഷിണേശ്വരത്തെത്തി ശ്രീരാമകൃഷ്ണപരമഹംസരെ കണ്ടു. പരമഹംസര്‍ മധുസൂദനദത്തിനെ നോക്കുകപോലും ചെയ്തില്ലത്രേ. പണത്തിനും പ്രശസ്തിക്കും വേണ്ടി മതം മാറുന്നവര്‍ അവഗണന മാത്രമേ അര്‍ഹിക്കുന്നുള്ളൂ.
ചിക്കാഗോയിലെ മതമഹാസമ്മേളനത്തിനുശേഷം (1893 സപ്തംബര്‍ 11) ശരീരത്യാഗം വരെയുള്ള അന്ത്യനിമിഷം വരെ വിവേകാനന്ദസ്വാമികള്‍ അനേകായിരം പ്രസംഗവേദികളില്‍ നിന്ന് അനുകരിക്കാനാകാത്ത ധീരമായ മധുര ശബ്ദത്താല്‍ ഉദ്ഘോഷിച്ചത്, തന്റെ ഗുരുനാഥന് സാക്ഷാത്കരിച്ച സര്‍വ്വധര്‍മ്മസമഭാവനയുടെ സന്ദേശമാണ്. ഭാരതം സ്വതന്ത്രമാകുന്നതിനു വര്‍ഷങ്ങള്‍ക്കുമുമ്പെ മതസമന്വയം എന്ന ആശയം ലോകത്തിനു നല്‍കിയത് ശ്രീരാമകൃഷ്ണനാണ്. ആ മഹാപുരുഷന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നായിരുന്നു മതസമന്വയത്തിന്റെ പിറവി. മതസമന്വയം എന്ന ആശയത്തിലടങ്ങിയിരിക്കുന്ന വിജ്ഞാനം പലര്‍ക്കും പുരോഗമനാത്മകമാകാമെങ്കിലും ഇത് ഭാരതത്തിന്റെ പൈതൃകത്തെ നിഷേധിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: