സദ്ഗുണങ്ങളും ദുര്‍ഗുണങ്ങളും മനുഷ്യന് ജനിച്ചനാള്‍ മുതലുണ്ട്. അക്കൂട്ടത്തില്‍ ദുരാചാരമെന്നു കണക്കാക്കാതെ തന്നെ ഇംഗ്ലീഷുകാര്‍ കുടിക്കുകയും വ്യഭിചരിക്കുകയും ചെയ്തു. പില്ക്കാലത്ത് മെക്കോളെ സായ്വ് (‘Walking monuments of British debauchery in India’) ‘ഇന്ത്യയിലെ ഇംഗ്ലീഷ് കാമഭ്രാന്തിന്റെ നടകൊള്ളുന്ന സ്മാരകങ്ങള്‍’ എന്നു നിര്‍വചിച്ച ആംഗ്ലോ ഇന്ത്യന്‍ വംശത്തെ തന്നെ പടച്ചുവിട്ടു. അതേസമയം അവര്‍ സംഭാജിയെപ്പോലെ പെരുമാറിയോ? അച്ഛനായ ശിവാജി സ്വപ്നം കണ്ടു സാക്ഷാത്കരിച്ച ഹിന്ദുസാമ്രാജ്യം സംഭാജിയുടെ കൈവശമുണ്ടായിരുന്നു. ഇനിയും മുന്നേറാന്‍ സഹായിക്കാന്‍ പിന്നിലും മുന്നിലും അനുജനും ബന്ധുക്കളും ഉണ്ടായിരുന്നു. എന്നിരുന്നാലും സംഭാജി കുടിയനും സ്ത്രീലമ്പടനുമായി.
ആ ദുര്ഗുണങ്ങള്ക്കടിമപ്പെട്ട് അദ്ദേഹം സമഷ്ടിബോധം പാടേ മറന്ന് ശത്രുപക്ഷത്തേക്ക് നീങ്ങി. ശിവാജി കഷ്ടപ്പെട്ടു പടുത്തുയര്‍ത്തിയ സാമ്രാജ്യം അദ്ദേഹത്തിന്റെ മകന്റെ വരവോടെ തകര്‍ച്ചയിലേക്ക് വഴുതിവീണുതുടങ്ങി. അതേസമയം ഇംഗ്ലീഷുകാര്‍ കുടിച്ചിട്ടും പിടിച്ചിട്ടും സ്വന്തം സമൂഹത്തിനുള്ളില്‍ ‘അവിസംവാദം സത്യം കൃത്വാ പൃഥക് പൃഥക്’ ജീവിച്ചു. അവര്‍ക്കു പാരസ്പരികത ഉണ്ടായിരുന്നു. സമൂഹത്തെ സമൂഹമായി നിലനിര്‍ത്തുന്ന ആ ധര്‍മം അവര്‍ കൈവിട്ടില്ലായിരുന്നു. കാണപ്പെട്ട അധര്‍മത്തിനു പിന്നിലെ കാണപ്പെടാത്ത ധര്‍മം അതായിരുന്നു. ചാണകക്കുണ്ടിലെ മാണിക്യക്കല്ല് അതായിരുന്നു.
ഇനി നമ്മളോ? നിത്യം കുളിച്ചു കുറിയിട്ടു, ആയിരത്തെട്ടു ജപിച്ചു. എന്നാല്‍ കുളിച്ചു കുറിയിടാത്തവരുടെ പക്ഷത്തെ എണ്ണം കൂട്ടാന്‍ കൂട്ടുനിന്നു. ‘സദ്ഗുണ വൈകൃത’ത്തില്‍ പറഞ്ഞതുപോലെ സ്വയം പത്മനാഭദാസന്മാരായിട്ടും പത്മനാഭവിശ്വാസികളുടെ എണ്ണം കൂട്ടത്തോടെ കുറയ്ക്കാന്‍ ഫാദര്‍ ബെനിസിജര്മാരെ വേണ്ടോളം പ്രോത്സാഹിപ്പിച്ചു.
ശിവഭക്തിയുടെ ഭസ്മരേഖകള്‍ സമാന്തരമായി സ്വന്തം നെറ്റിയില്‍ വരച്ച അതേ കൈവിരല്ത്തുമ്പുകള്കൊണ്ടു മറ്റുള്ളവരുടെ നെറ്റിയിലെ അവ എന്നന്നേക്കുമായി മായിച്ചുകളയാന്‍ തിട്ടൂരമെഴുതി ഒപ്പിട്ടു. കശ്മീരില്‍ ദശസഹസ്രങ്ങള് മുന്ധര്മം സ്മരിച്ചുകൊണ്ട് കുളിച്ചു കുറിയിടാന് സ്വമനസാ സന്നദ്ധരായപ്പോള്‍ കുളിച്ചുകുറിയിട്ടുകൊണ്ടിരുന്നവര് അതിന് വിലക്ക് കല്പിച്ചു. അതിന് രാജാവ് അനുവാദം കൊടുത്താല്‍ തങ്ങള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്നുവരെ അവര്‍ ഭീഷണിമുഴക്കി. കുറിയിടുന്നവരുടെ എണ്ണം കൂട്ടാതെ നോക്കാന്‍ എന്തൊരു ചങ്കൂറ്റം!
നാമാരെയും സ്വയം കൊന്നില്ല. എന്നാല്‍ കോഴമേടിച്ചും ഒറ്റിക്കൊടുത്തും മുഖ്യനെ കൊല്ലിച്ചു. വേലുതമ്പിയേയും പഴശ്ശിത്തമ്പുരാനേയും ഇല്ലാതാക്കാന്‍ രഹസ്യം ചോര്‍ത്തിക്കൊടുത്തതും വഴിപറഞ്ഞുകൊടുത്തതും ആരാണ്? ഗുരു ഗോവിന്ദസിംഹന്റെ മക്കള്‍ പാര്‍ത്തിരുന്ന സ്ഥലം പറഞ്ഞുകൊടുത്തതാരാണ്? ചന്ദ്രശേഖര്‍ ആസാദിനെ വെടിവച്ചുകൊല്ലാന്‍ ചൂണ്ടിക്കാണിച്ചുകൊടുത്തതാരാണ്.
നേരിട്ടവിടെ ആരും കൊള്ളയടിച്ചില്ല. എല്ലാവരും ധര്മനിഷ്ഠന്മാരായി ജീവിച്ചു. എന്നാല്‍ കുടിപ്പകയുടെ പേരില്‍ പുറത്തുള്ളവനെക്കൊണ്ട് കൊള്ളയടിപ്പിച്ചതാരാണ്?
‘പരദാരങ്ങള്‍ മാതാവുപോലെ’ എന്ന ധര്‍മശാസനം നമ്മുടെ കൂട്ടര് ശിരസാപാലിച്ചുപോന്നു. എന്നാല്‍ പാതിവ്രത്യത്തിന്റെ പേരിലും ഭ്രഷ്ടിന്റെ പേരിലും പടിയടച്ചു പിണ്ഡം വച്ച് അനവധി മാതാക്കളെ പരദാരങ്ങളാക്കി മാറ്റി. ഇങ്ങനത്തെ ഒരു ഉമാ അന്തര്‍ജനം, മുഹമ്മദ് ഐഡോന്റെ ദയനീയ സംഭവകഥ വി.ടി. ഭട്ടതിരിപ്പാട് അദ്ദേഹത്തിന്റെ സ്മരണകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
(വി.ടി.യുടെ ജീവിതസ്മരണകള്‍ പുറം 229) ധര്മശാസനത്തിന്റെ വൈയ്യക്തികവശത്തെ കുറിച്ചു മാത്രം ബോധവാന്മാരായി, അതിന്റെ സാമാജികവശത്തെക്കുറിച്ചു തികച്ചും അബോധവാന്മാരായിരുന്നു. ധര്മാനുസൃതമെന്നു നാം ധരിച്ച നമ്മുടെ പ്രവൃത്തിയുടെ ഫലമായി നമുക്കിടയിലെ പരദാരങ്ങള്‍ പുതുദാരങ്ങളായിത്തീര്ന്ന് പുതുമാതാവായി തീരരുതെന്നും നമുക്കിടയിലെ ഒരു മാതാവ് പരദാരങ്ങളായി തീരരുതെന്നും ചിന്തിക്കാന്‍ നമുക്ക് കഴിവില്ലാതെപോയി. ഇങ്ങനെ നാമവകാശപ്പെട്ട നമ്മുടെ ധാര്മികപ്രവൃത്തികളില് ഓരോന്നിലും നമുക്ക് സംഘബോധം അഥവാ സമഷ്ടിബോധം ലവലേശം ഇല്ലായിരുന്നു. ധര്‍മത്തിന്റെ അടിസ്ഥാന പ്രകൃതമായ പാരസ്പരികത ഇവിടെ മേമ്പൊടിക്കുപോലും കിട്ടാനില്ലായിരുന്നു.
കാണപ്പെട്ട ധര്‍മത്തിനു പിന്നില്‍ കാണപ്പെടാത്ത അധര്‍മം അതായിരുന്നു. ഇംഗ്ലീഷുകാര്‍ സമഷ്ടിധര്‍മത്തിന്റെ അനുഗാമികളും അനുഷ്ഠാതാക്കളുമായിരുന്നു. ക്ലൈവിന്റേയും വാറണ്ഹേസ്റ്റിങ്സിന്റെയും ഉദാഹരണങ്ങളില്‍ കൂടി അത് സ്വല്പമൊന്ന് വ്യക്തമാക്കാം.
ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ എന്നാണ് റോബര്‍ട് ക്ലൈവിനെക്കുറിച്ച് ചരിത്രകാരന്മാര് പറയുന്നത്. ക്ലൈവിന്റെ ജീവചരിത്രകാരന്മാര് ഒരുപോലെ പറയുന്നത് അദ്ദേഹത്തിന്റെ നവതാരുണ്യം തികച്ചും അനഭികാമ്യമായിരുന്നു എന്നാണ്. ഒരുതരം താന്തോന്നിയായിരുന്നു അയാള്‍. നന്നാവുന്നെങ്കില്‍ നന്നാവട്ടെ എന്നുകരുതി കമ്പനിയില്‍ ചേര്ത്തുവിട്ടതാണ്.
ഇവിടെ ഭാരതത്തില്‍ എത്തിയിട്ടും അദ്ദേഹം പല കൊള്ളരുതായ്മകള്‍ കാണിച്ചു. എന്നാല്‍ ഇംഗ്ലീഷു സമൂഹത്തിനും തന്റെ കമ്പനിക്കും എതിരായി യാതൊന്നും ചെയ്തില്ല. ക്ലൈവു കഴിഞ്ഞാല്‍ വാറണ് ഹെസ്റ്റിങ്സാണ് സാമ്രാജ്യസ്ഥാപകന്മാരില് പ്രധാനി. അവസാനമായപ്പോഴേക്കും അദ്ദേഹത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് ഭാരതത്തില്‍ കാണിച്ച കുറ്റകൃത്യങ്ങള്‍ക്കുവേണ്ടി വിചാരണ ചെയ്തു. സുപ്രസിദ്ധ വാഗ്മിയായ എഡ്മണ്ട്ബര്ക്ക് അദ്ദേഹത്തിന്റെ അതുല്യമായ വാഗ്വിലാസത്തോടെ ഹേസ്റ്റിങ്ങ്സിന്റെ ചെയ്തികള്‍ ഓരോന്നും എണ്ണിയെണ്ണി നിരത്തി. എന്നാല്‍ ഇംഗ്ലണ്ടിനോ ഈസ്റ്റിന്ത്യാ കമ്പനിക്കോ ദോഷകരമായി എന്തെങ്കിലും ചെയ്തതായി യാതൊരാരോപണവും ആ പട്ടികയിലില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: