കട്ടപ്പന: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചീട്ടുകളി സംഘം സജീവമായി. നരിയംപാറ, ഇരുപതേക്കര്‍, പാറക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ചാണ് ചീട്ടുകളി നടക്കുന്നത്. ദിനംപ്രതി ഒരു ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെ ചീട്ടുകളിയില്‍ ഇടപാട് നടത്തുന്നുണ്ട്. നഗരത്തില്‍ ഉള്ളവര്‍ക്ക് പുറമെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാല തുടങ്ങിയ മേഖലകളില്‍ നിന്നും ആളുകള്‍ ചീട്ടുകളിക്കായി എത്തുന്നുണ്ട്. കട്ടപ്പനയില്‍ എത്തുന്ന അന്യദേശക്കാരെ ചീട്ടുകളി കേന്ദ്രങ്ങളിലെത്തിക്കാന്‍ രണ്ട് ഓട്ടോറിക്ഷകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
മുമ്പ് അഞ്ചുരുളി വനമേഖല കേന്ദ്രീകരിച്ചായിരുന്നു ചീട്ടുകളി. ടാര്‍പോളിന്‍ വലിച്ചുകെട്ടി ഗ്യാസ് ലൈറ്റിന്റെ വെളിച്ചത്തിലാണ് രാത്രികാലങ്ങളില്‍ ലക്ഷങ്ങള്‍ മറിയുന്ന ചീട്ടുകളി നടന്നിരുന്നത്.
വിവിധ മേഖലകളില്‍നിന്നായി കക്കാട്ടുകടയില്‍ എത്തുന്നവരെ അഞ്ചുരുളി വനമേഖലയിലേക്ക് കൊണ്ടുപോകാനായി വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ പോലീസ് പരിശോധന കര്‍ശനമാക്കിയതോടെ സംഘം വീടുകള്‍ കേന്ദ്രീകരിക്കുകയായിരുന്നു.
മാസങ്ങള്‍ക്കുമുമ്പ് ആനവിലാസത്ത് നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയുമായി പത്തംഗ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടിയിരുന്നു. കൂടാതെ കട്ടപ്പന, വണ്ടന്മേട് പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ റെയ്ഡുകളില് കൊങ്ങിണിപ്പടവിലെ ഒരു വീട്ടില്‍ നിന്നും 5000 രൂപയും എട്ട് പ്രതികളെയും പിടികൂടി. അണക്കരയില്‍ മുറി വാടകയ്ക്കെടുത്ത് ചീട്ടുകളി നടത്തിയിരുന്ന എട്ടു പേരെ വണ്ടന്മേട് പോലീസ് പിടികൂടിയിരുന്നു.
ഇവരില്‍ നിന്നും 2250 രൂപയാണ് കണ്ടെടുത്തത്. പണംവച്ച് ചീട്ടുകളി നടത്തിവന്നിരുന്ന അഞ്ചംഗ സംഘത്തെ കോമ്പയാറിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും നെടുങ്കണ്ടം പോലീസ് പിടികൂടിയിരുന്നു . ഇവരില്‍ നിന്നും 13,570 രൂപയും പിടിച്ചെടുത്തു. ഒരിടവേളക്ക് ശേഷമാണ് കട്ടപ്പന കേന്ദ്രമാക്കി വീണ്ടും ചീട്ടുകളി സംഘങ്ങള്‍ സജീവമാകുന്നത്. രഹസ്യാന്വേഷണ വിഭാഗം ചീട്ടുകളി കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: