കേരളത്തില്‍ ഇനി മദ്യത്തില്‍ നീന്തിക്കുളിക്കാം. ത്രീ സ്റ്റാര്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ ഹോട്ടലുകള്‍ക്കും ഇടതുമുന്നണി സര്‍ക്കാര്‍ ബാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. മദ്യവര്‍ജ്ജനമാണ് അന്തിമ ലക്ഷ്യമെന്ന് ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്ന സി.പി.എമ്മിന്റെ ‘മദ്യവര്‍ജ്ജനം’ എന്നതിനര്‍ത്ഥം കൂടുതല്‍ ബാറുകള്‍ തുറക്കുക എന്നതാണ്!
ഇത്തരമൊരു മദ്യനയം ഇടതുമുന്നണി കൊണ്ടുവരുമെന്ന് എല്ലാവര്ക്കും അറിയാമായിരുന്നു, ഇവരെ അന്ധമായി വിശ്വസിച്ച് ഇവര്‍ക്ക് വോട്ട് ചെയ്ത ആളുകള്ക്കൊഴികെ. കാരണം മദ്യലോബിയുടെ സഹായമില്ലാതെ ഇവര്‍ക്ക് നിലനില്ക്കാന് കഴിയില്ല എന്നതുതന്നെ. മദ്യ മുതലാളിമാര്‍ക്ക് അനുകൂലമായ നിലപാടായിരിക്കും തങ്ങളുടേതെന്ന് തെരഞ്ഞെടുപ്പ് സമയത്തുതന്നെ ഒളിഞ്ഞും തെളിഞ്ഞും ഇടതുമുന്നണി വ്യക്തമാക്കിയിരുന്നു. ബാറുകള്‍ തുറക്കും എന്ന് ബാര്‍ മുതലാളിമാര്‍ക്ക് രഹസ്യമായി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു എന്നതാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. മുതലാളിമാര്‍ സ്റ്റാറുകള്‍ കൂട്ടി പുതിയ ഹോട്ടലുകള്‍ കെട്ടിപ്പൊക്കിയത് ഇത്തരം ഒരുറപ്പിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നുവെന്നും വാര്‍ത്തകള്‍ വന്നു.
മാണിക്കെതിരെ കോഴ ആരോപണം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍നിന്ന് പ്രതികാര നടപടികള്‍ ഭയന്നാണ് കൈക്കൂലി കൊടുത്തു എന്ന സത്യം പറയാത്തതെന്ന് പറഞ്ഞ അനേകം ബാറുടമകള്‍ ഉണ്ടായിരുന്നു. അവരെല്ലാം ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ സത്യം വെളിപ്പെടുത്തുമെന്ന് വിശ്വസിച്ച കുറെ ജനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഒരൊറ്റ ബാര്‍ മുതലാളിയും സത്യംവിളിച്ചു പറഞ്ഞില്ല. കാരണം അത്തരം വെളിപ്പെടുത്തലുകള്‍ ബാറുകള്‍ക്കനുകൂല നിലപാടെടുക്കുന്നതിന് എന്തെങ്കിലും രീതിയില്‍ തങ്ങള്‍ക്കു തടസ്സമാകുമോ എന്ന് പുതിയ ഇടതു മുന്നണി ഭരണ കൂടം ഭയപ്പെട്ടു. കോഴ കൊടുത്തവരെ ബാര്‍ ലൈസന്‍സ് നല്കുന്നതില് നിന്ന് ഹൈക്കോടതി വിലക്കുകയോ മറ്റോ ചെയ്താല്‍ കളി ആകെ തെറ്റും.
അതുകൊണ്ട് സത്യം പുറത്തുപറയേണ്ട എന്നുപദേശിച്ചു അതിന് തടയിട്ടത് ഇടതുമുന്നണിയാണ്, ബാര്‍ മുതലാളിമാര്‍ക്ക് അനുകൂല മദ്യ നയം നടപ്പിലാക്കും എന്ന ഉറപ്പുനല്‍കിക്കൊണ്ട്.
മദ്യമുതലാളിമാര്‍ക്ക് അനുകൂല നിലപാട് വെളിപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് കഴിഞ്ഞയാഴ്ച സംഭവിച്ചത്. 2014 ല്‍ ഇറക്കിയ ഒരു ഉത്തരവ് പ്രകാരം ചേര്‍ത്തല, തിരുവനന്തപുരം, കുറ്റിപ്പുറം, വളപട്ടണം പാതകള്‍ ദേശീയ പാത അല്ലെന്നും ആ പാതയോരത്തെ ബാര്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നും കാണിച്ച് ഹൈക്കോടതിയില്‍ ബാര്‍ മുതലാളിമാര്‍ കൊടുത്ത ഹര്‍ജി വന്നപ്പോള്‍ സര്‍ക്കാര്‍ ഒരക്ഷരം മിണ്ടാതെ ഇരുന്നു.
പൊതുമരാമത്തു വകുപ്പ് എതിര് കക്ഷി ആയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പൊതുമരാമത്തു മന്ത്രി തീര്‍ത്തു പറയുന്നു, ഇത് രണ്ടും ദേശീയ പാത തന്നെയെന്ന്. സര്‍ക്കാരിന്റെ വക ഒരു അഡ്വക്കേറ്റ് ജനറല്‍ ഉണ്ട്. ഇങ്ങനെ കേസുകള്‍ വരുമ്പോള്‍ സര്‍ക്കാരിനുവേണ്ടി വാദിക്കാനാണ് ശമ്പളവും കൊടുത്ത് അദ്ദേഹത്തെ ഇരുത്തിയിരിക്കുന്നത്.അങ്ങേര് ഒന്നും മിണ്ടിയില്ല. ആലോചിച്ചു തീരുമാനിക്കാന്‍ കോടതി സര്‍ക്കാരിനോട് പറഞ്ഞപ്പോള്‍ എക്സൈസ് കമ്മീഷണര്‍ എജിയോട് ഉപദേശം ചോദിച്ചു. അങ്ങേര് പറഞ്ഞു അപ്പീല്‍ പോകണ്ട.
കോടതിയില്‍ മാധ്യമങ്ങളെ ഒഴിവാക്കിയതുകൊണ്ട് ഈ കള്ളക്കളികള്‍ പുറത്തുവരാന്‍ കുറെ ദിവസങ്ങള്‍ എടുത്തു. അതിനകം ഒരു വിശദീകരണവും ചോദിക്കാതെ സര്‍ക്കാര്‍ കുറെ ബാറുകള്‍ക്ക് അനുമതിയും നല്കി. ഇപ്പോള്‍ പൊതുതാല്‍പ്പര്യമായി ഒരാള്‍ അപ്പീല്‍ പോയപ്പോഴാണ് സര്‍ക്കാരിന്റെ ഈ കള്ളക്കളികള്‍ പുറത്തു വന്നത്. കോടതിയെ മുതലെടുക്കരുതെന്ന് കോടതി സര്‍ക്കാരിനു താക്കീത് നല്കി. അതോടെ തുറന്ന ബാറുകള്‍ എല്ലാം വീണ്ടും അടയ്ക്കേണ്ടിയും വന്നു. കേരളത്തിലെ എല്ലാ ബാറുകളും എങ്ങനെയെങ്കിലും തുറക്കണം എന്ന ഇടതു സര്‍ക്കാരിന്റെ നയമാണ് ഇതില്‍ നിന്നെല്ലാം വെളിപ്പെടുന്നത്.
ബാറുകള്‍ തുറക്കാന്‍ എന്തൊക്കെ ന്യായങ്ങളാണ് ഇവര്‍ പറഞ്ഞത്? മദ്യം വില്‍ക്കുന്ന പണം കൂടി കണ്ടുകൊണ്ടാണ് ബജറ്റ് ഉണ്ടാക്കിയതെന്നാണു ധനമന്ത്രി പറഞ്ഞത്. മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുന്ന പണം കൊണ്ടാണോ ബജറ്റ് ഉണ്ടാക്കേണ്ടത്? അനേകം കടുംബങ്ങള്‍ തകരും. എന്നാലും കാശ് വേണം എന്ന നികൃഷ്ട ചിന്തയാണ് ഇടത് സര്‍ക്കാരിനുള്ളത്. 25756.32 കോടി രൂപ ധന കമ്മിയാണ് 2017-18 ലെ ബജറ്റ് കാണിക്കുന്നത്. റവന്യു കമ്മിയാകട്ടെ 16043.14 കോടി. പൊതു കടവും ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുന്നു- അതായത് പുറത്തുനിന്നും സംസ്ഥാനം വാങ്ങിക്കൂട്ടിയ കടം. ഇന്നത് 1,80,921.23 കോടിയാണ്.
കഴിഞ്ഞ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ഉണ്ടായിരുന്നത് 1,57,370.33 കോടി. ഈ ഒരു വര്‍ഷംകൊണ്ട് 23,550.90 കോടി കൂടുതല്‍ കടം പിണറായി വിജയന് സര്‍ക്കാര്‍ ഉണ്ടാക്കിവച്ചു. അടുത്ത സാമ്പത്തിക വര്‍ഷാവസാനം വീണ്ടുമൊരു 26000 കോടി വര്‍ദ്ധിച്ച് കടം 2,07,026.81 കോടിയാകുമെന്ന് ധനമന്ത്രിതന്നെ പറയുന്നു. എന്നിട്ടും മനുഷ്യന്റെ കരള്‍ ഉരുക്കുന്ന മദ്യം വിറ്റുവേണമോ കേരള സര്‍ക്കാര്‍ പണം ഉണ്ടാക്കാന്‍? മറ്റെല്ലാറ്റിനും പണം കണ്ടെത്താന്‍ കിഫ്ബി ഉണ്ടല്ലോ. എന്നിട്ടു മദ്യത്തില്‍ വരുന്ന കമ്മി നികത്താന്‍ അത് ഉപയോഗിച്ചുകൂടെ? മദ്യനയം പുറത്തുവന്നതോടുകൂടി ധനമന്ത്രി തോമസ് ഐസക്ക് തന്റെയും നയം മാറ്റി, ”മദ്യത്തില്‍നിന്നുള്ള വരുമാനം ബജറ്റില്‍ വലിയ വ്യത്യാസം വരുത്തുന്നില്ല” എന്ന്.
ബാറുകള്‍ തുറക്കാന്‍ ഇടതു സര്‍ക്കാറിന്റെ മറ്റൊരു വ്യാജ പ്രചാരണം ടൂറിസം മേഖല തകരുമെന്നും മദ്യനിയന്ത്രണം ടൂറിസത്തിനു വലിയ തിരിച്ചടി ഉണ്ടാക്കുമെന്നുമാണ്. എല്ലാ ടൂറിസ്റ്റുകളും മദ്യപിക്കാനാണ് കേരളത്തില്‍ വരുന്നത് എന്നാണ് ഇവര്‍ പറയുന്നത്. ടൂറിസ്റ്റുകള്‍ വരുന്നത് നാട് കാണാനാണ്. ഓരോ രാജ്യത്തു ചെല്ലുമ്പോഴും അവിടത്തെ നിയമവും ആചാരവും അനുസരിച്ചാണല്ലോ ടൂറിസ്റ്റുകള്‍ പെരുമാറേണ്ടത്? അത് സഞ്ചാരികള്‍ക്ക് അറിയുകയും ചെയ്യാം. പക്ഷേ 24 മണിക്കൂറും മദ്യപിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുക്കണമെന്നാണ് ഇടതുമുന്നണി പറയുന്നത്. ബാറുകള്‍ അടഞ്ഞതു കൊണ്ട് ടൂറിസ്റ്റുകള്‍ വരാതായെന്ന്! ഇനി സത്യം എന്താണെന്ന് നോക്കാം.
ഇക്കഴിഞ്ഞ വര്‍ഷം, അതായത് 2016 ല്‍ വിനോദ സഞ്ചാരികളുടെ വരവില്‍ 5.71% ശതമാനം വര്‍ധനയാണുണ്ടായത്. ഒരു കോടി 42 ലക്ഷം സഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. വിദേശത്തുനിന്നുള്ള സഞ്ചാരികള്‍ 10.38 ലക്ഷം ഈ വര്‍ഷം 6.23% വര്‍ധന! വിദേശ നാണ്യ വരുമാനം 7749.51 കോടി അതായത് 11.51% വര്‍ധന. എന്നിട്ടാണ് സിപിഎം പറയുന്നത് ടൂറിസത്തിനു തിരിച്ചടി ആയെന്ന്. ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പുറത്തു വന്നതിനു ശേഷം അല്‍പ്പം ഇളിഭ്യതയോടുകൂടിയാണെങ്കിലും മന്ത്രി കടകംപള്ളി സുരേന്ദ്രന് ടൂറിസത്തിന്റെ വളര്‍ച്ച പരസ്യമായി സമ്മതിക്കുകയുണ്ടായി.
ദിവസം 12 മണിക്കൂര്‍ ആണ് സര്‍ക്കാര്‍ മദ്യപിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി 11 വരെ നോണ്‍ സ്റ്റോപ്പ് കുടി. മദ്യവര്‍ജനമാണ് സര്‍ക്കാരിന് താല്പ്പര്യമെങ്കില് ഇത്രയും മണിക്കൂറുകള്‍ കുടിക്കാന്‍ എന്തിന് അവസരം കൊടുക്കണം? രാവിലെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞു ജനം നേരെ വെള്ളമടി തുടങ്ങട്ടെ എന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? അതുപോലെ വൈകുന്നേരം നാല് മണിക്കു ചായയ്ക്ക് പകരം മദ്യം കഴിക്കാമെന്നോ? ഏതായാലും സമ്പൂര്‍ണ മദ്യവര്‍ജനം ലക്ഷ്യമായ ഇടതുമുന്നണി സര്‍ക്കാര്‍ ‘മദ്യവര്‍ജ്ജന’ സമയമെങ്കിലും അല്‍പ്പം കൂട്ടിക്കൂടെ? മദ്യപാന സമയം ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെയും പിന്നെ വെകുന്നേരം ആറ് മുതല്‍ രാത്രി 10 വരെയും ആക്കിയാല്‍ പോരേ?
മദ്യപിക്കാനുള്ള പ്രായം 21 ല്‍ നിന്നും ഉയര്‍ത്തി 23 ആക്കി. തികച്ചും അപ്രായോഗികമായ ഒരു കാര്യം, ഏതോ മഹാകാര്യംപോലെ അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍. അങ്ങനെ മദ്യം വില്ക്കുന്നവര് ശിക്ഷിക്കപ്പെടും എന്നൊരു വകുപ്പ് കൂടി! ഇനി ജനന സര്‍ട്ടിഫിക്കറ്റുംകൊണ്ട് മദ്യംകഴിക്കാന്‍ പോകണമെന്നാണോ? ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മദ്യം കഴിക്കുന്നവര്‍ക്ക് പെര്‍മിറ്റ് കാര്‍ഡ് ഏര്‍പ്പെടുത്തണം. കാര്‍ഡ് നോക്കി മാത്രം മദ്യം വില്‍ക്കുക.
പുതിയ മദ്യ നയം വന്നതോടെ 150 ബാറുകള്‍ തുറക്കുമെന്നാണ് പറയുന്നത്. അതുപോലെ നിലവിലുള്ള ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ബാറുകളായി മാറും. പുതിയ ബാറുകള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. ത്രീ സ്റ്റാറിനു മുകളില്‍ ആകണമെന്ന് മാത്രം. അങ്ങനെയെങ്കില്‍ ഇനിയും പുതിയ ബാറുകള്‍ ഉണ്ടാകും. ബാറുകളുടെ എണ്ണം ആയിരം കടന്നുപോകും. മലയാളിക്ക് ഇഷ്ടം പോലെ മദ്യപിക്കാം.സര്‍ക്കാര്‍ കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: