ചങ്ങനാശേരി: നഗരത്തില്‍ കുന്നുകൂടിയ മാലിന്യപ്രശ്നത്തിന് ഇനിയും പരിഹാരമായില്ല. ഫാത്തിമാപുരത്തുള്ള ഡംബിങ് യാര്‍ഡില്‍ വര്‍ഷങ്ങളായി കെട്ടികിടക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിലും അധികൃതര്‍ പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായെങ്കിലും ശാശ്വത പരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നഗരസഭയ്ക്കും ഉദ്യോഗസ്ഥര്‍ക്കും കഴിയാത്ത സ്ഥിതിയാണ്. പ്ലാസ്റ്റിക്ക് കൂടുകളിലും ചാക്കുകളിലും മാലിന്യം തള്ളുന്നത് ശരിയായ രീതിയില്‍ സംസ്ക്കരിക്കുന്നതിന് കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യക്കൂടുകള്‍ ശുചീകരണ തൊഴിലാളികള്‍ വാഹനങ്ങളില്‍ ശേഖരിച്ച് ഫാത്തിമാപുരത്തുള്ള ഡംബിങ് യാര്‍ഡില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
പെരുന്ന ബസ് സ്റ്റാന്‍ഡ്, ജനറല്‍ ആശുപത്രി, പച്ചക്കറിച്ചന്ത, വണ്ടിപ്പേട്ട എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറോബിക്ക് കംബോസ്റ്റിങ്ങ് യൂണിറ്റുകളില്‍ ജൈവമാലിന്യം തരംതിരിച്ച് നല്‍കണമെന്ന് പറഞ്ഞിട്ടും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ കുടുകളില്‍ തള്ളുന്നത് മാലിന്യ സംസ്ക്കരണത്തില്‍ പ്രശ്നം സൃഷ്ടിക്കുന്നു.
പ്ലാസ്റ്റിക്ക് മാലിന്യം തിരികെ എടുക്കുന്നതിന് വ്യാപാരികളേയും ഉല്പാദകരേയും നിര്‍ബന്ധിതരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഉറവിട മാലിന്യ സംസ്കരണത്തിന് വാര്‍ഡുകളില്‍ ഏറോബിക്ക് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ അവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: