പുതുക്കാട് : ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നില്‍ അപകടം പതിവാകുന്നു. ബസ്സുകള്‍ അശ്രദ്ധമായി സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതാണ് അപകടത്തിന് കാരണം.
ശനിയാഴ്ച രാവിലെ എറണാകുളത്തു നിന്ന് വരികയായിരുന്ന ബസ് അശ്രദ്ധമായി സ്റ്റാന്റിലേക്ക് തിരിക്കുന്നതിനിടെ ആമ്പല്ലൂര്‍ ഭാഗത്ത് നിന്ന് വന്ന കാര്‍ ബസ്സില്‍ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്.
മാള സ്വദേശിയായ ഡ്രൈവറും മൂന്ന് മക്കളും കാറിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു മാസത്തിനിടെ ഏഴാമത്തെ അപകടമാണ് സ്റ്റാന്റിന് മുന്പില് നടക്കുന്നത്.
ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ ബസ്സുകള്‍ അമിത വേഗതയില്‍ വന്ന് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. ബസ്സ് ഡ്രൈവര്‍മാര്‍ക്ക് നിരവധി തവണ പോലീസ് താക്കീത് നല്‍കിയിട്ടും അതൊന്നും മുഖവിലക്കെടുക്കാതെയാണ് ബസ്സുകള്‍ സ്റ്റാന്റിലേക്ക് എത്തുന്നത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസ്സുകളാണ് ഭൂരിഭാഗവും അപകടങ്ങള്‍ ഉണ്ടാക്കുന്നത്.
ദേശീയപാതയില്‍ പുതുക്കാടും, ആമ്പല്ലൂരും സിഗ്നലുകള്‍ കടന്നു വരുന്ന വാഹനങ്ങള്‍ പോകുന്നതിനുവേണ്ടി കുറച്ച് സമയം കാത്ത് നില്ക്കാന് പോലും തയ്യാറാവാതെയാണ് ബസ്സുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നത്.
അപകടസൂചന സിഗ്നലുകള്‍ സ്റ്റാന്റിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ ബസ്സ് ഡ്രൈവര്‍മാര്‍ തയ്യാറാവുന്നില്ല.
നിരന്തരം അപകടങ്ങള്‍ ഉണ്ടാക്കിയിട്ടും കെഎസ്ആര്‍ടിസി അധികൃതര്‍ ഡ്രൈവര്‍മാര്‍ക്ക് നേരെ നടപടിയെടുക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്.
സ്റ്റാന്റിന് മുന്പില് അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ അശ്രദ്ധമായി സ്റ്റാന്റിലേക്ക് ബസ്സുകള്‍ കയറ്റുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: