ന്യൂദല്‍ഹി: വിദേശരാജ്യങ്ങളുടെ മാതൃകയില്‍ മൃഗസംരക്ഷണ മേഖലയില്‍ ഉന്നത നിലവാരം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. പതിറ്റാണ്ടുകള്‍ പഴകിയ രീതികള്‍ ഉപേക്ഷിച്ച് ആഗോള നിലവാരത്തിലുള്ളതും കൂടുതല്‍ മാനുഷികവും ആധുനികവുമായ മുഖം മൃഗസംരക്ഷണ മേഖലയ്ക്ക് നല്‍കുകയാണ് ലക്ഷ്യം. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ ഭാഗമായി കൊണ്ടുവന്ന പുതിയ വിജ്ഞാപനങ്ങളുടെ ലക്ഷ്യം ഇതാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അലങ്കാര മത്സ്യങ്ങളുടെ വില്‍പ്പന നിരോധിച്ചെന്ന ചില മാധ്യമങ്ങളിലെ വാര്‍ത്ത വ്യാജമാണെന്നും വിജ്ഞാപനം വായിച്ചുനോക്കാതെയാണ് പലരും വാര്‍ത്ത എഴുതുന്നതെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് പ്രതികരിച്ചു.
കന്നുകാലിച്ചന്തകളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിനൊപ്പം വാണിജ്യാടിസ്ഥാനത്തിലുള്ള നായവളര്‍ത്തല്‍, അലങ്കാര മത്സ്യ വളര്‍ത്തല്‍ മേഖലകളിലെ ശുദ്ധീകരണം ലക്ഷ്യമിട്ടും സര്‍ക്കാര്‍ വിജ്ഞാപനങ്ങളിറങ്ങി. നായകളുടെ പ്രജനനത്തിനും വില്‍പ്പന നടത്തുന്നതിനും സംസ്ഥാന മൃഗസംരക്ഷണ ബോര്‍ഡിന്റെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തലും വില്‍പ്പനയിലും ഇതേ മാതൃകയില്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
നായവളര്‍ത്തലുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങള്‍:
വാണിജ്യാടിസ്ഥാനത്തില്‍ നായകളുടെ പ്രജനനം, വില്‍പ്പന എന്നിവ നടത്തുന്നതിന് മൃഗക്ഷേമ ബോര്‍ഡിന്റെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി.
5000 രൂപ അടച്ച് രജിസ്ട്രേഷന് ലഭിച്ചാലും കര്‍ശന നിബന്ധനകള്‍ പാലിക്കണം.
എട്ടാഴ്ചയില്‍ താഴെ പ്രായമുള്ള നായക്കുട്ടികളെ വില്‍ക്കരുത്.
ആറുമാസത്തില്‍ കൂടുതല്‍ പ്രായമുള്ള നായകളെ കുത്തിവെയ്പ്പ് കൂടാതെ വില്‍പ്പനയ്ക്കെത്തിക്കരുത്.
പരീക്ഷണങ്ങള്‍ക്കായി നായകളെ വില്‍ക്കരുത്.
പരിശോധന നടത്തിയ ശേഷം ആരോഗ്യമുള്ള നായകളുടെ വില്‍പ്പന മാത്രമേ അനുവദിക്കൂ.
വാക്സിനേഷന് അടക്കമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ മൈക്രോ ചിപ്പ് ഘടിപ്പിച്ച നായകളെ മാത്രം വില്‍പ്പനയ്ക്ക് എത്തിക്കുക.
വില്‍പ്പനയ്ക്കായി പൊതു ഇടങ്ങളില്‍ നായകളെ പ്രദര്‍ശിപ്പിക്കരുത്.
വാങ്ങുന്നയാളുടെ എല്ലാ രേഖകളും നായയുടെ ചിപ്പ് നമ്പരും വില്‍പ്പന രേഖയില്‍ നിര്‍ബന്ധം.
ലൈസന്‍സില്ലാത്ത പെറ്റ് ഷോപ്പുകളിലൂടെ നായകളെ വില്‍ക്കരുത്.
വില്‍പ്പന നടത്തിയ നായകളുടേയും നായക്കുട്ടികളുടേയും ആരോഗ്യസ്ഥിതി വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പരിശോധിച്ച് തൃപ്തികരമെന്ന് ഉറപ്പാക്കേണ്ടത് വില്‍പ്പന നടത്തുന്നയാളുടെ ഉത്തരവാദിത്വമാണ്.
ജനിച്ച് ആറുമാസത്തിനുള്ളില്‍ വില്‍പ്പന നടത്തിയിട്ടില്ലാത്ത നായക്കുട്ടികളെ പ്രജനന കേന്ദ്രത്തില്‍ നിന്ന് മാറ്റി മറ്റു സ്ഥലത്ത് താമസിപ്പിക്കേണ്ടതാണ്.
എല്ലാ വില്‍പ്പനക്കാരും നായയുടെ ഇനം, മൈക്രോചിപ്പ് നമ്പര്‍, ലിംഗം, നിറം, ജനന തീയതി എന്നിവയടക്കം 18 കാര്യങ്ങള്‍ രേഖയാക്കി സൂക്ഷിക്കണം.
നായവളര്‍ത്തലിന് അപേക്ഷിക്കുന്നവര്‍ വൃദ്ധരാവരുത്, മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ ആകരുത്, സംഘടനകള്‍ ആവരുത് എന്നിവയും വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.
അലങ്കാര മത്സ്യമേഖലയിലെ പുതിയ നിര്‍ദ്ദേശങ്ങള്‍:
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മൃഗക്ഷേമ ബോര്‍ഡില്‍ നിന്ന് രജിസ്ട്രേഷന് എടുത്ത് മാത്രമേ മത്സ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കാവൂ.
അലങ്കാര മത്സ്യങ്ങളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്നിനായി മുഴുവന്‍ സമയ മത്സ്യവിദഗ്ധര്‍, വെറ്ററിനറി ഡോക്ടര്‍ എന്നിവരുടെ സേവനം ഉപയോഗിക്കണം.
ചെറിയ ചില്ലുകൂടുകളില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തരുത്.
മത്സ്യങ്ങള്‍ക്ക് നീന്താനാവശ്യമായ ഇടവും നല്ല ജലവും ലഭ്യമാക്കണം.
പവിഴപ്പുറ്റുകളില്‍ നിന്ന് കൂടുകള്‍ ഉപയോഗിച്ച് മത്സ്യം പിടിക്കരുത്.
അലങ്കാര മത്സ്യവില്പ്പനശാലകളിലൂടെ ചെറിയ സ്രാവ്, പെന്ഗ്വിന്, നീര്‍നായ, ആമ, കൃത്രിമമായ നിറങ്ങള്‍ നല്കിയ മത്സ്യങ്ങള്‍ എന്നിവ വില്‍ക്കരുത്.
ഫിഷ് ടാങ്കില്‍ വളര്‍ത്തുന്നതല്ലാത്ത യാതൊരു മൃഗങ്ങളുടെ വില്‍പ്പനയും മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ അരുത്.
ആരോഗ്യമില്ലാത്ത നിലയില്‍ കാണപ്പെടുന്ന മത്സ്യങ്ങളെ വില്‍പ്പന ശാലകളില്‍ നിന്ന് നീക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: