ചെങ്ങന്നൂര്‍: എടിഎം കവര്‍ച്ചാക്കേസിലെ പ്രതി സുരേഷ് കുമാറിനെ പത്തുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇയാളെ പിന്നീട് ചെങ്ങന്നൂരിലെത്തിച്ച് തെളിവെടുത്തു. തിരുവനന്തപുരം, കായംകുളം, ചേര്‍ത്തല, ദില്ലി, ഹരിയാന തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
ഇന്നലെ വൈകിട്ട് മൂന്നോടെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്. ശിവസുതന്‍പിള്ള, എസ്ഐ എം. സുധിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചെറിയനാട് പടനിലത്തെ മോഷണം നടന്ന എടിഎമ്മിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചത്.
എടിഎം തുറന്ന രീതിയും മോഷണ സംഘം എത്തിയ ഇന്നോവാ കാര്‍ പാര്‍ക്കു ചെയ്തിരുന്ന സ്ഥലവും ഇയാള്‍ പോലീസിന് കാട്ടിക്കൊടുത്തു. താനാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം അറുത്ത് മാറ്റിയതെന്ന് സുരേഷ് പോലീസിനോട് പറഞ്ഞു. സുരേഷിന്റെ ദല്‍ഹിയിലുള്ള വസതിയില്‍ നിന്ന് ഒരു ലക്ഷം രൂപ പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
കഴക്കൂട്ടം, ചെങ്ങന്നൂര്‍, ചെറിയനാട് പടനിലം ജങ്ഷനിലുള്ള എസ്ബിഐ എടിഎമ്മുകള്‍ തകര്‍ത്ത് 13.87 ലക്ഷം രൂപ കവര്‍ച്ചചെയ്ത അഞ്ചംഗ സംഘത്തിലെ പ്രധാന പ്രതിയാണ് സുരേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: