തിരുവനന്തപുരം: ഏറ്റവും പിന്നോക്കം നില്ക്കുന്നതും യാത്രാ സൗകര്യം തീരെ കുറഞ്ഞതുമായ വനവാസികോളനികള് കേന്ദ്രീകരിച്ച് ”ഊരുമിത്രം” പദ്ധതി നടപ്പാക്കുന്നു. കോളനികളില്‍ താമസിക്കുന്ന വിദ്യാസമ്പന്നയായ ഒന്നോ രണ്ടോ യുവതികള്‍ക്ക് പരിശീലനം നല്കി, അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ കോളനികളില്‍ മാതൃശിശുസംരക്ഷണം ഉറപ്പ് നല്കുവാന് പദ്ധതി വിഭാവനം ചെയ്യുന്നു.
പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ വയനാട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍ദ്രം ട്രൈബല്‍ മിഷന് നടപ്പാക്കും. തുടര്‍ന്ന് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലേക്കും വ്യാപിക്കും.
വനവാസി മേഖലയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്ക്കും പ്രേരിപ്പിക്കുകയും ആരോഗ്യ വകുപ്പില്‍ അപ്പപ്പോള്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക, പ്രാഥമിക ശുശ്രൂഷയും നിര്‍ദ്ദേശങ്ങളും നല്കി ഓരോ കുടുംബത്തിന്റെയും കൂടെ നില്ക്കുക എന്നതാണ് ഊരുമിത്രത്തിന്റെ ഉത്തരവാദിത്വം. 13, 14 തീയതികളിലായി തിരുവനന്തപുരത്ത് ചേരുന്ന ശില്പശാലയില് ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: