തൃശൂര്‍: കേരള സാഹിത്യ അക്കാദമി 60-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തിന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.എസ്. സുനില്‍കുമാറിനെ ഒഴിവാക്കിയത് വിവാദമാകുന്നു. ജില്ലയില്‍ സിപിഎം-സിപിഐ നേതൃത്വങ്ങള്‍ തമ്മിലുള്ള ചേരിപ്പോരാണ് അക്കാദമി ചടങ്ങില്‍ നിന്ന് സുനിലിനെ വെട്ടാന്‍ സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചത്.
സാംസ്കാരിക വകുപ്പുമന്ത്രി എ.കെ. ബാലനാണ് ഇന്നലെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തത്. സുനില്‍കുമാര്‍ തൃശൂരില്‍ ഉണ്ടായിരുന്നു. മറ്റുചില ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. അക്കാദമി പ്രസിഡന്റ് വൈശാഖനാണ് അദ്ധ്യക്ഷത വഹിച്ചത്.
അതിരപ്പിള്ളി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സിപിഎം നേതൃത്വവുമായി ജില്ലയില്‍ സിപിഐ തുറന്ന പോരിലാണ്. തൃശൂര്‍ എംപിയായ സി.എന്‍. ജയദേവനും ഇന്നലെ തൃശൂരിലുണ്ടായിരുന്നു. അദ്ദേഹത്തെയും സാഹിത്യഅക്കാദമി പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല. സാഹിത്യ അക്കാദമി കൈപ്പിടിയിലൊതുക്കാനുള്ള സിപിഎമ്മിന്റെ സങ്കുചിത രാഷ്ട്രീയ തന്ത്രമാണ് തങ്ങളെ ഒഴിവാക്കിയതിന് പിന്നിലെന്നാണ് സിപിഐ നേതാക്കള്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: