ന്യൂദല്‍ഹി: പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്തെന്നാരോപിച്ചുള്ള സിപിഎമ്മിന്റെ അക്രമവും പ്രതിഷേധവും കേരളത്തില്‍ മാത്രം. സിപിഎം ഭരിക്കുന്ന ത്രിപുരയിലും മൂന്നരപ്പതിറ്റാണ്ട് ഭരിച്ച ബംഗാളിലും പേരിനുപോലും പ്രതിഷേധമില്ല. എകെജി ഭവന് സ്ഥിതി ചെയ്യുന്ന ദല്‍ഹിയിലും യെച്ചൂരിയുടെ ജന്മസ്ഥലമായ ആന്ധ്രയിലും സ്ഥിതി വ്യത്യസ്തമല്ല.
മലയാള മാധ്യമങ്ങളുടെ നുണ പ്രചാരണമാണ് കേരളത്തില്‍ സിപിഎമ്മിന്റെ അക്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ഹിന്ദു സേനയെന്ന കടലാസ് സംഘടനയുടെ പ്രതിഷേധത്തെ, യെച്ചൂരിയെ ആര്‍എസ്എസ് ആക്രമിച്ചുവെന്ന തരത്തിലാണ് മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സംഘപരിവാറിനെ പഴിചാരി യെച്ചൂരിയും മറ്റ് നേതാക്കളും പ്രകോപനപരമായ പ്രസ്താവന നടത്തിയതോടെ കേരളത്തില്‍ സിപിഎം അക്രമം അഴിച്ചുവിട്ടു. മൂന്ന് ദിവസമായി സംസ്ഥാനത്ത് സംഘര്‍ഷം പടരുന്നു. ദേശീയ മാധ്യമങ്ങള്‍ ഏറെക്കുറെ വിഷയം അവഗണിച്ചു. യെച്ചൂരിയുടെ ഭാര്യ സീമ ചിസ്തി എഡിറ്ററായ ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒന്നാം പേജില്‍ വാര്‍ത്തയില്ല. യെച്ചൂരിയെ ആക്രമിച്ചെന്നോ ആര്‍എസ്എസ്സാണ് ഇതിനു പിന്നിലെന്നോ ഉള്‍പ്പേജിലെ വാര്‍ത്തയില്‍ പറയുന്നുമില്ല.
സിപിഎം കേന്ദ്ര നേതൃത്വത്തിലെ വിഭാഗീയതയില്‍ കേരള ഘടകം പ്രകാശ് കാരാട്ടിനൊപ്പമാണ്. ബംഗാള്‍ ഘടകം യെച്ചൂരിക്കൊപ്പവും. യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നത് പോളിറ്റ് ബ്യൂറോയില്‍ നഖശിഖാന്തം എതിര്‍ത്ത കേരള ഘടകം നേതാക്കളാണ് യെച്ചൂരി ആക്രമിക്കപ്പെട്ടുവെന്ന് പ്രചരിപ്പിച്ച് കലാപം അഴിച്ചുവിട്ടത്. അതേസമയം, പിബിയില്‍ യെച്ചൂരിയെ പിന്തുണച്ച ബംഗാളില്‍ പേരിനു പോലും പ്രതിഷേധമുണ്ടായില്ല. ഇടത് അനുകൂലികളായ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ കേരളത്തില്‍ മനപ്പൂര്‍വം സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: