തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്കുശേഷം നിയമസഭ ഇന്നലെ വീണ്ടും ബഹളവും വാടാപോടാ വിളിയും മുദ്രാവാക്യം മുഴക്കലും വിളികള്‍കൊണ്ട് മുഖരിതമായി. ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ വിരസമായിക്കൊണ്ടിരുന്ന ദിവസങ്ങളായിരുന്നു രണ്ടാഴ്ചയായി സഭയില്‍. പൊടിക്കൈപോലെ രാഷ്ട്രീയം പറഞ്ഞ് പരസ്പരം പഴിചാരിയതും ഏതെങ്കിലും വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ ശ്രമിച്ച് പരായിപ്പെട്ട് പ്രതിപക്ഷം ഇറങ്ങിപ്പോയതും ഒഴിച്ചാല്‍ സഭയില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ അതായിരുന്നില്ല. ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ ഭൂമി നികത്തുന്നുതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയവും അതിനെ തുടര്‍ന്ന് ഭരണകക്ഷിയില്‍ നിന്നുണ്ടായ കൂകലും ആണ് പ്രശ്നത്തിനു കാരണം. പതിവുപോലെ അടിയന്തരപ്രമേയാവതരണത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചപ്പോള്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പ്രസംഗിച്ച് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു. സിപിഎം എംഎല്‍എമാര്‍ ഇറങ്ങിപ്പോകുമ്പോള്‍ ഭരണകക്ഷിയില്‍ നിന്നും ചിലര്‍ ആരവം മുഴക്കിയത് കൂകിക്കൊണ്ടാണ്. ഇറങ്ങിപ്പോകാനൊരുങ്ങിയ സിപിഎം അംഗങ്ങള്‍ ഉടനെ തിരിച്ചെത്തി. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിക്കുകയും ആംഗ്യവിക്ഷേപങ്ങള്‍ കാണിക്കുകയും ചെയ്ത ഭരണപക്ഷ അംഗങ്ങളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കൂ എന്ന് പലവുരു സ്പീക്കര്‍ അപേക്ഷിച്ചിട്ടും പ്രതിപക്ഷം മുദ്രാവാക്യം വിളിയുടെ ഒച്ച കൂട്ടിയതല്ലാതെ അടങ്ങാനുള്ള ഭാവം കാണിച്ചില്ല. ബഹളത്തെത്തുടര്‍ന്ന് സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ മുഖ്യമന്ത്രിയുമായും കക്ഷിനേതാക്കളുമായും ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടാക്കാനായില്ല.
സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ നടപടികള്‍ വേഗത്തിലാക്കി സഭ നേരത്തെ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷത്തുനിന്ന് മുല്ലക്കര രത്നാകരന് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് അവതരണവേളയിലാണ് സഭയില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ അരങ്ങേറിയത്. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഇറങ്ങിപോവുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നടത്തിയ പ്രസംഗം അവസാനിച്ചപ്പോഴായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത് വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുകയും ഇത് സ്ഥാപിക്കാന്‍ വിമാനത്താവളനിര്‍മാണം തുടങ്ങാനാവശ്യമായ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് വി എസ് നിര്‍ദേശം നല്‍കിയതിന്റെ രേഖകള്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.
മറുപടി പറഞ്ഞ വി എസ്, അപേക്ഷയില്‍ സാധാരണനടപടിയെടുക്കുക മാത്രമാണ് ചെയ്തതെന്നും വിമാനത്താവളം വേണ്ടെന്നാണ് നിലപാടെന്നും പറഞ്ഞു. പ്രസംഗം പൂര്‍ത്തിയാക്കി ഇറങ്ങിപോക്ക് പ്രഖ്യാപിച്ചതോടെയാണ് ഭരണപക്ഷനിരയില്നിന്ന് കൂകി വിളിയുണ്ടായത്. സി.പി.ഐ നിയമസഭാകക്ഷി നേതാവായ സി ദിവാകരന് പ്രസംഗിക്കാന്‍ എഴുന്നേറ്റെങ്കിലും ഭരണപക്ഷത്തുനിന്ന് ബഹളം തുടര്‍ന്നു. ഇതോടെ ഇറങ്ങിപ്പോവുകയായിരുന്ന സി.പി.എം എം.എല്‍.എമാര്‍ തിരികെയെത്തി നടുത്തളത്തില്‍ കുത്തിയിരുന്ന് ബഹളംവച്ചു. പ്രതിപക്ഷനേതാവിനെ അപമാനിച്ച ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരേ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വീഡിയോദൃശ്യം പരിശോധിച്ച് യുക്തമായ നടപടിയെടുക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. കക്ഷിനേതാക്കളുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. തുടര്‍ന്ന്, സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ച് ഇരുപക്ഷവുമായും ചര്‍ച്ച നടത്തി. കൂവിയ എം.എല്‍.എമാര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെട്ടു.
സഭ വീണ്ടും ചേര്‍ന്നപ്പോള്‍ അനിശ്ചിതത്വം നീക്കാന്‍ കഴിഞ്ഞില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. സഭ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ എല്ലാവരും സഹകരിക്കണം. കഴിഞ്ഞതവണയും ധനകാര്യബില്ല് ചര്‍ച്ച കൂടാതെ പാസാക്കേണ്ടി വന്നു. ഇത് ദൗര്‍ഭാഗ്യകരമാണ്. ജനാഭിലാഷം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സഭയില്‍ ചര്‍ച്ച കൂടാതെ ബില്ല് പാസാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയ സ്പീക്കര്‍ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ധനകാര്യബില്ല് ചര്‍ച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട് സഭ പിരിച്ചുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: